കൊച്ചി: കോർപറേഷനിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച 2018-19 വർഷത്തെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. ഓൺലൈൻ നികുതി പിരിവ് നടപ്പാക്കാത്തതിനാൽ കോർപറേഷനിലെ സിംഹഭാഗം തനതുവരുമാനവും ബിൽ കലക്ടർമാർ മുഖേന മാന്വൽ രസീത് ഉപയോഗിച്ചാണ് നികുതി പിരിക്കുന്നത്.
കോടിക്കണക്കിന് രൂപയുടെ പിരിവിൽ വലിയ തോതിലുള്ള ക്രമക്കേടുകളാണ് ഓഡിറ്റ് വിഭാഗം ചുണ്ടിക്കാണിച്ചിട്ടുള്ളത്. അതേസമയം, നികുതി, നികുതിയേതര വരുമാനങ്ങളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കാര്യമായ വരുമാന വർധന ഉണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
രസീത് ബുക്കുകളുടെ അച്ചടി മുതൽ ഓഡിറ്റ് വരെയും അതിനുശേഷമുള്ള പരിപാലനത്തിലും ഗുരുതരമായ അലംഭാവമുണ്ട്. ഇതുമൂലം പണാപഹരണം ഉൾപ്പെടെ സംഭവങ്ങൾ നിരന്തരം ഉണ്ടാകുന്നു. വർഷങ്ങൾക്ക് മുമ്പ് ഓഡിറ്റ് പരിശോധന കഴിഞ്ഞതും റദ്ദാക്കിയതുമായ രസീതുകൾ നികുതി പിരിവിനായി ദുരുപയോഗം ചെയ്ത് പണംതട്ടിയതായും കണ്ടെത്തി.
മട്ടാഞ്ചേരി ടൗൺ ഹാൾ, കൽവത്തി കമ്മ്യൂണിറ്റി ഹാൾ എന്നിവയിലെ ബുക്കിങ് രജിസ്റ്ററിൽ വ്യാജരസീത് നമ്പർ എഴുതി ചേർത്ത് 4.5 ലക്ഷം രൂപ അപഹരിച്ചു. ഉപയോഗിച്ച രസീത് ബുക്കുകൾ ഓഡിറ്റ് വിഭാഗം പരിശോധനക്ക് ആവശ്യപ്പെട്ടെങ്കിലും അവ നൽകിയില്ലെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്.
വകുപ്പുകൾ തമ്മിൽ ഏകോപനമില്ല. വിവിധ വിഭാഗങ്ങളുടെ പ്രവർത്തന മേൽനോട്ടം ഫലപ്രദമായി കൊണ്ടുപോകുന്ന കാര്യത്തിൽ പോരായ്മയുണ്ടെന്നും നിരീക്ഷിച്ചിട്ടുണ്ട്.
വൻകിട കെട്ടിട സമുച്ചയങ്ങളിൽ നിന്നുള്ള വരുമാന സ്രോതസ്സുകൾ കാര്യമായി വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ല. ബാങ്കിൽനിന്ന് കലക്ഷൻ ആകാതെ മടങ്ങുന്ന ചെക്കുകളുടെ തുക ബന്ധപ്പെട്ട കക്ഷിയിൽനിന്ന് ഈടാക്കിയിട്ടില്ല.
ഇത് അക്കൗണ്ടിൽ രേഖപ്പെടുത്തുന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബാങ്കിൽനിന്ന് പിൻവലിക്കുന്ന തുകകൾ കാഷ് ബുക്കിൽ ഉൾപ്പെടുന്നില്ല. ഇതുമൂലം പിൻവലിക്കുന്ന തുക എങ്ങനെ വിനിയോഗിക്കുന്നുവെന്നും വ്യക്തമല്ല. ഈ തുകകൾ വിനിയോഗിച്ചതിെൻറ വൗച്ചറുകൾ ഓഡിറ്റ് ഡിപ്പാർട്മെൻറിന് സമർപ്പിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.