ചെയര്മാന് തെരഞ്ഞെടുപ്പുമായി ജോസഫ് വിഭാഗം മുന്നോട്ട്
text_fieldsതൊടുപുഴ: ചെയർമാനെ തെരഞ്ഞെടുക്കാൻ വരണാധികാരിയെ തീരുമാനിച്ച് കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം. തൊടുപുഴയിൽ വിളിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഹൈകോടതി അഭിഭാഷകൻ സോജൻ ജയിംസിനെ വരണാധികാരിയായി നിശ്ചയിച്ചു.
സംസ്ഥാന കമ്മിറ്റി ഇതിന് അംഗീകാരവും നൽകി. വരണാധികാരിയുമായി ആലോചിച്ച് ചെയർമാൻ തെരഞ്ഞെടുപ്പിന് കമ്മിറ്റി ചേരുന്ന തീയതി പിന്നീട് തീരുമാനിക്കുമെന്ന് പി.ജെ. ജോസഫ് പറഞ്ഞു. കെ.എം. മാണിയുടെ കാലത്ത് അംഗീകരിച്ച 2018ലെ പട്ടികയിൽ ഉൾപ്പെട്ടവരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചതെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കി. ഈ പട്ടികയിൽ ഉൾപ്പെട്ട ജോസ് കെ. മാണിയടക്കമുള്ളവർക്ക് നോട്ടീസ് അയച്ചിരുന്നു.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് 29 പേരെ വർക്കിങ് ചെയർമാെൻറ അധികാരം ഉപയോഗിച്ച് പി.ജെ. ജോസഫ് സസ്പെൻഡ് ചെയ്തിരുന്നു.
ഇവരെ ഒഴിവാക്കിയായിരുന്നു യോഗം. സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഭൂരിഭാഗവും പങ്കെടുത്തതായി പി.ജെ. ജോസഫ് അവകാശപ്പെട്ടു. ജനറൽ സെക്രട്ടറി ജോയ് അബ്രഹാമിെൻറ അധ്യക്ഷതയിൽ തൊടുപുഴ മാടപ്പറമ്പിൽ റിസോർട്ടിലായിരുന്നു യോഗം.
പാര്‍ട്ടി നേതാക്കളായ മോന്‍സ് ജോസഫ് എം.എല്‍.എ, തോമസ് ഉണ്ണിയാടന്, വിക്ടര്‍ ടി. തോമസ്, എം.ജെ. ജേക്കബ്, സജി മഞ്ഞക്കടമ്പൻ എന്നിവരും സംസ്ഥാന-ജില്ല നേതാക്കളും യോഗത്തിൽ പങ്കെടുത്തു. മുതിർന്ന നേതാവ് സി.എഫ്. തോമസ് അനാരോഗ്യം മൂലം പങ്കെടുത്തില്ല. ചെയര്മാന് തെരഞ്ഞെടുപ്പിന് സംസ്ഥാന കമ്മിറ്റിയുടെ പിന്തുണ ഉറപ്പിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ജോസഫ് വിഭാഗം. ജോസ് കെ. മാണി വിഭാഗവുമായി ഇനി ഒത്തുതീര്‍പ്പിനില്ലെന്ന് ജോസഫ് യോഗത്തില്‍ വ്യക്തമാക്കി.
മാണി വിഭാഗം സീറ്റുകളിൽ ആരും കണ്ണെറിയണ്ട -ജോസ്
കോട്ടയം: തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മാണിവിഭാഗം സീറ്റുകളിൽ തങ്ങൾതന്നെ മത്സരിക്കുമെന്ന് ജോസ് കെ. മാണി എം.പി. മുമ്പ് മത്സരിച്ച സീറ്റുകൾ വിട്ടുകൊടുക്കില്ല. ഇതിൽ വിട്ടുവീഴ്ചയില്ല. കേരള കോൺഗ്രസ്-എം ജോസ് വിഭാഗം സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാഗ്യാന്വേഷികൾ പലയിടത്തേക്കും മാറുന്നുണ്ട്. ഞങ്ങളുടെ സീറ്റ് ആരും മോഹിേക്കണ്ട. ഞങ്ങൾ ആരെയും പ്രലോഭിപ്പിക്കാനോ തട്ടിക്കൊണ്ടുപോകാനോ ഇല്ല. പാലായിലെ സ്ഥാനാർഥിക്ക് ചിഹ്നം നൽകാതെ യു.ഡി.എഫിനെയാണ് പി.ജെ. ജോസഫ് വഞ്ചിച്ചത്. കേസുകൾ വരും പോകും. അവ തിരിച്ചടിയല്ല. നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് കോടതിയെ സമീപിക്കുന്നത്. ഏതാണ് യഥാർഥ പാർട്ടി, ചിഹ്നം ആർക്ക് എന്നീ കാര്യങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷേൻറതാണ് അന്തിമതീരുമനം.
