ജൈവപച്ചക്കറികളുടെ ഹരിതാഭ ഭംഗിയിലാണ് അടൂർ പള്ളിക്കൽ തോട്ടുവ ‘അഞ്ജലി’. ഇവിടെ ‘അലി’യിൽ രവീന്ദ്രൻനായരുടെ നാല് ഏക്കറയിൽ പച്ചക്കറികളും നെല്ലും ഔഷധസസ്യങ്ങളും ഫലവർഗ്ഗങ്ങളും നിൽക്കുന്നത് കാണാൻ ഏറെ ചന്തമുണ്ട്. ഇവിടുത്തെ വിഷം ചേർക്കാത്ത പച്ചക്കറിക്ക് ആവശ്യക്കാർ ഏറെയാണ്. ജൈവ വളമേ രവീന്ദ്രൻ നായർ ഉപയോഗിക്കാറുള്ളൂ. കൃഷിയ്ക്ക് ദോഷകരമായ കീടങ്ങളെയും രോഗങ്ങളെയും തുരത്താൻ നാടൻ പ്രയോഗങ്ങൾ ഇദ്ദേഹം സ്വീകരിക്കുന്നു. വീടിനോടു ചേർന്ന അമ്പത് സെൻറിലാണ് പച്ചക്കറി കൃഷി. വിവിധയിനം മുളകുകൾ, വഴുതന, കോവക്ക, പടവലം, പയർ, ചീര, ചേന എന്നിവ ഇവിടെ സമൃദ്ധമായി വളരുന്നു. ഇതിനൊപ്പം വെറ്റിലക്കൊടി, കരിമ്പ്, വിവിധയിനം ഔഷധ സസ്യങ്ങൾ എന്നിവയുമുണ്ട്. ഇവിടെ നിന്ന് ഒരു കിലോമീറ്റർ ദൂരെ 30സെൻറിൽ ചേന കൃഷിയാണ്. ഇതിനരികിലായി അമ്പത് സെൻറിൽ പത്തിനങ്ങളിലായി വാഴ കൃഷിയും മൂന്ന് ഏക്കറിലധികം സ്ഥലത്ത് നെൽകൃഷിയും ഒരുക്കിയിട്ടുണ്ട്.
വിശാഖപട്ടണം എൻ.ടി.പി.സിയിൽ നിന്ന് വിരമിച്ച് ആറ് വർഷത്തിന് ശേഷമാണ് വീടിന് ചേർന്ന് പച്ചക്കറി കൃഷി ആരംഭിച്ചത്. വീട്ടിലേക്ക് വിഷ രഹിത പച്ചക്കറി ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇത് വിജയിച്ചതോടെ ബന്ധുക്കളുടെ ഭൂമിയിലും രവീന്ദ്രൻനായർ കൃഷി ആരംഭിച്ചു. വിളവെടുത്ത് വീട്ടുമുറ്റത്ത് വയ്ക്കുമ്പോൾ തന്നെ ആവശ്യക്കാർ കാത്തുനിൽപ്പുണ്ടാകും. ടെറസ്സിൽ കറ്റാർ വാഴ കൃഷിയുമുണ്ട്. ഭാര്യ വൽസലകുമാരിയാണ് ഔഷധ സസ്യങ്ങളുടെ പരിപാലനം. ഏക്കർ കണക്കിന് കൃഷി ചെയ്യുന്നുണ്ടെങ്കിലും അർഹിക്കുന്ന സഹായങ്ങൾ ഒന്നും അധികൃതരിൽ നിന്ന് ലഭ്യമായില്ലെന്ന് രവീന്ദ്രൻ നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.