പുഴയിൽ വെള്ളമുണ്ട്; തിരുനെല്ലിക്കാർക്ക് കുടിക്കാനില്ല
text_fieldsമാനന്തവാടി: പുഴയിൽ ധാരാളം വെള്ളമുണ്ടെങ്കിലും തിരുനെല്ലിക്കാർ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. എരുവക്കി, കൊല്ലിമൂല, കോളിദാർ, കരിമാന്താർ അടിയ കോളനികളിലെ നൂ റ്റമ്പതോളം കുടുംബങ്ങളാണ് ഒരു മാസത്തോളമായി രൂക്ഷമായ കുടിവെള്ളക്ഷാമത്തിൽ വലയുന്നത്. ജലവിഭവ വകുപ്പിെൻറ കാളിന്ദി പുഴയിലെ ജലസേചന പദ്ധതിയിൽനിന്നാണ് പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നത്. വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച സിമൻറ് പൈപ്പുകൾ തകർന്നതിനാൽ വെള്ളം പമ്പ് ചെയ്യാനാകുന്നില്ല. പൈപ്പ് മാറ്റാൻ അധികൃതർ തയാറാവുന്നുമില്ല.
വിരുന്നുകാരെപ്പോലെ പൈപ്പുകളിൽ എത്തുന്ന വെള്ളം കാത്താണ് ജനം കഴിയുന്നത്. അല്ലാത്തപ്പോൾ ഒരു കീ.മീ. ദൂരം സഞ്ചരിച്ച് പുഴയിൽനിന്നാണ് വെള്ളം ശേഖരിച്ച് കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നത്. ഇക്കാരണത്താൽ പകൽ കൂലിപ്പണിക്ക് പോകാൻ കഴിയുന്നില്ലെന്ന് വീട്ടമ്മമാർ പറയുന്നു. സന്ധ്യ മയങ്ങിയാൽ കാട്ടാന ശല്യമുള്ളതിനാൽ പകൽതന്നെ വെള്ളം ശേഖരിക്കേണ്ട സ്ഥിതിയാണ്. പഞ്ചായത്തും റവന്യൂവും ഈ കോളനിക്കാരെ മറന്ന മട്ടാണ്. തെരഞ്ഞെടുപ്പ് കാലമായിട്ടും രാഷ്ട്രീയക്കാരും ഇവരുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഇടപെട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.