Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചിദംബരം...

ചിദംബരം പ്രതിക്കൂട്ടില്‍; ഹിന്ദുത്വ ഭീകരതാ അന്വേഷണം മരവിപ്പില്‍

text_fields
bookmark_border
ചിദംബരം പ്രതിക്കൂട്ടില്‍; ഹിന്ദുത്വ ഭീകരതാ അന്വേഷണം മരവിപ്പില്‍
cancel

ന്യൂദൽഹി: ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ പ്രതിക്കൂട്ടിൽ നി൪ത്തി ബി.ജെ.പി അംഗങ്ങൾ തുട൪ച്ചയായി പാ൪ലമെൻറ് സ്തംഭിപ്പിക്കുന്നതിന് പിന്നിൽ സംഘ്പരിവാ൪ കരുനീക്കം.
സംഝോത അടക്കം രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നടന്ന സ്ഫോടനങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ ഭീകരത പുറത്തു കൊണ്ടുവന്നത് ചിദംബരം ആഭ്യന്തര മന്ത്രിയായ ശേഷമുള്ള അന്വേഷണങ്ങളിലാണ്. വിവിധ വിഷയങ്ങളിൽ ചിദംബരത്തെ പ്രതിക്കൂട്ടിലാക്കി ബി.ജെ.പി പാ൪ലമെൻറിൽ ആക്രമിച്ചു തുടങ്ങിയതോടെ, ഹിന്ദുത്വ ബന്ധമുള്ള സ്ഫോടനങ്ങളെക്കുറിച്ച അന്വേഷണം മരവിക്കുകയാണ്.

ചിദംബരത്തിനെതിരെ മുമ്പില്ലാതിരുന്ന രോഷത്തോടെയാണ് കഴിഞ്ഞ കുറെ നാളായി ബി.ജെ.പി നീങ്ങുന്നത്. 2ജി കേസിൽ രാജി വെക്കാൻ കൂട്ടാക്കാത്ത മന്ത്രിയെ ബി.ജെ.പി പാ൪ലമെൻറിൻെറ ഇരുസഭകളിലും ബഹിഷ്കരിച്ചുവരുകയാണ്.
ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉത്തരം നൽകുന്നത്. ദൽഹിയിൽ ഒരു എഫ്.ഐ.ആ൪ റദ്ദാക്കിയ സംഭവത്തിൽ ചിദംബരത്തിന് പങ്കുണ്ടെന്ന ആരോപണമുയ൪ന്നത് ഇതിനിടയിലാണ്.

ചിദംബരം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുദിവസമായി ബി.ജെ.പി ഇരുസഭകളും സ്തംഭിപ്പിച്ചു. സ്വദേശമായ തമിഴ്നാട്ടിൽചിദംബരത്തിനെതിരെ നീക്കമുണ്ട്. 2ജി കേസിൽ ചിദംബരത്തെ എ. രാജക്കൊപ്പം കൂട്ടുപ്രതിയാക്കാൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത് ജനതാപാ൪ട്ടി നേതാവായ സുബ്രഹ്മണ്യം സ്വാമിയാണ്.


തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് കണ്ണിലെ കരടാണ് ചിദംബരം. ബി.ജെ.പിയുമായും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായും പല വിഷയങ്ങളിലും ജയലളിത ചേ൪ന്നു നിൽക്കുന്നതിൽ ഈ പകയും അടങ്ങിയിട്ടുണ്ട്.
ചെട്ടിയാ൪ സമുദായത്തിൽ പെട്ട ചിദംബരത്തോട് ജയലളിതയും സുബ്രഹ്മണ്യം സ്വാമിയും യുദ്ധം നടത്തുന്നതിൽ തമിഴ്നാട്ടിലെ ബ്രാഹ്മണ ലോബിയുടെ താൽപര്യങ്ങൾ വേറെയുമുണ്ട്.
കടന്നാക്രമണങ്ങൾ ശക്തിപ്പെടുമ്പോൾ കോൺഗ്രസിൽ നിന്നുതന്നെ ചിദംബരത്തിന് വേണ്ടത്ര പിന്തുണയില്ല. ആരെയും കൂസാതെ സ്വന്തം വീക്ഷണങ്ങളുമായി മുന്നോട്ടുനീങ്ങുന്ന ചിദംബരത്തിന് ഗാന്ധി കുടുംബവുമായി നേരിട്ടു ബന്ധമുള്ളതുകൊണ്ടാണ് കോൺഗ്രസിൽ ശക്തനായി തുടരാനാവുന്നത്.


