ജി.സി.സി ഉച്ചകോടിക്ക് റിയാദ് ഒരുങ്ങി
text_fieldsറിയാദ്: ഈമാസം 19, 20 തിയതികളിൽ റിയാദിൽ നടക്കുന്ന 32ാമത് ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടിക്ക് സൗദി തലസ്ഥാന നഗരിയായ റിയാദ് ഒരുങ്ങി. അഞ്ച് ജി.സി.സി രാജ്യങ്ങളുടെ തലവന്മാരെ സ്വീകരിക്കാൻ തലസ്ഥാന നഗരിയുടെ പ്രധാന വീഥികൾ അംഗ രാജ്യങ്ങളുടെ പതാകകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഉച്ചകോടിക്ക് അഭിവാദ്യമ൪പ്പിച്ചുള്ള ബാനറുകളും പ്രധന വീഥികളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഉച്ചകോടിയുടെ നടത്തിപ്പ് സംബന്ധിച്ച അവസാനവട്ട കൂടിയാലോചനകളുടെ തിരക്കിലാണ് മുതി൪ന്ന ഉദ്യോഗസ്ഥ൪.
മേഖലയിലെ സാമ്പത്തിക, സുരക്ഷാ വിഷയങ്ങൾക്കാണ് ഉച്ചകോടിയിൽ പ്രാമുഖ്യം നൽകുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ജി.സി.സി രാജ്യങ്ങൾക്ക് ഏകീകൃത പ്രതിരോധ സേനയുണ്ടാക്കുന്നത് സംബന്ധിച്ച ച൪ച്ചക്ക് കൂടുതൽ മൂ൪ത്തമായ രൂപം വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അടുത്തിടെ ബഹ്റൈനിൽ അത്തരമൊരു പ്രതിരോധ തന്ത്രം ഫലപ്രദമാണെന്ന് തെളിയക്കപ്പെട്ട സാഹചര്യത്തിൽ ഈ ച൪ച്ചക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്ന് നിരീക്ഷക൪ പ്രതീക്ഷിക്കുന്നു. സിറിയ, ഇറാൻ എന്നിവടങ്ങളിലെ സമീപകാല സംഭവ വികാസങ്ങളും ഉച്ചകോടിയിൽ വിഷയീഭവിക്കും.
ചരിത്രത്തിൽ ആദ്യമായി ഈജിപ്തിൻെറ ജി.സി.സി അംഗത്വാപേക്ഷ ഉച്ചകോടിയിൽ പരിഗണിച്ചേക്കുമെന്ന് വാ൪ത്തകളുണ്ട്. ഈ വാ൪ഷാദ്യത്തിൽ ജോ൪ദാനും മോറോക്കോയും അംഗത്വാപേക്ഷ നൽകിയിരുന്നു. സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോ൪ജം ഉപയോഗിക്കുന്നത് സംബന്ധിച്ച ച൪ച്ചയും ഉച്ചകോടിക്ക് മുമ്പാകെയുണ്ട്. ഇറാഖിൽ നിന്നുള്ള അമേരിക്കൻ സൈന്യത്തിൻെറ പൂ൪ണമായ പിന്മാറ്റാനന്തരമുള്ള സാഹചര്യങ്ങൾ ച൪ച്ചയിൽ വന്നേക്കുമെന്ന് സൗദിയിലെ വിദേശ കാര്യ വിദഗ്ധൻ അബ്ദുല്ല അശംരി അഭിപ്രായപ്പെട്ടു. മേഖലയിലെ വിവിധ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ ആസൂത്രിതവും നയതന്ത്രപരവുമായ നിലപാടുകൾ സ്വീകരിക്കുന്നത് സംബന്ധിച്ച ച൪ച്ചകൾക്കും ഉച്ചകോടി വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.