മാരുതിക്കെന്താണ് ഇ.വികൾ ഇഷ്ടമില്ലാത്തത്? കാരണം പറഞ്ഞ് കമ്പനി ചെയർമാൻ

ലോകത്തെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം തിരക്കിട്ടുള്ള മാറ്റങ്ങൾക്ക് പിന്നാലെയാണ്. വൈദ്യുതിയാണ് ഭാവിയുടെ ഇന്ധനമെന്ന തിരിച്ചറിവ് ഏതാണ്ട് എല്ലാവർക്കും ഉണ്ടായിട്ടുമുണ്ട്. ഇതിനിടയിലും ലോകത്തിലെതെന്ന ഒരു പ്രമുഖ നിർമാതാവ് വൈദ്യുത വാഹനങ്ങളോട് മുഖംതിരിഞ്ഞുനിൽക്കുകയാണ്. ഇന്ത്യൻ വാഹന ലോകത്തെ അതികായരായ മാരുതിയാണ് അത്. വൈദ്യുതിയേക്കാൾ സി.എൻ.ജിയും ഹൈബ്രിഡ് വാഹനങ്ങളുമാണ് നല്ലതെന്ന ധാരണയിലും ആത്മവിശ്വാസത്തിലുമാണ് കമ്പനി.

2020ൽതന്നെ വൈദ്യുത വാഹനം നിർമിക്കാൻ ആലോചിച്ച കമ്പനിയാണ് മാരുതി. അന്നത്തെ പദ്ധതി അനുസരിച്ച് എല്ലാം അനുകൂലമായി നടന്നിരുന്നെങ്കിൽ മാരുതിയുടെ ആദ്യ ഇവി 2020ൽതന്നെ പുറത്തുവരുമായിരുന്നു. ഇപ്പോഴും തങ്ങൾ ഇ.വി നിർമാണത്തിലാണെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ഇതുവരെ ഒരു ഉത്പന്ന രൂപം ഉണ്ടായിട്ടില്ല. വാഗൺ ആർ അധിഷ്‌ഠിത ഇ.വിയുടെ ചിത്രങ്ങൾ പലപ്പോഴായി പുറത്തുവന്നിരുന്നു. ഇതുവരെ 50ഓളം പ്രോട്ടോടൈപ്പുകൾ കമ്പനി റോഡ് പരിശോധനയ്ക്ക് വിധേയമാക്കിയെന്നും വിവരമുണ്ട്. പക്ഷെ അനിവാര്യമായ പ്രൊഡക്ഷൻ സ്പെക് ഇ.വി മാത്രം ഇനിയും അവതരിപ്പിച്ചിട്ടില്ല.

ആർ.സി.ഭാർഗവ പറയുന്നത്

നിലവിൽ ഇലക്ട്രിക് കാറുകളുമായി കമ്പനി പുറത്തിറങ്ങുന്നതിൽ അർഥമില്ലെന്ന് മാരുതി സുസുകി ഇന്ത്യയുടെ ചെയർമാൻ ആർ.സി. ഭാർഗവ പറയുന്നു. ഈ മാസം ആദ്യം ഷെയർഹോൾഡർമാരുമായുള്ള വാർഷിക പൊതുയോഗത്തിൽ, മാരുതി ഹ്രസ്വകാലത്തേക്ക് ഇ.വി വിഭാഗത്തിൽ പ്രവേശിക്കില്ലെന്നും സാധ്യമാകുമ്പോൾ മാത്രം ആദ്യ മോഡൽ അവതരിപ്പിക്കുമെന്നും ഭാർഗവ പറഞ്ഞു.

'പാസഞ്ചർ വാഹന വ്യവസായത്തിലെ മുൻനിരയാണ് മാരുതി സുസുകി. ഇ.വിയിലും ഇതേ ആധിപത്യം നിലനിർത്താൻ ഉദ്ദേശിക്കുന്നുണ്ട്. പക്ഷെ, ഉപഭോക്താക്കൾക്ക് അത് വാങ്ങാൻ കഴിയുന്ന സാഹചര്യമുണ്ടാകുമ്പോൾ മാത്രമേ കമ്പനി അതിന് തയ്യാറാവുകയുള്ളു'-അദ്ദേഹം പറഞ്ഞു.

