പ്ലസ് ടുവിന് ശേഷം എന്ത്?

പ്ലസ് ടുവിന് ശേഷം ഏതു ബിരുദ പ്രോഗ്രാം തെരഞ്ഞെടുക്കണമെന്ന ആശങ്ക പലപ്പോഴും വിദ്യാർഥികളെ അലട്ടാറുണ്ട്. വിദ്യാർഥിക്ക് വിഷയത്തിലുള്ള അഭിരുചിയാണ് പ്രധാനം. ജോലി, ഗവേഷണ സാധ്യതകൾ കൂടി പരിഗണിച്ചാണ് മിക്കവരും പ്രോഗ്രാം തെരഞ്ഞെടുക്കുക. പരമ്പരാഗത പ്രോഗ്രാമുകൾക്കൊപ്പം (കോഴ്സ്) നൂതനവിഷയങ്ങളിലുള്ള വിവിധ പ്രോഗ്രാമുകളും തെരഞ്ഞെടുക്കാവുന്നതാണ്. ബിരുദതലത്തിൽ പരമ്പരാഗത പ്രോഗ്രാമുകളോടുള്ള പ്രിയം കുറഞ്ഞിട്ടില്ലെന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പരമ്പരാഗത പ്രോഗ്രാമുകൾക്കാണ് അപേക്ഷകർ കൂടുതൽ മൂന്നുവർഷമാണ് ഡിഗ്രി പ്രോഗ്രാമുകളുടെ പഠന കാലയളവ്.


മഹാത്മാഗാന്ധി സർവകലാശാലയിൽ നൂതന വിഷയങ്ങളിലടക്കം വിവിധ പ്രോഗ്രാമുകൾ ലഭ്യമാണ്. എം.ജി. സർവകലാശാല അഫിലിയേറ്റഡ് ആർട്സ് ആൻഡ് സയൻസ്കോളജുകൾ മുഖേന ബിരുദതലത്തിൽ 130 വിവിധ ആർട്സ് സയൻസ് ആൻഡ് കൊമേഴ്സ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. മൊത്തം 57,009 ബിരുദ സീറ്റുകളാണുള്ളത്. സർവകലാശാലയുടെ ഏകജാലക സംവിധാനമായ കേന്ദ്രീകൃത പ്രവേശന സംവിധാനം (ക്യാപ്) വഴിയാണ് സീറ്റ് അലോട്ട്മെന്റ് നടക്കുക. ക്യാപിലൂടെ 32,264 സീറ്റിലേക്കാണ് പ്രവേശനം. ഇതുകൂടാതെ 22,852 മാനേജ്മെന്റ് സീറ്റും 1,893 കമ്മ്യൂണിറ്റി  ക്വാട്ട സീറ്റുകളുമുണ്ട്. സ്വയംഭരണ കോളജുകളിലേക്കുള്ള പ്രവേശനം അതത് കോളജുകൾ നേരിട്ടാണ് നടത്തുക.

ആർട്സ് വിഷയങ്ങളിൽ ബാച്ചിലർ ഡിഗ്രി
ബി.എക്ക് വിവിധ വിഷയങ്ങളിൽ 40 കോഴ്സുകളുണ്ട്. പരമ്പരാഗത കോഴ്സുകൾക്കു പുറമേ നൂതനമായ ഒട്ടേറെ കോഴ്സുകളുമുണ്ട്. മൊത്തം 11,071 സീറ്റാണുള്ളത്. ക്യാപ് - 6,901, മാനേജ്മെന്റ് - 3,131, കമ്മ്യൂണിറ്റി - 639 എന്നിങ്ങനെയാണ് സീറ്റ്. ബി.എ. പ്രോഗ്രാമുകളിൽ ഇക്കണോമിക്സ്,  ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, മലയാളം വിഷയങ്ങൾക്കാണ് കൂടുതൽ അപേക്ഷ ലഭിക്കാറുള്ളത്. അറബിക്, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സംസ്കൃതം, സോഷ്യോളജി, തമിഴ് വിഷയങ്ങളും തെരഞ്ഞെടുക്കാം. തൊഴിലധിഷ്ഠിതമെന്ന നിലയിൽ ബി.എ. വിഷ്വൽ ആർട്സ് (ഇന്റീരിയർ ഡിസൈൻ), വിഷ്വൽ കമ്മ്യൂണിക്കേഷൻ, മൾട്ടിമീഡിയ, ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ്, ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം പ്രോഗ്രാമുകളുണ്ട്. ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചറിനൊപ്പം കോപ്പി എഡിറ്റർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജേണലിസം, ടീച്ചിങ് വിഷയങ്ങളുൾപ്പെട്ട പ്രോഗ്രാമുകളുണ്ട്. കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം കൂടി ഉൾപ്പെട്ട ട്രിപ്പിൾ മെയിനും കമ്മ്യൂണിക്കേഷൻ ഉൾപ്പെട്ട ഡബിൾ മെയിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ പ്രോഗാമുകളുമുണ്ട്.

