മുഹ്സിൻ ഫഖ്രിസാദയുടെ കൊല വിദൂര നിയന്ത്രിത സംവിധാനങ്ങൾ ഉപയോഗിച്ച്; ആയുധങ്ങൾ നിയന്ത്രിച്ചത് ഉപഗ്രഹം വഴി
text_fieldsതെഹ്റാൻ: ഇറാൻ സൈനിക ആണവ പദ്ധതിയുടെ ഉപജ്ഞാതാവായി കരുതപ്പെടുന്ന മുഹ്സിൻ ഫഖ്രിസാദയെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ആവർത്തിച്ച് ഇറാൻ. വിദൂര നിയന്ത്രിത ഇലക്ട്രോണിക് ഉപകരണങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തിയെന്ന് ഫഖ്രിസാദയുടെ സംസ്കാര ചടങ്ങിൽ സംബന്ധിക്കവെ ഇറാൻ ദേശീയ സുരക്ഷ കൗൺസിൽ സെക്രട്ടറി അലി ശംഖാനി അഭിപ്രായപ്പെട്ടു. ഫഖ്രിസാദ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ, കാര്യക്ഷമതയോടെ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതിരോധ മന്ത്രി ജനറൽ അമീർ ഹാതമി വ്യക്തമാക്കി.
ആരോപണത്തോട് ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. ഇറാെൻറ പുതിയ പ്രതികരണം, ഫഖ്രിസാദയുടെ കൊലയുടെ സ്വഭാവം മാറ്റുകയാണ്. ട്രക്ക് പൊട്ടിത്തെറിച്ചെന്നും തുടർന്ന് ആയുധധാരികൾ വെടിയുതിർത്തെന്നുമായിരുന്നു ആദ്യം ഇറാൻ അറിയിച്ചത്. ഇസ്രായേൽ സൈനിക വ്യവസായത്തിെൻറ കൃത്യമായ അടയാളമുള്ള ആയുധം സ്ഥലത്തുനിന്ന് ലഭിച്ചതായി ഇറാൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തിരുന്നു.
ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഉപഗ്രഹം വഴിയാണ് നിയന്ത്രിച്ചതെന്നും സൂചനയുണ്ടായിരുന്നു. ഇത് കഴിഞ്ഞ ദിവസം ഇറാൻ വാർത്ത ഏജൻസിയും റിപ്പോർട്ട് ചെയ്തു. എന്നാൽ, കൃത്യമായി തെളിവുകൾ ഇവർ നിരത്തിയിട്ടില്ല.
ഇറാൻ വിമത ഗ്രൂപ്പായ 'മുജാഹിദീനെ ഖൽഖി'നും ആക്രമണത്തിൽ പങ്കുള്ളതായി ശംഖാനി പറഞ്ഞു. തെഹ്റാനിലെ പ്രതിരോധ മന്ത്രാലയത്തിനു പുറത്ത് നടന്ന ചടങ്ങുകൾക്കു ശേഷം വടക്കൻ ഇറാനിലെ പള്ളി ഖബർസ്ഥാനിലാണ് ഫഖ്രിസാദയുടെ മൃതദേഹം ഖബറടക്കിയത്.
തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കായിരിക്കുമെന്ന് കാലങ്ങളായി ഇറാൻ പറയുന്നതാണ്. എന്നാൽ, ഇത് യു.എസും ഇസ്രായേലും അംഗീകരിക്കുന്നില്ല. ഈ മേഖലയിൽ ഇറാൻ നടത്തുന്ന ഗവേഷണവും മിസൈൽ പദ്ധതിയും ആണവായുധ പദ്ധതിയിലേക്കുള്ള പടവുകളായാണ് അവർ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.