ഉയർന്ന വില കാരണം ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ വിൽക്കുന്നത് എളുപ്പമല്ലെന്നും ഭാർഗവ പറയുന്നു. കൂടാതെ, ഇലക്ട്രിക് വാഹന ബാറ്ററികളുടെ പ്രധാന ഘടകമാണ് ലിഥിയം. ഇതിനായി ഇന്ത്യ ഇറക്കുമതിയുടെ ഭൂരിഭാഗവും ചൈനയെ ആശ്രയിക്കേണ്ടിവരും.


സി.എൻ.ജിയും ഹൈബ്രിഡും

'യഥാർഥത്തിൽ വലിയ തോതിലും പ്രായോഗികമായും സുസ്ഥിരവുമായി ഇ.വികൾ നിർമിക്കാൻ സാധിച്ചില്ലെങ്കിൽ പരിസ്ഥിതിയിൽ നിങ്ങൾക്ക് കൃത്യമായ മാറ്റം വരുത്താൻ കഴിയില്ല. ഇവികളുടെ കാര്യത്തിൽ അത്തരമൊരു അവസ്ഥയിലേക്ക് എത്താൻ ഒരു നിർമാതാവിനും ഇനിയും കഴിഞ്ഞിട്ടില്ല' -മാരുതി സുസുകി മാർക്കറ്റിങ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറയുന്നു.

മാരുതിയുടെ വീക്ഷണത്തിൽ ഇ.വികളുടെ കാര്യത്തിൽ നാം ഇപ്പോഴും പ്രാഥമികഘട്ടത്തിലാണെന്നാണ്. പൂർണതക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് കമ്പനിയെന്നും കാണാം. സി.എൻ.ജി, ഹൈബ്രിഡ് സാങ്കേതികതകളെയാണ് മാരുതി നിലവിൽ വൈദ്യുതിക്ക് ബദലായി കാണുന്നത്. തങ്ങളുടെ മൊത്തം വിൽപ്പനയുടെ 11 ശതമാനം സി.എൻ.ജി വാഹനങ്ങളാണെന്നാണ് മാരുതി പറയുന്നത്.

ഇ.വികളിലേക്ക് ചുവടുമാറും മുമ്പ് ഹൈബ്രിഡുകളെ ആശ്രയിക്കാം എന്നതും കമ്പനിയുടെ നയമാണ്. നിലവിലെ ബിസിനസ്സ് അന്തരീക്ഷം ഇവികൾക്ക് അനുയോജ്യമല്ലെങ്കിലും, വ്യവസായം ഒടുവിൽ അവിടേക്ക് കുടിയേറുമെന്ന് തന്നെയാണ് ശ്രീവാസ്തവ വിശ്വസിക്കുന്നത്. 'എത്ര വേഗത്തിലാണ് എന്നതാണ് ചോദ്യം. ഇവയെല്ലാം ബാറ്ററി സാങ്കേതികവിദ്യയുടെ വികാസത്തെ ആശ്രയിച്ചിരിക്കുന്നു. ഇത് ഇവികളുടെ ഏറ്റെടുക്കൽ ചെലവ് കുറയ്ക്കാൻ സഹായിക്കും'- അദ്ദേഹം പറയുന്നു. ചില മോഡലുകൾക്ക് വേരിയന്‍റായി 'സ്മാർട്ട് ഹൈബ്രിഡ്' സംവിധാനം വാഗ്ദാനം ചെയ്യുന്ന മാരുതി, പൂർണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനുള്ള വഴിയായാണ് ഇതിനെ കാണുന്നത്.


'വൈദ്യുതീകരണത്തിലേക്കുള്ള വഴി ഹൈബ്രിഡൈസേഷനിലൂടെയായിരിക്കുമെന്ന് ഞാൻ കരുതുന്നു. സർക്കാർ പിന്തുണക്കേണ്ട മറ്റൊരു മേഖലയാണിത്. കാരണം ഈ പവർട്രെയിൻ ഘടകങ്ങൾ പ്ലഗ്-ഇൻ ഹൈബ്രിഡുകൾക്കും ഇവികൾക്കുമിടയിൽ ഒരുപോലെണ്'-ശ്രീവാസ്തവ പറഞ്ഞു. ഇ.വിയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ പ്രാദേശികവൽക്കരിക്കുന്നതിന് ഹൈബ്രിഡൈസേഷൻ തന്ത്രവും സർക്കാർ പിന്തുണയും സഹായിക്കുമെന്നും ഇ.വികൾക്കുള്ള കയറ്റുമതി അടിത്തറയായി ഇന്ത്യയെ മാറ്റാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാരുതി സുസുകി ഇന്ത്യ ചെയർമാൻ ആർ.സി. ഭാർഗവ

