പൂഞ്ഞാർ പൂച്ച
text_fieldsപൂച്ചകൾ ചിലസമയത്ത് സടകുടഞ്ഞ് എഴുന്നേൽക്കും. കണ്ടാൽ പുലിയാണെന്നൊക്കെ തോന്നും. പക്ഷേ, അതുവെറും പൂച്ച് മാത്രമാണ്. കൈയിൽ തോക്കുണ്ടെങ്കിലും ഉണ്ടയില്ലാ വെടിയിലാണ് പി.സി. ജോർജിന് കമ്പം. വാക്കുകൊണ്ടാണ് വെടിവഴിപാടുകളിൽ ഒട്ടുമിക്കതും.‘പരാക്രമം സ്ത്രീകളോടല്ല,വേണ്ടൂ’ എന്നാണ് പ്രമാണമെങ്കിലും സ്ത്രീയെന്ന് കേട്ടാൽ അപ്പോൾ ഹാല ിളകും. അത് ഗൗരിയമ്മയായാലും നീതിക്കുവേണ്ടി തെരുവിലിറങ്ങിയ കന്യാസ്ത്രീകളായാലും ആക്രമിക്കപ്പെട്ട നടിയായാലും കാണാതായ പെൺകുട്ടിയായാലും എതിർപക്ഷത്ത് നാക്കുചുഴറ്റി ജോർജുണ്ടാകും. മത്തികണ്ട പൂച്ചയുടെ ആവേശമാണ് അപ്പോൾ. പണ്ടത്തെ ഒരു സത്യഗ്രഹമാണ് ഇങ്ങനെയൊരു സ്ത്രീ വിരോധത്തിനും അതുപോലെ മാണി വിരോധത്തിനും കാരണമെന്നും പറയപ്പെടുന്നുണ്ട്.
സ്ത്രീവിരുദ്ധ പക്ഷത്തു മാത്രമല്ല, പ്രമാദമായ ഏതു കേസുവന്നാലും തുടക്കത്തിൽ ജോർജ് രംഗത്തുണ്ടാകും. എന്നാൽ, കുറച്ചുകഴിഞ്ഞാൽ ആള് നൈസായി അപ്രത്യക്ഷനാകും. അതിെൻറ ഗുട്ടൻസ് ഇതുവരെയും പരസ്യമാക്കപ്പെട്ടില്ല. അതുപോലെ നാട്ടിൽ എന്തു സംഭവിച്ചാലും പഴയ ‘എട്ടുകാലി മമ്മൂഞ്ഞ്’ സ്റ്റൈലിൽ ‘അറിഞ്ഞോ, അതിനു പിന്നിൽ ഞാനാണ്’ എന്ന് പറഞ്ഞ് നടക്കുകയും ചെയ്യും. എം.എൽ.എ കൂറുമാറിയാലും ശാസ്ത്രജ്ഞന് നഷ്ടപരിഹാരം കിട്ടിയാലും അതൊക്കെ തെൻറ മിടുക്കുകൊണ്ടെന്നാവും വെടി. അന്വേഷിച്ചു നോക്കുേമ്പാൾ പി.സി. ജോർജോ, അതാരാ..എന്നാവും ഇവരുടെ ചോദ്യം.
അപ്പോഴത്തെ മാർക്കറ്റനുസരിച്ച് ചരക്കിറക്കാനും മിടുക്കനാണ്. കുറേനാളായി ആചാരസംരക്ഷണത്തിനാണ് ഡിമാൻഡ്. അതോടെ അതിൽ കയറി പിടിച്ചു. കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്നവരെ കൂട്ടുപിടിച്ചാലുള്ള ഗുണവും സ്വപ്നം കണ്ടു. അങ്ങനെ കറുപ്പ് ഉടുപ്പുമിട്ട് നിയമസഭയിൽ വരെപ്പോയി. പക്ഷേ, ക്ലച്ച് പിടിച്ചില്ല. അതോടെ, നോട്ടം യു.ഡി.എഫിലായി. എന്നാൽ, ‘പടിക്കകത്ത് കയറ്റില്ല’ എന്നായിരുന്നു അവരുടെ തീരുമാനം.
അതോടെയാണ് അടുത്ത അടവ് പുറത്തെടുത്ത്. പത്തനംതിട്ടയിൽ മത്സരിക്കുമെന്നായി പ്രഖ്യാപനം. സിറ്റിങ് എം.പിക്കും ബന്ധുക്കൾക്കുമെതിരെ ആരോപണവും ഉയർത്തി. ഇപ്പോൾ അതിൽനിന്ന് പിൻമാറിയിരിക്കുകയാണ്. ഇതിനു പിന്നിലെ ഡീൽ എന്തെന്ന് അത് ഉറപ്പിച്ചവർക്കു മാത്രമേ അറിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.