നിയമ ലംഘനത്തിന് നേരെ കണ്ണടക്കാൻ മോട്ടോർ വാഹന വകുപ്പിനാവില്ല -ഗതാഗത മന്ത്രി

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് നിയമം ലംഘിച്ച് ഒരു പരിശോധനയും നടത്തുന്നില്ലെന്നും എന്നാൽ, നിയമ ലംഘനത്തിന് നേരെ കണ്ണടക്കാനും വകുപ്പ് ഉദ്ദേശിക്കുന്നില്ലെന്നും ഗതാഗത മന്ത്രി എ.െക. ശശീന്ദ്രൻ. കഴിഞ്ഞ രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളിൽ മോട്ടോർ വാഹന വകുപ്പിൻെറ വാഹന പരിശോധനയെ വിമർശിച്ച് കൊണ്ട് നിരവധി തെറ്റിദ്ധരണജനകമായ വാർത്തകൾ പ്രചരിക്കുന്നുണ്ട്.

സംസ്ഥാനത്ത് മോട്ടോർ വാഹന നിയമം ലംഘിക്കുന്നവർക്കെതിരിരെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പരിശോധന നടത്തിവരുന്നത്. കാമറയുടെ സഹായത്തോടെ നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കുകയോ പിഴ നൽകാത്ത കേസുകൾ വെർച്വർ കോട്ടുകളിലേക്ക് റഫർ ചെയ്യുകയോ ചെയ്യുകയാണ് ഇപ്പോഴത്തെ രീതി. അതിനാൽ തന്നെ പരിശോധന കുറ്റമറ്റതും നിയമം കർശനമായും പാലിക്കുന്നതുമാണ്.

മുമ്പത്തെ പോലെ ആരുടെയെങ്കിലും സഹായത്തോടെ പിഴ ഒഴിവാക്കാൻ നിലവിൽ കഴിയുന്നില്ല എന്നതും കേന്ദ്ര നിയമത്തിൽ പിഴ തുക കൂട്ടിയതും നിയമ ലംഘിക്കുന്നവർക്ക് ബുദ്ധിമുട്ടായിട്ടുണ്ട് എന്നതാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിന് കാരണം. സമൂഹ മാധ്യമങ്ങളിൽ പരാതി ഉന്നയിക്കുന്നവരോ മറ്റ് പിഴ കിട്ടിയവരോ ആരും തന്നെ, പിഴ ചുമത്തുന്നത് നിയമ വിരുദ്ധമാണെന്ന് കാണിച്ച് ഒരു പരാതി പോലും വകുപ്പ് മന്ത്രിക്ക് ഇതുവരെ നൽകിയിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് പിഴ കിട്ടുന്നത് നിയമ ലംഘകർക്കാണ് എന്നതാണ്.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ കാര്യമാണ് പിഴതുക സംബന്ധിച്ചുള്ളത്. ചുമത്തുന്ന പിഴ തുക ഒന്നാകെ സർക്കാർ ഖജനാവിലേക്കാണ് പോകുന്നത്. കുറ്റം ചെയ്യുന്നവരുടെ എണ്ണം കൂടിയപ്പോൾ കാമറയിൽപ്പെടുന്ന കേസുകളും കൂടി എന്നുമാത്രം.

വാഹനങ്ങളിൽ ഒട്ടിക്കുന്ന ഒരു ടാഗിനും പിഴ ചുമത്തുന്നില്ല. അത്തരത്തിൽ ആർക്കെങ്കിലും സംസ്ഥാനത്ത് പിഴ ലഭിച്ചിട്ടുണ്ടെങ്കിൽ അവർ രേഖാമൂലം അറിയിച്ചാൽ വേണ്ട നടപടി സ്വീകരിക്കും. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർ, ഹെൽമറ്റ് ഉപയോഗിക്കാത്തവർ, സുപ്രീം കോടതിയുടെ നിർദേശം ലംഘിച്ച് സൺഫിലിം ഒട്ടിക്കുന്നവർ എന്നിവർക്കെതിരെ നടപടി എടുക്കുന്നുണ്ട്.

നിയമ വിരുദ്ധവും കോടതി വിധിയുടെ ലംഘനവുമായതിനാലാണ് നടപടി സ്വീകരിക്കാൻ വകുപ്പ് നിർബന്ധമാകുന്നത്. വാഹനങ്ങൾക്ക് വാങ്ങിയശേഷം രൂപമാറ്റം വരുത്തുന്ന പ്രവണത ഇപ്പോൾ കൂടുതലാണ്. സീറ്റ് ഇളക്കിമാറ്റിവച്ച് ബൈക്ക് ഓടിക്കുക, കാറുകൾ രൂപമാറ്റം വരുത്തി ഓടിക്കുക എന്നിവ ഇപ്പോൾ കൂടി വരികയാണ്. ഇത് അപകടം കൂടാനും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാനും കാരണമാകുന്നു.

സംസ്ഥാനത്ത് അനധികൃതമായി വാഹനങ്ങളുടെ രൂപമാറ്റം വരുത്തി നൽകുന്ന ഒരു സംഘം തന്നെ പ്രവർത്തിക്കുന്നതായി മനസ്സിലാക്കുന്നു. പുതിയ പരിശോധനാരീതി അവരുടെ പ്രവർത്തനത്തെ ബാധിക്കുന്നു വെന്നത് പരിശോധനക്കെതിരായ പ്രചാരണത്തിന് ഒരു കാരണമെന്ന് കരുതുന്നു.

ഓരോ വാഹനങ്ങൾക്കും അത് രൂപകൽപ്പന ചെയ്ത് നിർമിക്കുന്ന കമ്പനികൾ ഡിസൈൻ അപ്രൂവൽ എടുത്തിട്ടുണ്ട്. സി.ഐ.ആർ.ഐ / എ.ആർ.എ.ഐ എന്നീ ഏജൻസികളാണ് വാഹന ഡിസൈൻ ഇന്ത്യയിൽ അപ്രൂവൽ ചെയ്ത് നൽകുന്നത്. ഇതുപ്രകാരം രജിസ്റ്റർ ചെയ്ത വാഹനത്തിൻെറ രൂപം മാറ്റാൻ ആർക്കും നിയമപ്രകാരം അധികാരമില്ല എന്നത് എല്ലാവരും മനസ്സിലാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.


Tags:    
News Summary - The Department of Motor Vehicles will not be able to look into the violation of the law - Transport Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.