ഫോർഡിെൻറ വടക്കേ അമേരിക്കൻ മേധാവിയായ ഇന്ത്യൻ വംശജൻ പുറത്തേക്ക്
text_fieldsവാഷിങ്ടൺ: തൊഴിലിടത്തിൽ മോശമായി പെരുമാറിയെന്ന ആരോപണത്തെത്തുടർന്ന് പ്രമുഖ കാർ നിർമാതാക്കളായ ഫോർഡിെൻറ വടക്കേ അമേരിക്കൻ മേധാവിയായ ഇന്ത്യൻ വംശജൻ രാജ് നായർ സ്ഥാനമൊഴിയണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ഫോർഡിെൻറ മേഖല പ്രസിഡൻറ് പദവി വഹിച്ചുവരുകയായിരുന്നു 54കാരനായ രാജ് നായർ. ആരോപണത്തെത്തുടർന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിനൊടുവിലാണ് ഇദ്ദേഹത്തോട് ഉടൻ സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടത്.
വിശദമായ അവലോകനത്തിനും ശ്രദ്ധയോടെയുള്ള പരിഗണനക്കും ഒടുവിലാണ് കമ്പനി ഇത്തരമൊരു തീർപ്പിലെത്തിയതെന്ന് ഫോർഡിെൻറ പ്രസിഡൻറും സി.ഇ.ഒയുമായ ജിം ഹാക്കറ്റ് പ്രതികരിച്ചു. ജീവനക്കാർക്ക് സുരക്ഷിതവും ആദരവർഹിക്കുന്നതുമായ സംസ്കാരം പരിപാലിച്ചുപോരുന്നതിലും അത് ലഭ്യമാക്കുന്നതിലും പ്രതിബദ്ധത കാണിക്കുന്നുവെന്നും ഇൗ മൂല്യങ്ങൾ നിലനിർത്തുന്നതിനുള്ള എല്ലാ സഹകരണവും തങ്ങളുടെ മേധാവികളിൽനിന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ഏതു തരത്തിലുള്ള സ്വഭാവദൂഷ്യമാണ് രാജ് നായരിൽ നിന്നുണ്ടായതെന്ന് കമ്പനി പുറത്തുവിട്ടില്ല.
സംഭവത്തിൽ രാജ് നായർ ഖേദപ്രകടനം നടത്തിയതായും റിപ്പോർട്ടുണ്ട്. 2017 ജൂൺ ഒന്നു മുതലാണ് ഫോർഡിെൻറ വടക്കേ അമേരിക്കൻ പ്രസിഡൻറായി രാജ് ചുമതലയേറ്റത്. അതിനുമുമ്പ് ഫോർഡിെൻറതന്നെ സാേങ്കതിക വിഭാഗം മേധാവിയുടെ പദവിയിലായിരുന്നു. 1987ൽ കമ്പനിയിൽ ചേർന്നതു മുതൽ നിരവധി മറ്റു പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ് ഫ്ലിൻറിലെ കെറ്ററിങ് സർവകലാശാലയിൽനിന്നാണ് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം കരസ്ഥമാക്കിയത്. മാനേജ്മെൻറ് തലത്തിലുള്ള നേട്ടത്തിന് 2012ൽ കെറ്ററിങ് അലുമ്നി പുരസ്കാരത്തിന് ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.