വിലയിലെ അന്തരം

ശശാങ്ക് ശ്രീവാസ്തവ പറയുന്ന മറ്റൊരു കാര്യം വൈദ്യുത വാഹനങ്ങളും ഇേന്‍റണൽ കംപാഷൻ എഞ്ചിൻ വാഹനങ്ങളും തമ്മിലുള്ള വിലയിലെ ഭീമമായ അന്തരമാണ്. ഒരു ഇ.വിയുടെയും ആന്തരിക ജ്വലന എഞ്ചിൻ (ഐസിഇ) വാഹനത്തിന്‍റെയും പവർട്രെയിൻ ചെലവുകൾ തുല്യമാകുമ്പോഴേ വിപണി മത്സരാധിഷ്ടിതമാകൂ എന്ന് ശശാങ്ക് പറയുന്നു. യു‌എസ്‌എ, യൂറോപ്പ് എന്നിവിടങ്ങളിൽ ഒരു ഐ‌സി‌ഇ പവർ‌ട്രെയിനിന്‍റെ വില 8,000-9,000 യുഎസ് ഡോളറാണ് (ഏകദേശം 5.8-6.5 ലക്ഷം രൂപ). ഇവി പവർ‌ട്രെയിനിന് 16,000 യുഎസ് ഡോളർ (ഏകദേശം 11.6 ലക്ഷം രൂപ) വിലവരും. പുതിയ നിയന്ത്രണങ്ങൾ, എമിഷൻ മാനദണ്ഡങ്ങൾ കർശനമാക്കൽ, ഐസിഇ വാഹനത്തിന്‍റെ വില ഉയർത്തൽ, ബാറ്ററി വില കുറക്കൽ എന്നിവയിലൂടെ ഇവി വ്യവസായത്തിന് വരും വർഷങ്ങളിൽ മുന്നേറാമെന്നാണ് മാരുതിയുടെ പ്രതീക്ഷ.

സി‌എൻ‌ജിയെ വിശ്വസിച്ച് മാരുതി

ഇവി മാർക്കറ്റിൽ നിന്നുള്ള താൽക്കാലിക പിന്മാറ്റത്തിലും മാരുതിക്ക് ആശ്വാസമാകുന്നത് സി.എൻ.ജി വാഹനങ്ങളാണ്. വർധിച്ചുവരുന്ന ഡീസൽ, പെട്രോൾ വില സി‌എൻ‌ജിയിൽ ഓടുന്ന വാഹനങ്ങൾക്ക് അനുകൂലമാണ്. 2020 ഏപ്രിൽ-ഡിസംബർ കാലയളവിൽ പാസഞ്ചർ വാഹന വിപണിയിൽ 17 ശതമാനം ഇടിവുണ്ടായപ്പോൾ സിഎൻജി വാഹന വിഭാഗത്തിൽ 25 ശതമാനം വളർച്ചയുണ്ടായതായി ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു. രണ്ട് വർഷം മുമ്പ് വരെ, മാരുതി സുസുക്കിയുടെ വിൽപ്പനയിൽ നാലിലൊന്ന് അതിന്‍റെ ഡീസൽ വേരിയന്‍റുകളിൽ നിന്നാണ് വന്നത്. ഡീസൽ വാഹനങ്ങളുടെ ആവശ്യം കുറയുന്ന പുതിയ കാലത്ത് സി‌എൻ‌ജി വേരിയന്‍റുകൾ‌ക്ക് കമ്പനിയുടെ വിൽ‌പന ശൂന്യത നികത്താൻ‌ കഴിഞ്ഞുവെന്ന് ശ്രീവാസ്തവ പറയുന്നു.


'സി‌എൻ‌ജി വളരെ നല്ലതാണ്. ഞങ്ങളുടെ പോർട്ട്‌ഫോളിയോയുടെ വിപുലീകരണത്തിന് അവ സഹായിച്ചു'-ശ്രീവാസ്തവ പറഞ്ഞു. 2020 മുതൽ 2021 ജനുവരി വരെ മാരുതി സുസുക്കി 1,10,350 സി‌എൻ‌ജി വാഹനങ്ങൾ വിറ്റു. ഇത് മൊത്തം വിൽ‌പനയുടെ 11 ശതമാനമാണ്. കമ്പനിയുടെ സി‌എൻ‌ജി വാഹന വിൽ‌പന 2021 സാമ്പത്തിക വർഷം 1,40,000 യൂണിറ്റിലെത്തുമെന്നാണ് പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.