സയൻസിൽ യു.ജി.
സയൻസ് വിഷയങ്ങളിൽ സൈബർ ഫോറൻസിക്, ജിയോളജി ആൻഡ് വാട്ടർമാനേജ്മെന്റ്, ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ, ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റിറ്റിക്സ്, അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ, ഹോട്ടൽ മാനേജ്മെന്റ്, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ മെയിന്റനൻസ്, മൈക്രോബയോളജി, ബയോടെക്നോളജി എന്നീ നൂതന വിഷയങ്ങളടക്കം അടക്കം 41 ബി.എസ് സി. പ്രോഗ്രാമുകളുണ്ട്. ബി.എസ് സി.ക്ക് 13,264 സീറ്റാണുള്ളത്. ക്യാപ് - 8,261, മാനേജ്മെന്റ് - 4,181, കമ്മ്യൂണിറ്റി ക്വാട്ട - 822 എന്നിങ്ങനെയാണ് സീറ്റ്. ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, മാത്തമാറ്റിക്സ്, ജിയോളജി വിഷയങ്ങളിൽ പരമ്പരാഗത പ്രോഗ്രാമുകളുണ്ട്. ബോട്ടണിയിൽ ബയോടെക്നോളജി കൂടി ഉൾപ്പെട്ട ഡബിൾ ഡിഗ്രി പ്രോഗ്രാമുണ്ട്. കെമിസ്ട്രിയിൽ പെട്രോക്കെമിക്കൽസ്, ഇൻഡസ്ട്രിയൽ കെമിസ്ട്രി എന്നീ വിഷയങ്ങളിലും കോഴ്സുകളുണ്ട്. ഫിസിക്സിൽ അപ്ലൈഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഇലക്ട്രോണിക് എക്യുപ്മെന്റ് മെയിന്റനൻസ് എന്നീ വിഷയങ്ങളിലും വിവിധ കോഴ്സുകൾ ലഭ്യമാണ്. സുവോളജിയിൽ ഇൻഡസ്ട്രിയൽ മൈക്രോബയോളജി ഉൾപ്പെടുന്ന ഡബിൾ മെയിൻ കോഴ്സും അക്വകൾച്ചർ, മെഡിക്കൽ മൈക്രോബയോളജി എന്നീ വിഷയങ്ങളിലുള്ള കോഴ്സും പഠിക്കാം.

കൊമേഴ്സിൽ ബിരുദം
എറെ അപേക്ഷകരുള്ള കോഴ്സാണ് ബി.കോം. 16 വിവിധ പ്രോഗ്രാമുകളുള്ള ബി.കോമിനാണ് ഏറ്റവുമധികം സീറ്റ് - 22,424. ക്യാപിലൂടെ 11,866 സീറ്റിലേക്കാണ് പ്രവേശനം. കൂടാതെ 10,249 മാനേജ്മെന്റ് സീറ്റും 309 കമ്മ്യൂണിറ്റി ക്വാട്ടയുമുണ്ട്. ഫിനാൻസ് ആൻഡ് ടാക്സേഷൻ, കോ-ഓപ്പറേഷൻ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, മാർക്കറ്റിങ്, ട്രാവൽ ആൻഡ് ടൂറിസം, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, മാർക്കറ്റിങ്, ഓഫീസ് മാനേജ്മെന്റ് ആൻഡ് സെക്രട്ടറിയൽ പ്രാക്ടീസ് എന്നീ വിഷയങ്ങളിൽ ബി.കോം ചെയ്യാം.

