Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപഞ്ചവര്‍ണങ്ങളില്‍...

പഞ്ചവര്‍ണങ്ങളില്‍ ചുമര്‍ച്ചിത്ര ‘ചിലമ്പൊലി’യുമായി ആറുപേര്‍

text_fields
bookmark_border
പഞ്ചവര്‍ണങ്ങളില്‍ ചുമര്‍ച്ചിത്ര ‘ചിലമ്പൊലി’യുമായി ആറുപേര്‍
cancel
കോഴിക്കോട് : പഞ്ചവര്‍ണങ്ങളുടെ മനോഹാരിതയാണ് പരമ്പരാഗത ചുമര്‍ച്ചിത്രങ്ങളുടെ ആകര്‍ഷണം. മാഞ്ഞുകൊണ്ടിരിക്കുന്ന ഈ ഭംഗി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായി ആറു ചിത്രകാരികളുടെ ചുമര്‍ചിത്ര പ്രദര്‍ശനം ആര്‍ട്ട് ഗാലറിയില്‍ നടക്കുന്നു. വെസ്റ്റ്ഹില്‍ സ്വദേശികളായ ശശികല വേണുഗോപാല്‍, ശ്യാമ വിശ്വനാഥന്‍, ഈസ്റ്റ് ഹില്‍ സ്വദേശികളായ ഷീന അന്ന എം.എസ്, പ്രേമലത ബാലചന്ദ്രന്‍, കക്കോടി സ്വദേശി ലത മോഹന്‍ദാസ്, ടി.ടി. റീഷ്മ കുമാര്‍ എന്നിവര്‍ ചേര്‍ന്നുവരച്ച 36 ചുമര്‍ച്ചിത്രങ്ങളാണ് ചിലമ്പൊലിയെന്ന് പേരിട്ട പ്രദര്‍ശനത്തിനുള്ളത്. ഭയപ്പെടുത്തുന്ന സൗന്ദര്യത്തോടെ കാഴ്ചക്കാരുടെ നെഞ്ചുപിളര്‍ക്കുന്നതാണ് വലതുകൈയില്‍ ഉയര്‍ത്തിപ്പിടിച്ച ചിലമ്പും അഴിച്ചിട്ട മുടിയും ക്രോധം കത്തുന്ന മുഖവുമായി മധുരാനഗരം ചാമ്പലാക്കാന്‍ നില്‍ക്കുന്ന കണ്ണകിയുടെ ചിത്രം. കണ്ണകിയുടെ യൗവനം, കോവലനുമായുള്ള വിവാഹം, മധുവിധു, കോവലന്‍ മാധവിയെന്ന നര്‍ത്തകിയില്‍ ആകൃഷ്ടയായി അവരെ സമീപിച്ചത്, പിന്നീട് ഒരുമിച്ച കണ്ണകിയും കോവലനും മധുരാ നഗരത്തിലെത്തിയപ്പോള്‍ ജീവിക്കാനായി ചിലമ്പു വില്‍ക്കാന്‍ കോവലനെ ഏര്‍പ്പാടാക്കുന്ന കണ്ണകി, രാജകുമാരിയുടെ മോഷണം പോയ ചിലമ്പാണ് കോവലന്‍െറ കൈയിലെന്ന് തെറ്റിദ്ധരിച്ച് കോവലനെ വധിച്ച മധുരാധിപതിയോട് പ്രതികാരത്തിനെത്തുന്ന കണ്ണകി എന്നിങ്ങനെ ചിലപ്പതികാരത്തിന്‍െറ വിവിധ ഭാവങ്ങള്‍ കാവ്യത്തിന്‍െറ ചാരുത ചോരാതെ ആവിഷ്കരിച്ചിട്ടുണ്ട് ഈ കലാകാരികള്‍. ഇവ കൂടാതെ ഓരോരുത്തരും സ്വന്തമായി വരച്ച മറ്റു ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. ഗണപതി, കൃഷ്ണന്‍, മറ്റു ദൈവങ്ങള്‍ എന്നിവയാണ് അവ. മഞ്ഞ, പച്ച, ചുകപ്പ്, നീല, കറുപ്പ് തുടങ്ങിയ പഞ്ചവര്‍ണങ്ങളിലാണ് ചുമര്‍ച്ചിത്രങ്ങള്‍ തയാറാക്കുന്നത്. സതീഷ് തായട്ടിന്‍െറ കീഴില്‍ നാലു മുതല്‍ ആറു വര്‍ഷംവരെ പരിശീലനം നേടിയാണ് ഇവര്‍ ചുമര്‍ച്ചിത്രങ്ങള്‍ വരക്കാന്‍ തുടങ്ങിയത്. ചിത്രകാരികളില്‍ രണ്ടുപേര്‍ ടീച്ചര്‍മാരും ഒരാള്‍ ഡിസൈനറുമാണ്. പരമ്പരാഗതവും നാശോന്മുഖവുമായ ഈ ചിത്ര രചന പഠിക്കാനുള്ള ബുദ്ധിമുട്ടാണ് ഇതു പഠിച്ചെടുക്കണമെന്നുള്ള ആഗ്രഹത്തിലേക്ക് നയിച്ചതെന്ന് ചിത്രകാരികള്‍ പറയുന്നു. ഒയിസ്ക യൂത്ത് സെന്‍ററില്‍നിന്ന് ഒരുമിച്ച് കോഴ്സ് പൂര്‍ത്തിയാക്കിയ ഇവരുടെ ആദ്യ ചിത്ര പ്രദര്‍ശനമാണിത്. ഡോ. എം.ജി.എസ്. നാരായണനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ആഗസ്റ്റ് 26 വരെ ദിവസവും രാവിലെ 11 മുതല്‍ രാത്രി ഏഴുവരെയാണ് പ്രദര്‍ശനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story