ഐ.ഒ.സി ഓഹരി വിറ്റഴിക്കല്‍ കരകയറിയത് എല്‍.ഐ.സിയുടെ തണലില്‍

മുംബൈ: തിങ്കളാഴ്ച ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞതിനിടെയും പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ഓഹരി വിറ്റഴിക്കല്‍ കരകയറിയത് മറ്റൊരു പൊതുമേഖലാ സ്ഥാപനമായ എല്‍.ഐ.സിയുടെ തണലില്‍. 1.8 ഇരട്ടി ആവശ്യക്കാരായിരുന്നു ഐ.ഒ.സി ഓഹരികള്‍ക്കുണ്ടായിരുന്നത്. ഇതുവഴി സര്‍ക്കാറിന് 9300 കോടി രൂപയോളമാണ് ലഭ്യമായത്. എന്നാല്‍, സര്‍ക്കാര്‍ വിറ്റഴിച്ച 10 ശതമാനം ഓഹരിയില്‍ 86 ശതമാനവും വാങ്ങിയത് എല്‍.ഐ.സിയാണെന്നാണ് സ്റ്റോക് എക്സ്ചേഞ്ചുകള്‍ക്ക് നല്‍കിയ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. ചെറുകിട നിക്ഷേപകര്‍ സജീവമായി രംഗത്തുണ്ടായിരുന്നുമില്ല. ജനുവരിയില്‍ നടന്ന കോള്‍ ഇന്ത്യ, കഴിഞ്ഞ വര്‍ഷത്തെ സെയില്‍ ഓഹരി വില്‍പന എന്നിവയും കരകയറിയത് എല്‍.ഐ.സിയുടെ പിന്തുണയിലായിരുന്നു. ഓഹരി വിറ്റഴിക്കല്‍ പരാജയപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ എല്‍.ഐ.സിയെ ദുരുപയോഗപ്പെടുത്തുകയാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. തിങ്കളാഴ്ചത്തെ ഇടപാടോടെ ഐ.ഒ.സിയില്‍ എല്‍.ഐ.സിയുടെ ഓഹരി വിഹിതം 2.52 ശതമാനത്തില്‍നിന്ന് 11.11 ശതമാനമായി ഉയര്‍ന്നു. നിലവില്‍ രാജ്യത്തെ ഓഹരി വിപണിയിലെ വലിയ ആഭ്യന്തര നിക്ഷേപ സ്ഥാപനമാണ് എല്‍.ഐ.സി. 2014ല്‍ എസ്.ബി.ഐയില്‍ നടത്തിയ നടത്തിയ നിക്ഷേപം 60 ശതമാനം നേട്ടമുണ്ടാക്കിയതുള്‍പ്പെടെ പലതും എല്‍.ഐ.സിക്കും നേട്ടമായിട്ടുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT