ആസ്ട്രേലിയയിൽ ഗവേഷണത്തിനായി 92 ലക്ഷം രൂപയുടെ സ്കോളർഷിപ് നേടി വള്ളിത്തോട് സ്വദേശി

ഇരിട്ടി: ആസ്ട്രേലിയയിലെ ലാട്രോബ് യൂനിവേഴ്സിറ്റിയിൽ നിന്നും ഗവേഷണ പഠനത്തിനായി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയുടെ സ്കോളർഷിപ് നേടി ഇരിട്ടി വള്ളിത്തോട് സ്വദേശിയായ വിദ്യാർഥി. വള്ളിത്തോടിലെ ഹോട്ടൽ ജീവനക്കാരനായ ഷാഫി- സൗദ ദമ്പതികളുടെ മകൻ 26കാരനായ മുഹമ്മദ് റാഷിദ് ആണ് വൻ തുകയുടെ സ്കോളർഷിപ് കരസ്ഥമാക്കിയത്. നടുവേദനക്കു വേണ്ടി ഫിസിയോതെറപ്പി ചികത്സ നേടുന്ന രോഗികളുടെ തലച്ചോറിൽ സംഭവിക്കുന്ന മാറ്റങ്ങളെ ഫങ്​ഷനൽ എം.ആർ ഐ സ്കാനിങ്ങിന്റെ സഹായത്തോടുകൂടി ഗവേഷണം നടത്തുന്ന പഠനത്തിനായാണ് സ്കോളർഷിപ്. മൂന്നു വർഷം ദൈർഘ്യമുള്ള ഈ കോഴ്സ് ചെയ്യാനാവശ്യമായ എല്ലാ ചെലവുകൾ വഹിക്കുന്നതോടൊപ്പം നാട്ടിൽനിന്ന് ആസ്‌ട്രേലിയയിലേക്കുള്ള യാത്ര ചെലവുകളും ഭക്ഷണവും താമസവും കൂടാതെ മൂന്നു വർഷ കാലത്തേക്ക് സ്​റ്റൈപൻഡും ലഭിക്കും. മൈസൂർ ജെ.എസ്.എസ് കോളജ് ഓഫ് ഫിസിയോതെറപ്പിയിൽ നിന്നുമാണ് റാഷിദ് ബിരുദം കരസ്ഥമാക്കിയത്. തുടർന്ന് രണ്ടു വർഷത്തോളം ഇവിടെ ഗവേഷണ സഹായിയായി ജോലിയും ചെയ്തു. വിവിധ രാജ്യാന്തര ജേണലുകളിലായി പത്തിൽപരം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം ഒരു അപൂർവ നേട്ടം കൈവരിക്കാൻ തന്നെ പ്രാപ്തനാക്കിയത് ജെ.എസ്.എസ് കോളജ് ഓഫ് ഫിസിയോതെറപ്പിയിലെ പ്രഫസറും പ്രധാനാധ്യാപികയുമായ ഡോ. കവിത രാജയാണെന്ന് റാഷിദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.