സവിശേഷതകൾ ഏറെയുണ്ട്​; ജൂപ്പിറ്റര്‍ 125 അവതരിപ്പിച്ച്​ ടി.വി.എസ്

പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസ് മോട്ടോര്‍ കമ്പനി, ടി.വി.എസ് ജൂപ്പിറ്റര്‍ 125 സ്​കൂട്ടർ അവതരിപ്പിച്ചു. വലുതും വിശാലവുമായ അണ്ടര്‍സീറ്റ് സ്റ്റോറേജ്, ഈ വിഭാഗത്തിലെ നീളം കൂടിയ സീറ്റ്, പ്രോഗ്രസീവ് നിയോ മസ്‌ക്യുലിന്‍ സ്റ്റൈലിങ്, സമാനതകളില്ലാത്ത മൈലേജ് എന്നിങ്ങനെ ഈ വിഭാഗത്തിലെ അനേകം സവിശേഷതകളുമായാണ് ജൂപ്പിറ്റര്‍ പോര്‍ട്ട്ഫോളിയോയിലേക്ക് പുതുതായി ചേര്‍ക്കപ്പെട്ടുന്ന 125 സി.സി സ്‌കൂട്ടര്‍ എത്തുന്നത്.

പ്രോഗ്രസീവ് നിയോ മസ്‌ക്യുലിന്‍ സ്റ്റൈലിങില്‍ എത്തുന്ന ജൂപ്പിറ്റര്‍ 125ന്, ക്രോം ആക്സന്‍റുകള്‍ ഒരു പ്രീമിയം ലുക്ക് നല്‍കും. എൽ.ഇ.ഡി ഹെഡ്​ലാമ്പ്, ഗ്രാബ്റെയില്‍ റിഫ്ലക്​ടർ, ടൈല്‍-ലാമ്പ്, ഫ്രണ്ട് ലൈറ്റ് ഗൈഡ്സ് എന്നിവയും കൂടുതല്‍ ആകര്‍ഷണം നല്‍കുന്നുണ്ട്. മെറ്റല്‍ മാക്സ് ബോഡിയാണ് സ്‌കൂട്ടറിന്. പ്രീമിയം പെയിന്‍റഡ് ഇന്നര്‍ പാനലുകളില്‍ ത്രീഡി എംബ്ലമായാണ് ജൂപ്പിറ്റര്‍ 125ന്‍റെ ആലേഖനം. ഡയമണ്ട് കട്ട് അലോയ് വീലുകളോടെയാണ് ഡിസ്‌ക് വേരിയന്റ് വരുന്നത്. ഇത് സ്‌കൂട്ടറിന്‍റെ മൊത്തത്തിലെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു.

ശക്തമായ സിംഗിള്‍ സിലിണ്ടര്‍, 4സ്ട്രോക്ക്, എയര്‍കൂള്‍ഡ് 124.8 സി.സി എൻജിനാണ് ജൂപ്പിറ്റര്‍ 125ന് കരുത്തേകുന്നത്. 6500 ആർ.പി.എമ്മില്‍ പരമാവധി 6 കിലോ വാട്ട് കരുത്തും 4,500 ആർ.പി.എമ്മില്‍ 10.5 എൻ.എം ടോര്‍ക്കും നല്‍കും. സ്മാര്‍ട്ട് അലേര്‍ട്ടുകള്‍, ശരാശരി, തത്സമയ മൈലേജ് സൂചകങ്ങള്‍ എന്നിവയുള്ള സെമിഡിജിറ്റല്‍ സ്പീഡോമീറ്റര്‍ സ്‌കൂട്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്. അനായാസ യാത്രാനുഭവം നല്‍കാന്‍ ബോഡി ബാലന്‍സ് ടെക്നോളജിയുമുണ്ട്. മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന കാനിസ്റ്റര്‍ ഗ്യാസ് ചാര്‍ജ് ചെയ്ത മോണോട്യൂബ് ഷോക്കുകള്‍ ഈ വിഭാഗത്തില്‍ ആദ്യമാണ്.

റൈഡറുടെ സുഖസൗകര്യങ്ങളും അനുയോജ്യതയും പരിഗണിച്ചാണ് ജൂപ്പിറ്റര്‍ 125 വികസിപ്പിച്ചെടുത്തത്. 33 ലിറ്ററാണ് സ്‌കൂട്ടറിന്‍റെ സീറ്റ് സംഭരണ ശേഷി. മുന്നില്‍ വലിയ ലെഗ് സ്പേസിനൊപ്പമാണ് ഈ വിഭാഗത്തിലെ ഏറ്റവും നീളമേറിയ സീറ്റും ക്രമീകരിച്ചിരിക്കുന്നത്. മികച്ച മൈലേജ്, മികച്ച സ്റ്റാര്‍ട്ടിങ് തുടങ്ങിയവ ഉറപ്പാക്കുന്നതാണ് ടി.വി.എസ് റൈഡറിലെ ഇക്കോട്രസ്റ്റ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ (ഇ.ടി.എഫ്.ഐ) സാങ്കേതികവിദ്യ.