പാർട്ടി കമ്മിറ്റികളിൽ തങ്ങൾക്കാണ് ഭൂരിപക്ഷം. തദേശ സ്ഥാപന ജനപ്രതിനിധികളിൽ 99 ശതമാനവും ഒപ്പമാണ്. എം.പിമാർ, എം.എൽ.എമാർ എന്നിവരുടെയൊക്കെ എണ്ണം നോക്കിയാണ് തീരുമാനം വരുന്നത്. രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പി.ജെ. ജോസഫിന് നൽകിയ കത്തിൽ പകർപ്പ് ജോസ് കെ. മാണിക്ക് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ജോസ് കെ. മാണി ഒന്നുമല്ലായിരുന്നെങ്കിൽ ഇങ്ങനെ കമീഷൻ നിർദേശിക്കുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.
അച്ചടക്കനടപടിയെന്ന് പറഞ്ഞ് ജോസഫ് പേടിപ്പിക്കേണ്ടെന്നും പിന്നീട് നടത്തിയ വാർത്തസേമ്മളനത്തിൽ അദ്ദേഹം പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനാണ് ആരുെട യോഗമാണ് അനധികൃതമെന്ന് തീരുമാനിക്കേണ്ടത്. സംസ്ഥാന കമ്മിറ്റിയിൽ 311 പേർ പങ്കെടുത്തായും ചോദ്യത്തിന് മറുപടിയായി ജോസ് പറഞ്ഞു.
ഇനി സന്ധിസംഭാഷണത്തിനില്ല –പി.ജെ. ജോസഫ്
തൊടുപുഴ: പാർട്ടി വിട്ടവരുമായി ഇനി സന്ധിസംഭാഷണത്തിനില്ലെന്ന് പി.ജെ. ജോസഫ്. കേരള കോൺഗ്രസ്-എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് കെ. മാണി തെറ്റുകൾ ആവർത്തിക്കുകയാണ്. പാർട്ടിയിലെ വെറും സെക്രട്ടറി മാത്രമായ സ്റ്റീഫൻ ജോർജാണ് കോട്ടയത്ത് ശനിയാഴ്ച ബദൽ കമ്മിറ്റി വിളിച്ചത്. അനധികൃത യോഗമായതിനാൽ ഭൂരിഭാഗവും ബഹിഷ്കരിച്ചു. മുമ്പും ജോസ് വിഭാഗം കള്ളയൊപ്പിട്ട് വ്യാജരേഖ ചമച്ച് സംസ്ഥാന കമ്മിറ്റി ചേർന്നിട്ടുണ്ട്.
കോടതിക്കും ഇത് ബോധ്യപ്പെട്ടിട്ടുണ്ട്. യോഗത്തിൽ പങ്കെടുത്തവരുടെ ചിത്രം പുറത്തുവിടാനും ജോസഫ് വെല്ലുവിളിച്ചു. പാർട്ടി പിളർന്നിട്ടില്ല. തെറ്റ് തിരുത്തുന്നവർക്ക് മടങ്ങിവരാം. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം സ്ഥാനാർഥിയെ നിർത്താൻ ജോസ് കെ. മാണിക്കും അവകാശമുണ്ട്. ജോസ് വിഭാഗത്തിനൊപ്പം ചേർന്ന് പാർട്ടിവിരുദ്ധ നിലപാട് സ്വീകരിക്കുന്നവർക്ക് എതിരായ നടപടിയെക്കുറിച്ച് കൂട്ടായി ആലോചിക്കും.
ചങ്ങനാശ്ശേരി നഗരസഭയിൽ കോൺഗ്രസ് പിന്തുണയോടെ ജോസ് വിഭാഗത്തിലെ ചെയർമാനെ പുറത്താക്കാൻ അവിശ്വാസം കൊണ്ടുവരും. ഫെബ്രുവരി ഒന്നിന് കോട്ടയത്ത് സംഘടിപ്പിക്കുന്ന കർഷകരക്ഷ സംഗമം വിജയിപ്പിക്കാനും ഫെബ്രുവരി എട്ടിന് പാലാ നിയോജക മണ്ഡലം സമ്മേളനം ചേരാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.