നഗ്ന ശരീരത്തിൽ ചിത്രം വരച്ച് പ്രചരിപ്പിച്ച കേസ്; രഹ്ന ഫാത്തിമക്ക് ജാമ്യം

കൊച്ചി: നഗ്‌ന ശരീരത്തിൽ പ്രായപൂർത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമക്ക് ഉപാധികളോടെ ജാമ്യം. രണ്ടാൾ ഉറപ്പിലും 25,000 രൂപയുടെ ബോണ്ടിലുമാണ് എറണാകുളം അഡീഷനൽ സെഷൻസ് (പോസ്‌കോ) കോടതി ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും സൗത്ത് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണമെന്ന വ്യവസ്ഥ നിഷ്കർഷിച്ചിട്ടുണ്ട്. സമാന കുറ്റകൃത്യങ്ങൾ ഇനി ആവർത്തിക്കരുതെന്നും നിർദേശമുണ്ട്. കുട്ടികളെ കൊണ്ട് വരപ്പിച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് വാണിജ്യവത്കരിക്കുകയാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജാമ്യം നൽകുകയായിരുന്നു. നേരത്തേ കേസുമായി ബന്ധപ്പെട്ട് രഹ്ന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജികൾ സുപ്രീം കോടതിയും ഹൈകോടതിയും തള്ളിയതിനെത്തുടർന്ന് ഇവർ എറണാകുളം സൗത്ത് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പൊലീസ് ഇവരുടെ പനമ്പിള്ളി നഗറിലെ വീട്ടിൽനിന്ന് മൊബൈലും ലാപ്ടോപും കസ്റ്റഡിയിലെടുത്തിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് തൃശൂരിലെ ക്വാറൻറീൻ കേന്ദ്രത്തിലേക്ക് അയച്ചതിനെത്തുടർന്നാണ് ഇവർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. വിഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാന സൈബർ ഡോം റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് സൗത്ത് പൊലീസ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.