നൈക്ക സ്ഥാപക ഫാൽഗുനി നായാർ ബുധനാഴ്ച ഇന്ത്യയിലെ ഏഴാമത്തെ വനിത ബില്യണയറായി മാറിയിരിക്കുകയാണ്. വിപണിയിൽ നൈക്കയുടെ ഓഹരികൾക്ക് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ഫാൽഗുനിയുടെ ആസ്തിയിൽ വൻ വർധനയുണ്ടായത്. അമ്പതാമത്തെ വയസിൽ യാതൊരു മുൻപരിചയവുമില്ലാതെ വ്യവസായരംഗത്തേക്ക് ചുവടുവെച്ചാണ് ഫാൽഗുനിയുടെ വിജയക്കുതിപ്പ്.
അമ്പതാമത്തെ വയസിലാണ് ഞാൻ നൈക്ക ആരംഭിക്കുന്നത്. യാതൊരു മുൻപരിചയവുമില്ലാതെയാണ് വ്യവസായരംഗത്തേക്ക് കടന്നത്. ഇന്ത്യയിൽ ജനിച്ച, ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഇന്ത്യക്കാർ നയിക്കുന്ന നൈക്കയുടെ യാത്ര എല്ലാവരേയും പ്രചോദിപ്പിക്കുമെന്നാണ് താൻ വിചാരിക്കുന്നതെന്ന് ഫാൽഗുനി പറഞ്ഞു.
ഇന്ത്യൻ ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെ നൈക്ക ഇന്ന് വ്യാപാരം കുറിച്ചത്. എൻ.എസ്.ഇയിൽ 82ശതമാനം നേട്ടത്തോടെ 2,054 രൂപയിലാണ് നൈക്കയുടെ വ്യാപാരം. ഐ.പി.ഒയിലെ ഇഷ്യു വില 1,125 രൂപയായിരുന്നു. ബി.എസ്.ഇയിൽ 2063 രൂപക്കാണ് നൈക്ക ലിസ്റ്റ് ചെയ്തത്. കമ്പനിയുടെ വിപണിമൂലധനം ബി.എസ്.ഇയിൽ ഒരു ലക്ഷം കോടി കടന്നു.
നൈക്കയുടെ ഉടമസ്ഥരായ എഫ്.എസ്.എൻ ഇ-കോമേഴ്സിന്റെ ഐ.പി.ഒക്ക് മികച്ച പ്രതികരണമാണ് ഉണ്ടായത്. ഇൻസ്റ്റിറ്റ്യൂഷൽ നിക്ഷേപകരിലായിരുന്നു വാങ്ങൽ താൽപര്യം കൂടുതലുണ്ടായിരുന്നത്. ഓഹരിയൊന്നിന് 1,085 മുതൽ 1,125 വരെയായിരുന്നു വില. ഒക്ടോബർ 28ന് ആരംഭിച്ച സബ്സ്ക്രിപ്ഷൻ നവംബർ ഒന്നിനാണ് അവസാനിച്ചത്.
630 കോടിയുടെ ഓഹരികളാണ് വിൽപനക്ക് വെച്ചത്. 41,972,660 ഇക്വിറ്റി ഓഹരികൾ പ്രൊമോട്ടർമാരും വിൽപനക്കു വെച്ചു. നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങൾ ദീർഘകാലത്തേക്ക് നൈക്കയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 61 കോടിയുടെ ലാഭമാണ് നൈക്കയുണ്ടാക്കിയത്. ഇതും വിപണിയിൽ ഗുണകരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.