കരുത്തനായ ധനമന്ത്രി പ്രണബ് മുഖ൪ജിയുമായി കടുത്ത ശീതസമരത്തിലാണ് അദ്ദേഹം. ധനമന്ത്രിയുടെ ഓഫിസിലെ ചാരപ്പണി, 2ജി കേസിൽ ചിദംബരത്തെ കുറ്റപ്പെടുത്തുന്ന കത്ത് തുടങ്ങിയ പ്രശ്നങ്ങളിൽ ഇരുവരും തമ്മിലെ പോര് സോണിയ നേരിട്ട് ഇടപെട്ടാണ് ഒതുക്കിയത്. കോൺഗ്രസിലെ മൃദുഹിന്ദുത്വ വിഭാഗവും ചിദംബരവുമായി അടുപ്പത്തിലല്ല.


ആക്രമണം രൂക്ഷമായതോടെ കുറെ നാളായി ചിദംബരത്തിൻെറ പ്രവ൪ത്തനങ്ങളിൽ മന്ദത ബാധിച്ചിട്ടുണ്ട്. ഹിന്ദുത്വ ശക്തികൾ നടത്തിയ സ്ഫോടനങ്ങളുടെ അന്വേഷണ പുരോഗതിയും ഇതിനിടയിൽ മരവിപ്പിലായി. ദേശീയ ഏജൻസിയായ എൻ.ഐ.എയുടെ അന്വേഷണത്തിൽ ആ൪.എസ്.എസ് ഭാരവാഹിയായ ഇന്ദ്രേഷ്കുമാറിനെതിരെ ശക്തമായ തെളിവുകൾ കിട്ടിയതാണ്.


എന്നാൽ, ഇയാളെ ചോദ്യം ചെയ്യുന്നതിനു പോലും എൻ.ഐ.എക്ക് കഴിഞ്ഞിട്ടില്ല. രാഷ്ട്രീയാനുമതി ഇല്ലാതെ അതിന് കഴിയില്ളെന്ന് എൻ.ഐ.എ വൃത്തങ്ങൾ തന്നെ സൂചിപ്പിക്കുന്നുണ്ട്.
മുംബൈ ഭീകരാക്രമണത്തിന് ശേഷം ആഭ്യന്തര മന്ത്രിയായ ചിദംബരം മുൻകൈയെടുത്താണ് എൻ.ഐ.എ രൂപവത്കരിച്ചത്. സംഝോത ട്രെയിൻ സ്ഫോടനം, മാലേഗാവ്, മക്കാ മസ്ജിദ്, അജ്മീ൪ ദ൪ഗ സ്ഫോടനങ്ങളിൽ ഹിന്ദുത്വ ശക്തികൾക്കുള്ള പങ്ക് ഇവ൪ നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നു.


ഇന്ദ്രേഷ്കുമാറിൻെറ കാര്യത്തിൽ മാത്രമല്ല, സന്യാസിനി പ്രജ്ഞാസിങ്ങിൻെറയും ലഫ്. കേണൽ ശ്രീകാന്ത് പുരോഹിതിൻെറയും പങ്കാളിത്തം, ബി.ജെ.പി നേതാവായിരുന്ന സുനിൽ ജോഷിയുടെ കൊലക്ക് പിന്നിലെ ദുരൂഹത, സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലുകൾ, അഭിനവ് ഭാരത് പോലുള്ള സംഘങ്ങളുടെ നിഗൂഢ പ്രവ൪ത്തനം തുടങ്ങിയവ സംബന്ധിച്ച തുടരന്വേഷണങ്ങളിലും അടുത്ത കാലത്തായി പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story