ചണ്ഡീഗഡ് സർവകലാശാല

പത്ത് വർഷത്തിനിടെ 2613 പേറ്റന്റ്; രാജ്യത്തെ സർവകലാശാലകൾക്ക് മാതൃകയായി ഛണ്ഡീഗഢ് സർവകലാശാല

ഛണ്ഡീഗഢ്: രാജ്യത്തിന് മാതൃകയായി ഛണ്ഡീഗഢ് സർവകലാശാല. കഴിഞ്ഞ പത്ത് വർഷത്തിനിടെ 2613 പേറ്റന്റുകളാണ് സർവകലാശാല സ്വന്തമാക്കിയത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, പുതിയ കണ്ടെത്തലുകൾ, സാമൂഹിക ഉന്നമനം തുടങ്ങിയ വിഷയങ്ങളിലെല്ലാം ഊന്നൽ നൽകിക്കൊണ്ടാണ് ഛണ്ഡീഗഢ് സർവകലാശാല (സി.യു) ഈ നേട്ടം കൈവരിച്ചത്. ഒരു ദശാബ്ദത്തിനിടെ ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും മേഖലയിൽ സർവകലാശാല നേടിയ മുന്നേറ്റം വലുതാണ്.

ദേശീയ-അന്തർദേശീയ കണക്കുകളും സർക്കാറിന്റെയും സ്വകാര്യ ഏജൻസികളുടെയും റാങ്കിങ്ങിലും റേറ്റിങ്ങിലുമെല്ലാം സർവകലാശാല മുമ്പോട്ട് കുതിക്കുകയാണ്. വിദ്യാഭ്യാസത്തിലുപരി വിദ്യാർഥികളുടെ നൈപുണ്യത്തെയും ആശയത്തെയും വാർത്തെടുക്കുകയാണ് സർവകലാശാല. ഓരോ വർഷവും സർവകലാശാലയിലെ വിദ്യാർഥികൾ നൂതന കണ്ടെത്തലുകൾക്ക് പേറ്റന്റുകൾ നേടുന്നു.

പേറ്റന്റുകൾ, ഡിസൈനുകൾ, വ്യാപാര മുദ്രകൾ, ഭൂമിശാസ്ത്രപരമായ സൂചനകൾ എന്നിവയുടെ കൺട്രോളർ ജനറൽ ഓഫിസ് പുറത്തിറക്കിയ 2021-2022ലെ റിപ്പോർട്ട് പ്രകാരം, സർവകലാശാലകൾക്കും അക്കാദമിക് സ്ഥാപനങ്ങൾക്കും ഇടയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന പേറ്റന്റുകൾക്കുള്ള അപേക്ഷകളിൽ ഛണ്ഡീഗഢ് സർവകലാശാല ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

സർവകലാശാലയുടെ പേറ്റന്റുകളുടെ ഫയലിങ്ങിൽ വർഷങ്ങളായി കുത്തനെ വർധനവുണ്ടായിട്ടുണ്ട്. 2018ൽ 147 പേറ്റന്റ് അപേക്ഷകൾ ഫയൽ ചെയ്തപ്പോൾ 2019ൽ 330, 2021ൽ 468, 2022ൽ 750 എന്നിങ്ങനെ വർധിച്ചു. ഈ വർഷം (2023) ഇതുവരെ 599 പേറ്റന്റ് അപേക്ഷകളാണ് സർവകലാശാല സമർപ്പിച്ചത്. ഇതുവരെ മൊത്തം 2613 പേറ്റന്റ് അപേക്ഷകൾ ഫയൽ ചെയ്തിട്ടുണ്ട്. കൂടാതെ സർവകലാശാല ഫയൽ ചെയ്ത പേറ്റന്റുകളിൽ 72.79 ശതമാനത്തിലധികം ഇതിനകം പ്രസിദ്ധീകരിച്ചു.

2021-22ലെ റിപ്പോർട്ട് പ്രകാരം സർവകലാശാല കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്-ഐ.ടി മേഖലയിൽ 139 പേറ്റന്റുകളും നിർമാണത്തിൽ 84 പേറ്റന്റുകളും ഫയൽ ചെയ്തിട്ടുണ്ട്. 2021-22ൽ, യൂനിവേഴ്സിറ്റി മെഡിക്കൽ, ഹെൽത്ത് കെയർ മേഖലയിൽ 81 പേറ്റന്റുകളും മെക്കാനിക്കൽ & മെക്കാട്രോണിക്‌സിൽ 72 പേറ്റന്റുകളും അഗ്രികൾച്ചറിൽ 50 പേറ്റന്റുകളും ഫയൽ ചെയ്തു. ഐ.ടി മേഖലയിൽ, ഏറ്റവും കൂടുതൽ പേറ്റന്റുകൾ ഫയൽ ചെയ്യുന്നതിൽ സർവകലാശാല രാജ്യത്ത് മൂന്നാം സ്ഥാനത്താണ്.

2022ൽ രാജ്യത്തെ പേറ്റന്റ് അപേക്ഷകളിൽ 22 ശതമാനവും ഛണ്ഡീഗഢ് സർവകലാശാലയിൽ നിന്നായിരുന്നു. വിവിധ ഏജൻസികളിൽനിന്ന് ഗണ്യമായ എണ്ണം സ്പോൺസർ ചെയ്‌ത ഗവേഷണ പ്രോജക്ടുകൾ ആകർഷിക്കാൻ സർവകലാശാലക്ക് കഴിഞ്ഞു.ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കുമായി വിവിധ ഏജൻസികളിൽനിന്ന് ഫണ്ട് സമാഹരിക്കാനും സർവകലാശാലക്ക് കഴിഞ്ഞു. നിലവിൽ 35 കോടിയിലധികം രൂപയുടെ 65 സ്പോൺസർ പ്രോജക്ടുകൾ സർവകലാശാല ഫാക്കൽറ്റിക്ക് നൽകിയിട്ടുണ്ട്. പദ്ധതികൾ പ്രധാനമായും സാമൂഹിക ഉന്നമനത്തിനും സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്ന മേഖലകൾക്കുമാണ് നൽകുന്നത്.

Tags:    
News Summary - 2613 patents over ten years; Chandigarh University is a model for universities in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.