ആൽപ്സ് ഇത്ര കാലം ഒളിപ്പിച്ച് വെച്ചിരുന്നു, ഇന്ദിര പ്രധാനമന്ത്രിയാകുമെന്ന തലക്കെട്ട്
text_fieldsമിലാൻ: ഫ്രഞ്ച് ആൽപ്സിലെ മോണ്ട് ബ്ലാങ്ക് പർവതനിരയിലെ മഞ്ഞുപാളികൾ അരനൂറ്റാണ്ടിലേറെ ഒളിപ്പിച്ചുവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ സുപ്രധാനമായൊരു തലക്കെട്ട്-ഇന്ദിര ഗാന്ധി പ്രഥമ ഇന്ത്യൻ വനിത പ്രധാനമന്ത്രി.
ആൽപ്സിലെ മഞ്ഞുരുകിയപ്പോൾ കണ്ടെത്തിയ 1966ലെ ഇന്ത്യൻ പത്രങ്ങളിലാണ് ഈ തലക്കെട്ടുള്ളത്. 1966 ജനുവരി 24ന് ഈ പർവതനിരയ്ക്ക് സമീപം അപകടത്തില്‍പ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 707 വിമാനം ‘കാഞ്ചൻഗംഗ’യിൽ ഉണ്ടായിരുന്ന പത്രങ്ങളാണിതെന്നാണ് കരുതപ്പെടുന്നത്. ചമോണിക്സ് സ്കിയിങ് ഹബ്ബിന് സമീപം കഫേ നടത്തുന്ന തിമോത്തീ മോട്ടിൻ എന്ന 33കാരനാണ് നാഷണൽ ഹെറാൾഡ്, ദി സ്റ്റേറ്റ്്സ്മാൻ, ദി ഹിന്ദു എന്നീ പത്രങ്ങളുടെ കോപ്പികൾ ഇവിടെ നിന്ന് കണ്ടെത്തിയത്.
‘54 വർഷത്തോളം മഞ്ഞ് മൂടിക്കിടന്ന പത്രങ്ങൾ ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. കണ്ടെടുത്ത പത്രങ്ങൾ നല്ല അവസ്ഥയിലാണ്. അവ ഇപ്പോഴും വായിക്കാവുന്ന രൂപത്തിലാണുള്ളത്’ - തിമോത്തിയെ ഉദ്ദരിച്ച് വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. കിട്ടിയപ്പോൾ അൽപം നനഞ്ഞിരുന്ന പത്രങ്ങൾ ഉണക്കിയെടുത്ത് തിമോത്തി കഫേയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
അപകടസ്ഥലത്തുനിന്ന് ലഭിച്ച മറ്റ് പല വസ്തുക്കളുടെയും പ്രദർശനം കഫേയിൽ ഒരുക്കിയിട്ടുണ്ട്. വിമാനാപകടത്തിൻെറ ഇത്തരത്തിൽ ലഭിക്കുന്ന അവശേഷിപ്പുകളെല്ലാം ഒളിപ്പിച്ചുവെച്ച് വിൽക്കുന്നതിനെക്കാൾ സന്ദർശകർക്കും സുഹൃത്തുക്കൾക്കുമായി പ്രദർശിപ്പിക്കാനാണ് തനിക്ക് താൽപര്യമെന്നും മോട്ടിൻ വ്യക്തമാക്കുന്നു.
2013ൽ ഇവിടെ നിന്ന് മരതകം, ഇന്ദ്രനീലം, മാണിക്യം എന്നിവയടക്കം വിലപിടിപ്പുള്ള കല്ലുകൾ അടങ്ങിയ പെട്ടി കണ്ടെത്തിയിരുന്നു. 2,75,000 ഡോളറോളം വിലയുള്ള കല്ലുകളാണ് അന്ന് ലഭിച്ചത്. 1966ലെ അപകടത്തിൻെറ ബാക്കിപത്രമാണിവയെന്നാണ് കരുതപ്പെടുന്നത്. 177 പേരാണ് ആ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്.
2017ൽ ഇവിടെ നിന്ന് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഇത് കാഞ്ചൻജംഗ അപകടത്തിലെയാണോ ഇതേസ്ഥലത്ത് 1950ൽ തകർന്നുവീണ മലബാർ പ്രിൻസസ് എന്ന ഇന്ത്യൻ വിമാനത്തിലെ യാത്രക്കാരുടെയാണോ എന്ന് കണ്ടെത്തിയിട്ടില്ല.
ആൽപ്സ് പർവതം കഴിഞ്ഞെന്നു കരുതി വിമാനം താഴ്ന്നുപറത്തിയതിനെ തുടർന്നാണ് കാഞ്ചൻജംഗ അപകടത്തിൽപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്. അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന വിമാനം ബേംബ് വെച്ചു തകര്‍ക്കുകയായിരുന്നെന്നും പറയപ്പെടുന്നു. ആണവരംഗത്തെ ഇന്ത്യയുടെ സ്ഥാപകശാസ്ത്രജ്ഞരില്‍ ഒരാളും ന്യൂക്ലിയര്‍ ഫിസിസ്റ്റുമായ ഹോമി ജെ. ബാബ കൊല്ലപ്പെട്ടതും ഈ വിമാനാപകടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.