ഇൻഫോപാർക്ക് മെട്രോ പദ്ധതിക്ക് കേന്ദ്രാനുമതി ഇനിയുമില്ല; സി.പി.എം പ്രക്ഷോഭത്തിലേക്ക്

കൊച്ചി: കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന 11.2 കി.മീ. കൊച്ചി മെട്രോ റെയിൽ രണ്ടാംഘട്ടത്തിന് അനുമതി നൽകാതെയും വിഹിതം അനുവദിക്കാതെയും അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ സി.പി.എം പ്രക്ഷോഭത്തിന്. കേന്ദ്രാനുമതി ലഭിക്കുമെന്ന ധാരണയിൽ സ്ഥലം ഏറ്റെടുത്ത് പദ്ധതി പൂർത്തീകരിക്കാനുള്ള മുന്നൊരുക്കമാണ് എൽ.ഡി.എഫ് സർക്കാർ ചെയ്യുന്നത്. ഇൻഫോപാർക്കിൽ നിർദിഷ്ട കെ-റെയിലി‍ൻെറ സ്റ്റോപ്പ് കൂടി വരുന്നതോടെ തൃക്കാക്കരയുടെ വികസനത്തിൽ കുതിപ്പുണ്ടാകുമെന്നും എന്നാൽ, പദ്ധതിക്കെതിരെ ബി.ജെ.പിയും കോൺഗ്രസും ചേർന്ന് നടത്തുന്ന നീക്കങ്ങളിലൂടെ വികസനസാധ്യത തകർക്കുകയാണെന്നും പാർട്ടി ആരോപിച്ചു. 2019 ഫെബ്രുവരിയിൽ തത്ത്വത്തിൽ അനുമതി നൽകിയ രണ്ടാംഘട്ട വികസനത്തിന് മാർച്ചിൽ കേന്ദ്ര പൊതുനിക്ഷേപ ബോർഡിൽനിന്ന് അനുമതി ലഭിച്ചിരുന്നു. എന്നാൽ, തുടർന്ന് ലഭിക്കേണ്ട കേന്ദ്രാനുമതിക്ക് അപേക്ഷ സമർപ്പിച്ചിട്ട് ഇതുവരെ നൽകിയിട്ടില്ല. 2021-22 ബജറ്റിൽ പദ്ധതി പ്രഖ്യാപനമുണ്ടായെങ്കിലും അനുമതി നൽകാതെ നീട്ടി. നിലവിൽ ദ്രുതഗതിയിലാണ് പദ്ധതിയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടക്കുന്നത്. റോഡ് വീതികൂട്ടുകയും ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ ഉൾപ്പെടെ പണികൾ 53 ശതമാനം പൂർത്തീകരിച്ചതായി മെട്രോ അധികൃതർ പറയുന്നു. 2021-22 കേന്ദ്ര ബജറ്റിൽ 1957 കോടി രൂപ വിഹിതം പ്രഖ്യാപനമായി വന്നെങ്കിലും 338.75 കോടി മാത്രമായിരുന്നു യഥാർഥ വിഹിതം. സംസ്ഥാന സർക്കാറി‍ൻെറ വിഹിതവും വായ്പയും കൂടി പ്രഖ്യാപിക്കുകയാണ് അന്ന് ചെയ്തത്. രണ്ടാംഘട്ടത്തിന് 1957.05 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതി‍ൻെറ 20 ശതമാനം മാത്രമാണ് കേന്ദ്രവിഹിതം. ബാക്കി തുക സംസ്ഥാന സർക്കാറാണ് കണ്ടെത്തേണ്ടത്. തൃക്കാക്കരയുടെ വികസന സ്വപ്നങ്ങളെ തകർക്കാൻ കച്ചകെട്ടിയ കോൺഗ്രസ്-ബി.ജെ.പി സഖ്യത്തി‍ൻെറ നീക്കങ്ങൾക്കെതിരെ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ജില്ലയിലെ ഏരിയ കേന്ദ്രങ്ങളിൽ സമരജ്വാല തെളിക്കും. എറണാകുളം വഞ്ചി സ്ക്വയറിൽ പാർട്ടി ജില്ല സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.