കോവിഡ് ഭീതിയിൽ കുസാറ്റിൽ ഓഫ് ലൈൻ പരീക്ഷ; വിദ്യാർഥികൾക്ക് പരീക്ഷണം

കൊച്ചി: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനിടെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഓഫ് ലൈൻ പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാർഥികൾ. കോവിഡ് സമ്പർക്കപ്പട്ടികയിലുള്ളവരും ലക്ഷണങ്ങളുള്ളവരുമായ നിരവധി പേരാണ് വെള്ളിയാഴ്ച ആരംഭിക്കുന്ന പരീക്ഷക്ക് എത്തുന്നത്. ഇവർക്കായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് പറയുമ്പോഴും ഇത് എത്രമാത്രം പ്രായോഗികമാണെന്ന ആശങ്കയാണ് പലർക്കും. രോഗനിരക്ക് കുറയും വരെ പരീക്ഷ നീട്ടിവെക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നാലുദിവസത്തേക്ക് പരീക്ഷ മാറ്റി വെള്ളിയാഴ്ച തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. പരീക്ഷയെഴുതേണ്ടവരിൽ നിരവധി പേർ കോവിഡ് പോസിറ്റിവാണ്. പിന്നീട് എഴുതുന്നതേണ്ടിവരുന്ന ബുദ്ധിമുട്ടോർത്ത് ലക്ഷണങ്ങളുള്ള പലരും കോവിഡ് പരിശോധനക്കു തയാറാകുന്നില്ലെന്നും പരാതിയുണ്ട്. എന്നാൽ, കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് ഓരോ വകുപ്പിലും പ്രത്യേക വാർ റൂം സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പോസിറ്റിവായവർക്ക് പിന്നീട് റഗുലർ രീതിയിൽതന്നെ പരീക്ഷയെഴുതാൻ അവസരം നൽകുമെന്നുമാണ് പരീക്ഷ കൺട്രോളറുടെ വിശദീകരണം. എല്ലാ വകുപ്പ് മേധാവികൾക്കും കൃത്യമായ നിർദേശം നൽകിയതായും അധികൃതർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.