വന്യജീവികൾ ജീവനെടുക്കുന്നു; ഉറക്കംകെട്ട് വയനാട്
text_fieldsകാട്ടുനായ്ക്ക കോളനിയിലെ മാസ്തിയെ കടുവ കൊന്നതിനെതുടർന്ന് നാട്ടുകാരുടെ പ്രതിഷേധം •സർക്കാർ അനാസ്ഥ തുടരുന്നുവെന്ന് ആക്ഷേപം സുൽത്താൻ ബത്തേരി: വടക്കനാട് പച്ചാടിയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ മാസ്തിയെ കടുവ കൊന്നതിൽ വ്യാപക പ്രതിഷേധം. വയനാട്ടിൽ ഇത്തരം സംഭവങ്ങൾ കൂടിവരുേമ്പാഴും സർക്കാറും വനംവകുപ്പും അനാസ്ഥ തുടരുകയാണെന്ന ആക്ഷേപം ശക്തമാണ്. ദുരന്തം ഉണ്ടാകുേമ്പാൾ നഷ്ടപരിഹാരം എന്ന നിലയിൽ ഇരകളായ പാവങ്ങളുടെ ആശ്രിതർക്ക് തുക നൽകി അധികൃതർ തലയൂരുന്നതിനപ്പുറം വന്യജീവി ശല്യം പരിഹരിക്കാൻ ശാശ്വത നടപടികളുണ്ടാവുന്നില്ലെന്നാണ് ആക്ഷേപം. ആന, പുലി, കടുവ, കാട്ടുപന്നി, കരടി തുടങ്ങിയവക്കു മുന്നിലാണ് വനാതിർത്തിയിലെ നിരവധി ഗ്രാമങ്ങൾ. കടുവ ആളെ കൊല്ലുക മാത്രമല്ല തിന്നുകയും ചെയ്ത സംഭവം കർഷകരെയും ആദിവാസികളെയും ഞെട്ടിച്ചു.
ചൊവ്വാഴ്ച വനത്തിൽ പോയ മാസ്തിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ് ബുധനാഴ്ച ഉച്ചയോടെ കാട്ടിൽ കണ്ടെത്തിയത്. പച്ചാടി ഭാഗത്തെ ആദിവാസികളെയും സംഭവം ഭീതിയിലാക്കി. ഇൻക്വസ്റ്റ് നടത്തി മൃതദേഹം പെട്ടെന്ന് നീക്കംചെയ്യാൻ നോക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്. മാസ്തിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം എത്രയുംപെെട്ടന്ന് നൽകണമെന്നും കൂടാതെ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ടയാളായതിനാൽ 15 ലക്ഷം രൂപകൂടി അധികം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കുടുംബത്തിൽ ഒരാൾക്ക് വനംവകുപ്പിൽ ജോലി നൽകുക, നാലുവർഷമായി വനംവകുപ്പ് ചങ്ങല ഉപയോഗിച്ച് പൂട്ടിയ പച്ചാടിയിൽനിന്നു വനത്തിലൂടെ ബത്തേരി പുൽപള്ളി റോഡുമായി ബന്ധിപ്പിക്കുന്ന പാത തുറക്കുക, മാസ്തിയെ കൊന്ന കടുവയെ പ്രദേശത്തുനിന്നും പിടികൂടുക തുടങ്ങിയ ആവശ്യങ്ങളും നാട്ടുകാർ ഉന്നയിച്ചു.
ഇക്കാര്യങ്ങളിൽ വ്യക്തമായ തീരുമാനം വനംവകുപ്പ് അധികൃതർ നൽകിയാലേ മൃതദേഹം നീക്കം ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്ന് ഇവർ വ്യക്തമാക്കി.സ്ഥലത്തെത്തിയ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ വനംമന്ത്രി കെ. രാജുവുമായി ഫോണിൽ ബന്ധപ്പെടുകയും പ്രദേശവാസികളുടെ ആവശ്യം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ചർച്ച നടത്തി. 10 ലക്ഷം രൂപ നൽകാൻ ധാരണയായി. നഷ്ടപരിഹാരമായി കൂടുതൽ തുക ആവശ്യപ്പെട്ടത് സർക്കാറിലേക്ക് ശിപാർശ ചെയ്യാമെന്നും പച്ചാടി- നാലാംമൈൽ പാത തുറക്കുന്നത് സംബന്ധിച്ച് നടപടിയെടുക്കുന്നതിനായി മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് അയക്കാമെന്നും വനം ഉദ്യോഗസ്ഥർ അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിച്ച് വനം ഉദ്യോഗസ്ഥനും ജനപ്രതിനിധികളും ഒപ്പിട്ടതിനു ശേഷമാണ് മാസ്തിയുടെ മൃതദേഹം ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.