അതേസമയം, ട്രാഫിക് സിഗ്‌നലുകളിലുള്‍പ്പെടെ തല്‍ക്കാലത്തേക്ക് വാഹനം നിര്‍ത്തിയിടുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്ത് മൈലേജ് വര്‍ധിപ്പിക്കാനും റൈഡിങ് സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താനും ടി.വി.എസ് ഇന്‍റലിഗോ സഹായകരമാവും. മുന്‍വശത്തുള്ള ഫ്യുവല്‍ ഫില്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, എൻജിന്‍ ഇന്‍ഹിബിറ്റര്‍, ഓള്‍ ഇന്‍ വണ്‍ ലോക്ക്, ഫ്രണ്ട് ഗ്ലൗവ് ബോക്സിനൊപ്പം മൊബൈല്‍ ചാര്‍ജര്‍ എന്നിവയാണ് ജൂപ്പിറ്റര്‍ 125ലെ മറ്റ് സൗകര്യപ്രദമായ സവിശേഷതകള്‍.

സ്‌കൂട്ടറൈസേഷന്‍, പ്രീമിയമൈസേഷന്‍, ബ്രാന്‍ഡുകളില്‍ നിക്ഷേപം, ഉൽപ്പന്നങ്ങളുടെ നവീകരണം എന്നിങ്ങനെ എല്ലായ്പ്പോഴും നാല് ഘടകങ്ങളിലാണ് ടി.വി.എസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ടി.വി.എസ് മോട്ടോര്‍ കമ്പനി ഡയറക്ടറും സി.ഇ.ഒയുമായ കെ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. 2013ലെ ആരംഭം മുതല്‍ നിരവധി ഫസ്റ്റ് ഇന്‍സെഗ്മെന്‍റ്​ സവിശേഷതകളുള്ള രാജ്യത്തെ ഏറ്റവും മികച്ച സ്‌കൂട്ടറുകളില്‍ ഒന്നാണ് ജൂപ്പിറ്റര്‍.

'വ്യക്തിഗത വളര്‍ച്ചയുമായി പൊരുത്തപ്പെടുന്ന ഓഫറുകളാണ് ഇന്നത്തെ സ്‌കൂട്ടര്‍ ഉപഭോക്താവ് തേടുന്നത്. ജൂപ്പിറ്റര്‍ 125 ക്രമാനുഗതമായുള്ള അത്തരം ആവശ്യങ്ങള്‍ക്ക് വളരെ അനുയോജ്യമാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. മുന്‍ഗാമിയുടെ അതേ പ്രകടനസ്വഭാവം ഉള്‍ക്കൊള്ളുന്ന ഈ സ്‌കൂട്ടര്‍, അഴകും പ്രത്യേകമായ സവിശേഷതകളും കൂട്ടിച്ചേരുമ്പോള്‍ കൂടുതല്‍ ശക്തവും വേറിട്ട വാഗ്ദാനവുമായി ഞങ്ങളുടെ ഉപഭോക്താക്കളുമായി നന്നായി അനുരണനത്തിലാവുകയും ചെയ്യും' -കെ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.

രണ്ടു ഹെല്‍മെറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഏറ്റവും വിശാലമായ സീറ്റ് സ്റ്റോറേജ്, ഏറ്റവും വലിയ സീറ്റ്, ഇ.ടി.എഫ്.ഐ, ഇന്‍റെലിഗോ എന്നിവക്കൊപ്പം മികച്ച മൈലേജ് തുടങ്ങി ഈ വിഭാഗത്തിലെ അനേകം ആദ്യ സവിശേഷതകള്‍ ടി.വി.എസ് ജൂപ്പിറ്റര്‍ 125ല്‍ ഞങ്ങള്‍ സൃഷ്ടിച്ചിട്ടു​ണ്ടെന്ന്​ കമ്പനി കമ്മ്യൂട്ടേഴ്സ്, കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് ഡീലര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ്​ (മാര്‍ക്കറ്റിങ്) അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു.

ഡ്രം, ഡിസ്‌ക് വേരിയന്‍റ്​, ഡ്രം അലോയ് വേരിയന്‍റുകളില്‍ ലഭ്യമാവുന്ന ടി.വി.എസ് ജൂപ്പിറ്റര്‍ 125ന് 73,400 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം പ്രാരംഭവില. ഡോണ്‍ ഓറഞ്ച്, ഇന്‍ഡിബ്ലൂ, പ്രിസ്‌റ്റൈന്‍ വൈറ്റ്, ടൈറ്റാനിയം ഗ്രേ എന്നീ നിറഭേദങ്ങളില്‍ സ്‌കൂട്ടറുകള്‍ ലഭ്യമാവും.

Tags:    
News Summary - TVS presents Jupiter 125

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.