ആലപ്പുഴ ബൈപാസിൽ കൊമ്മാടിഭാഗത്തെ വീടുകളിൽ കെട്ടിക്കിടക്കുന്ന വെള്ളമൊഴുക്കാൻ മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് റോഡ് പൊളിച്ച് താൽക്കാലിക സംവിധാനം ഒരുക്കുന്ന ജോലി ആരംഭിച്ചപ്പോൾ
ആലപ്പുഴ: ദേശീയപാതയുടെ അശാസ്ത്രീയ നിർമാണത്തിൽ നഗരത്തിലെ 500 വീടുകളിൽ വെള്ളം കയറിയതിന്‍റെ ദുരിതത്തിന് കാരണമായ റോഡ് പൊളിച്ച് വെള്ളമൊഴുക്കാൻ തുടങ്ങി. വെള്ളിയാഴ്ച നാട്ടുകാർ ആലപ്പുഴ ബൈപാസ് ഉപരോധിച്ച് നടത്തിയ സമരത്തിന് പിന്നാലെ സ്ഥലത്തെത്തി എ.ഡി. തോമസ് എം.എൽ.എയും കലക്ടർ ഷാജി വി. നായരും നൽകിയ ഉറപ്പുകൾപോലും പാലിക്കാൻ ദേശീയപാത ഉദ്യോഗസ്ഥർ തയാറാകുന്നില്ല. ഉപരോധസമരത്തിന് പിന്നാലെ പൊളിക്കൽ നടപടികൾ ആരംഭിക്കുമെന്നാണ് ദേശീയപാത അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, അതുണ്ടായില്ല.
ശനിയാഴ്ച വൈകീട്ട് 4.30നാണ് മണ്ണമാന്ത്രിയന്തം ഉപയോഗിച്ച് താൽക്കാലിക സംവിധാനം ഒരുക്കുന്ന ജോലികൾ തുടങ്ങിയത്. ബൈപാസ് റോഡരികിൽ കളപ്പുരഭാഗത്താണ് റോഡ് പൊളിച്ച് ജലമൊഴുക്കുന്ന പ്രവൃത്തികൾ തുടങ്ങിയത്. തടസ്സമായി നിൽക്കുന്ന കോൺക്രീറ്റ് കട്ട്ചെയ്യാൻ യന്ത്രവും എത്തിച്ചിട്ടുണ്ട്. താൽക്കാലിക നിർമാണം തുടങ്ങാൻ വൈകിയത് കൂടുതൽ പ്രശ്നമുണ്ടാക്കിയെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴയിൽ കൂടുതൽ വെള്ളമെത്തിയതാണ് ദുരിതമായത്. മഴ കനത്താൽ സ്ഥിതി വീണ്ടും വഷളാകുമെന്ന ആശങ്കയുണ്ട്.
കരാർ കമ്പനിയുടെ പ്ലാന്റ് പ്രവർത്തിക്കുന്ന സ്ഥലമായതിനാൽ കോൺക്രീറ്റ് റെഡി മിക്സർ ലോറിയിൽ കൊണ്ടുപോയതിന്റെ ബാക്കിവന്നത് തള്ളിയതാണ് മണ്ണിലുറച്ച് തടസ്സുമുണ്ടാക്കുന്നത്. മണ്ണുമാന്തി ഉപയോഗിച്ച് പൊളിക്കാൻ ശ്രമിച്ചിട്ട് നടക്കാതായതോടെ മറ്റ് ഉപകരങ്ങളുടെ സഹായത്തോടെ പൊളിക്കുന്നത്. ആലപ്പുഴ നഗരസഭ സെക്രട്ടറിക്കാണ് പ്രവർത്തനങ്ങളുടെ നിരീക്ഷണ ചുമതല. കല്ക്ടറും ജോലികൾ വിലയിരുത്തുന്നുണ്ട്. വീടുകളിൽ കെട്ടിനിൽക്കുന്ന വെള്ളം അൽപം കുറഞ്ഞെങ്കിലും മഴക്ക് കുറവില്ല. രണ്ടുദിവസത്തിനകം വെള്ളക്കെട്ട് പരിഹരിക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധക്കാർ സമരം അവസാനിച്ചത്. പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ വീണ്ടും സമരത്തിനിറങ്ങാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
ദേശീയപാത നിർമാണം: അപാതകക്കെകതിരെ സി.പി.ഐ സമരത്തിലേക്ക്
ആലപ്പുഴ: ദേശീയപാത 66 വികസനത്തിന്റെ മറവിൽ കോർപറേറ്റ് കരാറുകാരുടെ ലാഭം മാത്രം ലക്ഷ്യമിട്ട് നടത്തുന്ന അശാസ്ത്രീയ നിർമാണങ്ങൾക്കെതിരെയും കായൽകൊള്ളക്കെതിരെയും ജനങ്ങളെ അണിനിരത്തി സമരം നടത്തുമമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി എസ്. സോളമൻ. തീരദേശവാസികളുടെയും യാത്രക്കാരുടെയും ജീവിതം ദുസ്സഹമാക്കുന്ന നടപടികൾക്ക് ദേശീയപാത അതോറിറ്റിയും ജില്ല ഭരണകൂടവും അടിയന്തരമായി പരിഹാരം കാണണം.
അശാസ്ത്രീയമായി ഓടകൾ നിർമിച്ച് ജില്ലയിലെ നൂറുകണക്കിന് വീടുകളാണ് ഇപ്പോൾ വെള്ളക്കെട്ടിലായിരിക്കുന്നത്. പ്രദേശത്തെ സ്വാഭാവിക നീരൊഴുക്ക് മാർഗങ്ങളെല്ലാം ഓട നിർമാണത്തിന്റെ ഭാഗമായി കരാറുകാർ തടസ്സപ്പെടുത്തി. ഇതോടെ ജനവാസ മേഖലകളിൽ വലിയ തോതിലുള്ള കൃത്രിമ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ഇത്തരം നടപടികൾ അടിയന്തരമായി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.