സ്കൂട്ടർ യാത്രികന്‍റെ കഴുത്തിൽ കേബിൾ കുരുങ്ങി; ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ യുവാവ്

കോതമംഗലം: കോട്ടപ്പടി വടാശ്ശേരിയിൽ സ്കൂട്ടറിൽ പോവുകയായിരുന്ന യുവാവിന്റെ കഴുത്തിൽ പൊട്ടിവീണ കേബിൾ കുരുങ്ങി. കോട്ടപ്പടി പാറക്കൽ വീട്ടിൽ പി.എസ്. ഷമീറിനാണ് മരണത്തെ മുഖാമുഖം കണ്ട ദുരവസ്ഥയുണ്ടായത്. ചെറുവട്ടൂരിലെ സ്വന്തം സ്ഥാപനമായ ഭാരത് ഹാർഡ്വെയേഴ്സിലേക്ക് രാവിലെ സ്കൂട്ടറിൽ പോകുമ്പോൾ മുന്നിൽ പോയ ടോറസ് ലോറി റോഡിന് കുറുകെ വലിച്ച ടെലിവിഷൻ ശൃംഖലയുടെ കേബിൾ പൊട്ടിക്കുകയും സ്കൂട്ടറിൽ വരുകയായിരുന്ന ഷമീറിന്റെ കഴുത്തിൽ ചുറ്റുകയുമായിരുന്നു. മുന്നിൽ പോയ വാഹനത്തിൽനിന്ന് നിശ്ചിത ദൂരപരിധി പാലിച്ചതും പെട്ടെന്ന് സ്കൂട്ടർ ബ്രേക്ക് ചെയ്ത് നിർത്താൻ സാധിച്ചതുകൊണ്ടും വലിയ അപകടം ഒഴിവാകുകയായിരുന്നു. ഷമീറിനെ ധർമഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. കഴുത്തിലും കൈയിലും കേബിൾ മുറുകി ഉണ്ടായ പരിക്കുകൾ ഭീതിപ്പെടുത്തുന്ന രീതിയിലുള്ളതാണ്. ഭാരവാഹനങ്ങൾ, തടി ലോറികൾ, ക്രെയിനുകൾ തുടങ്ങിയ വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന തിരക്കുള്ള വഴിയിൽ നിശ്ചിത ഉയരം പാലിക്കാതെ റോഡിന് കുറുകെ വലിച്ചിരിക്കുന്ന കേബിൾ പൊട്ടിയാലുള്ള അപകടങ്ങൾ നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു. ഇനിയും അപകടങ്ങൾ ഉണ്ടാകാതെ കേബിൾ വലിച്ചിരിക്കുന്നവർ അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.