യൂറോപ്പയിൽ ഫ്രാങ്ക്ഫുർട്ട്
text_fieldsസെവിയ്യ: 42 കൊല്ലത്തെ കാത്തിരിപ്പിന് വിരാമമിട്ട് യൂറോപ്പയിൽ എയ്ൻട്രാറ്റ് ഫ്രാങ്ക്ഫുർട്ടിന്റെ കിരീടമുത്തം. സ്കോട്ട്ലൻഡുകാരായ റേഞ്ചേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് തോൽപിച്ചാണ് ജർമൻ ക്ലബ് കപ്പടിച്ചത്. നിശ്ചിത സമയത്ത് 1-1 സ്കോറിൽ മത്സരം അവസാനിച്ചു.
30 മിനിറ്റ് അധികസമയത്ത് ഗോൾ നേടുന്നതിൽ ഇരുടീമും പരാജയപ്പെട്ടതോടെ കളി ടൈ ബ്രേക്കറിലേക്ക് പോവുകയായിരുന്നു. ആരോൺ റാംസെ എടുത്ത റേഞ്ചേഴ്സിന്റെ നാലാമത്തെ കിക്ക് ഫ്രാങ്ക്ഫുർട്ട് ഗോൾ കീപ്പർ കെവിൻ ട്രാപ്പ് തടുത്തിട്ടപ്പോൾ ലഭിച്ച മുൻതൂക്കം ടീമിന് കിരീടവും സമ്മാനിച്ചു. അഞ്ച് കിക്കും ലക്ഷ്യത്തിലെത്തിച്ചു ഫ്രാങ്ക്ഫുർട്ട് താരങ്ങൾ.
57ാം മിനിറ്റിൽ കളിയുടെ ഗതിമാറ്റി റേഞ്ചേഴ്സിന്റെ ഗോളെത്തി. ഫ്രാങ്ക്ഫുർട്ട് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ജോ അരിബോ വലയിൽ പന്തെത്തിച്ചു. 69ാം മിനിറ്റിലായിരുന്നു മറുപടി. ഫിലിപ് കോസ്റ്റിക്കിന്റെ പാസിൽ രണ്ട് ഡിഫൻഡർമാർക്കിടയിലൂടെ റഫേൽ ബോറെ പന്ത് ഗോൾവര കടത്തി. ലീഡ് പിടിക്കാൻ ഇരുഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായെങ്കിലും കളി അധികസമയത്തേക്ക് നീണ്ടു.
120 മിനിറ്റും അവസാനിക്കുമ്പോൾ പക്ഷേ സ്ഥിതിയിൽ മാറ്റമുണ്ടായില്ല. കിരീടനേട്ടത്തോടെ ഫ്രാങ്ക്ഫുർട്ട് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടി. ബുണ്ടസ് ലീഗയിൽ 11ാം സ്ഥാനക്കാരാണ് ടീം. 1980ലാണ് ഇവർ ഒടുവിലായി യൂറോപ്പ ലീഗ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.