റാസല്‍ഖൈമ: മലയാണ്മയുടെ ചെണ്ടമേളങ്ങളില്‍ പ്രചാരമുള്ള ശിങ്കാരിമേളം അരങ്ങിലെത്തിച്ച് സദസ്സിനെ കൈയിലെടുത്ത് പ്രവാസി കുടുംബിനികളും വിദ്യാര്‍ഥികളും. സാധാരണ ഒമ്പത് മുതല്‍ 21 പേരടങ്ങുന്ന സംഘങ്ങളായാണ് ശിങ്കാരിമേളം അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍, നന്മ റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടത്തിയ വിഷു ആഘോഷ ചടങ്ങില്‍ 50ഓളം വനിതകളും വിദ്യാര്‍ഥികളും അണിനിരന്നാണ് ശിങ്കാരി മേളം ഗംഭീരമാക്കിയത്. ശാസ്ത്രീയ പരിവേഷമില്ലാത്ത ശിങ്കാരിമേളം കേരളത്തിലെ സ്വീകരണ പരിപാടികള്‍, ഉത്സവങ്ങള്‍, ഘോഷയാത്രകള്‍ തുടങ്ങിയവയിലെ മുഖ്യയിനമാണ്.
ചെണ്ടയുടെ ഇടന്തലക്കും വലന്തലക്കും പുറമെ ഇലത്താളവുമാണ് ശിങ്കാരിമേളത്തിലുപയോഗിച്ച വാദ്യോപകരണങ്ങള്‍. വ്യത്യസ്ത രീതികളില്‍ അണിനിരന്നും രസകരമായ ചുവടുകള്‍ വെച്ചുമാണ് മേളക്കാര് കാണികളെ കൈയിലെടുത്തത്. കൃഷ്ണ പ്രസാദ്, ശ്യാം പ്രസാദ് ബാലുശ്ശേരി, അജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പ്രതിഭകളാണ് റാസല്‍ഖൈമയില്‍ അരങ്ങിലെത്തിയത്.
വടക്കന്‍ കേരളത്തില്‍ ചെട്ടിക്കെട്ട് എന്ന വാദ്യകലയില്നിന്നാണ് ശിങ്കാരിമേളം പിറവിയെടുത്തതെന്ന് പ്രോഗ്രാം കണ്‍വീനറായ അജയ്കുമാര്‍ പറയുന്നു. ദീര്‍ഘമായ സാധനകൊണ്ട് നേടിയെടുക്കേണ്ട വാദനരീതികള്‍ ഇതിന് ആവശ്യം വരുന്നില്ല. അതിനാല്‍തന്നെ എളുപ്പത്തില്‍ അഭ്യസിക്കാവുന്ന ചെണ്ടമേളമാണ് ശിങ്കാരിമേളം. പഞ്ചാരി താളത്തിലാണ് മേളം ചിട്ടപ്പെടുത്തുക. ചെമ്പട താളത്തിലുള്ള മേളങ്ങളും അപൂര്‍വമായി കണ്ടുവരുന്നു. ഒരു പരിപാടിയില്‍ ഒന്നിലേറെ താളങ്ങളിലും മേളം അവതരിപ്പിക്കപ്പെടാറുണ്ട്. റാസല്‍ഖൈമയില്‍ പഞ്ചാരി താളത്തിലായിരുന്നു ശിങ്കാരിമേളം അവതരിപ്പിച്ചത്. അധ്യാപികമാരും ഉദ്യോഗസ്ഥകളും 50 അംഗ ശിങ്കാരിമേളത്തിന്റെ ഭാഗമായിരുന്നുവെന്നും അജയ്കുമാര്‍ തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.