തൊഴിലധിഷ്ഠിത കോഴ്സുകൾ
വിദ്യാർഥികളുടെ നൈപുണ്യശേഷി വികസിപ്പിക്കുക ലക്ഷ്യമിട്ടുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾക്കും അപേക്ഷിക്കാം. ബാച്ചിലർ ഓഫ് വൊക്കേഷൻ (ബി. വോക്) കോഴ്സുകളാണ് തെരഞ്ഞെടുക്കാവുന്നത്. വിവിധ വിഷയങ്ങളിൽ ബി.വോക് കോഴ്സുകൾക്ക് പ്രവേശനം നേടാം. അഭിരുചിയും തൊഴിൽ സാധ്യതയും പരിഗണിച്ച് കോഴ്സുകൾ തെരഞ്ഞെടുക്കണം. അഗ്രിക്കൾച്ചറൽ ടെക്നോളജി, അഗ്രോ-ഫുഡ് പ്രോസസിങ്, അപ്ലൈഡ് അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ, ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ്, ബ്രോഡ്കാസ്റ്റിങ്  ആൻഡ് ജേണലിസം, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, ഫാഷൻ ടെക്നോളജി, ഫുഡ് പ്രോസസിങ് ടെക്നോളജി, ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഓട്ടോമേഷൻ അടക്കം 24 നൂതനവിഷയങ്ങളിൽ  ബി.വോക് കോഴ്സുകൾ തെരഞ്ഞെടുക്കാം. മൊത്തം 572 (286 -ക്യാപ്, 286- മാനേജ്മെന്റ്) സീറ്റാണുള്ളത്.

ഇതു കൂടാതെ വിവിധ വിഷയങ്ങളിൽ ഡിഗ്രി കോഴ്സുകളുണ്ട്. ഫാഷൻ ടെക്നോളജി (ബി.എഫ്.ടി), ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് (ബി.ടി.ടി.എം.), ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ.), കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ബി.സി.എ.), സോഷ്യൽ വർക്ക് (ബി.എസ്.ഡബ്ല്യൂ), ബിസിനസ് മാനേജ്മെന്റ് (ബി.ബി.എം), ഹോട്ടൽ മാനേജ്മെന്റ് (ബി.എച്ച്്.എം.) വിഷയങ്ങളിലും തൊഴിലധിഷ്ഠിതമായ കോഴ്സുകളുണ്ട്. സ്പോർട്സിൽ താൽപര്യമുള്ളവർക്കായി ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് കോഴസുമുണ്ട്.

ബി.എഫ്.ടി. 128 (ക്യാപ് - 64, മാനേജ്മെന്റ് - 64), ബി.ടി.ടി.എം. 324 (ക്യാപ്-167, മാനേജ്മെന്റ് - 147, കമ്മ്യൂണിറ്റി - 10), ബി.ബി.എ. 4,518 (ക്യാപ് - 2,309, മാനേജ്മെന്റ് - 2,156, കമ്മ്യൂണിറ്റി - 53), ബി.സി.എ. 4,040 (ക്യാപ് - 2,077, മാനേജ്മെന്റ് - 1,910, കമ്മ്യൂണിറ്റി - 53),  ബി.എസ്.ഡബ്ല്യു. 146 (ക്യാപ് - 73, മാനേജ്മെന്റ് - 73), ബി.ബി.എം 290 (ക്യാപ് - 153, മാനേജ്മെന്റ് 133, കമ്മ്യൂണിറ്റി-4), ബി.എച്ച്.എം.  120 (ക്യാപ് - 60, മാനേജ്മെന്റ് - 60), ബി.പി.എഡ് 94 (ക്യാപ് - 47, മാനേജ്മെന്റ് - 47) എന്നിങ്ങനെയാണ് സീറ്റ്.

എങ്ങനെ അപേക്ഷിക്കാം?
ബിരുദ പ്രോഗ്രാമുകളിലേക്ക് ക്യാപ് വെബ്സൈറ്റിലൂടെയാണ് (www.cap.mgu.ac.in) അപേക്ഷ നൽകേണ്ടത്. ഓൺലൈനായി ഫീസടച്ച് രജിസ്ട്രേഷൻ നടത്താം. സാധാരണ മേയിൽ തന്നെ പ്രവേശനം തുടങ്ങിയിരുന്നു. കോവിഡ് 19 വ്യാപന സാഹചര്യത്തിൽ ഇത്തവണ പഴയ ഷെഡ്യൂൾ പ്രാവർത്തികമാകില്ല. മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ ക്വാട്ട, ഭിന്നശേഷി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകളിലേക്കും ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിച്ചാലേ പ്രവേശനം സാധ്യമാകൂ. വിദ്യാർഥികൾക്ക് ക്യാപ് വെബ്സൈറ്റ് സന്ദർശിച്ച് കോഴ്സുകൾ, ലഭ്യമായ കോളജുകൾ എന്നിവ കണ്ടെത്തി തീരുമാനമെടുക്കാനുള്ള സമയമാണിത്. ഇതിനാവശ്യമായ എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.

എം.ജി. സർവകലാശാല പി.ആർ.ഒ ആണ് ലേഖകൻ

Tags:    
News Summary - What's next after Plus Two-career guidance-article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.