കെട്ടിട നിർമാണത്തിെൻറ മറവിൽ വൻ കുന്നിടിക്കലും മണ്ണ് കടത്തും
text_fieldsകഴക്കൂട്ടം: കെട്ടിട നിർമാണത്തിെൻറ മറവിൽ ശ്രീകാര്യം, കുളത്തൂർ, കഴക്കൂട്ടം മേഖലകളിൽ കുന്നിടിച്ച് മണ്ണെടുപ്പ് വ്യാപകം. ആക്കുളം, ശ്രീകാര്യം, ഇടവക്കോട്, കഴക്കൂട്ടം, കുളത്തൂർ, ആറ്റിപ്ര തുടങ്ങിയ നഗരസഭാ വാർഡുകളിലാണ് മണ്ണെടുപ്പ് ലോബി സജീവമായത്. വീട് നിർമിക്കുന്നതിനും കെട്ടിടങ്ങൾ പണിയുന്നതിനുമായി ബന്ധപ്പെട്ട നഗരസഭ സോണൽ ഓഫിസുകളിൽനിന്ന് ആദ്യം അനുമതി നേടും. തുടർന്ന്, മണ്ണ് നീക്കം ചെയ്യുന്നതിനും കുന്നിടിക്കുന്നതിനുമായി ജിയോളജി വകുപ്പിൽ അപേക്ഷ നൽകും. ഇവിടെ നിന്ന് നൽകുന്ന അനുമതിക്ക് വിരുദ്ധമായി ഏക്കർ കണക്കിന് സ്ഥലത്ത് യാതൊരു ദാക്ഷിണ്യവുമില്ലാതെ കുന്നുകൾ ഇടിച്ച് നിരത്തി ടിപ്പർ ലോറികളിൽ കടത്തുന്ന മണ്ണ് തണ്ണീർത്തടങ്ങളും കൃഷിയിടങ്ങളും നികത്താനാണ് വിനിയോഗിക്കുന്നത്. വീട് നിർമാണത്തിനായി 10 മുതൽ 20 സെൻറ് വരെ സ്ഥലത്തുനിന്ന് മണ്ണ് നീക്കം ചെയ്യാൻ ഇപ്പോൾ അനുമതി ലഭിക്കും.
മിക്കയിടത്തും മണ്ണ് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ജോലികൾ ഏറ്റടുത്ത് നടത്തുന്നത് മണ്ണ് മാഫിയകളാണ്. ഒരേ വസ്തു പ്ലോട്ടുകളായി പലരുടെ പേരിൽ ആക്കിയശേഷം ഒരോ പ്ലോട്ടുകളിൽ നിന്ന് മണ്ണെടുക്കാൻ വെവ്വേറെ അനുമതി നേടിയെടുക്കും. തുടർന്ന്, വ്യാപകമായി കുന്നിടിച്ച് നിരത്തുകയാണ് പതിവ്. മണ്ണെടുപ്പ് വേളയിൽ പാറകൾ കണ്ടെത്തിയാൽ ഇവ ഖനനം ചെയ്യാൻ അനുമതി നൽകാറില്ല. എന്നാൽ, ജിയോളജി വകുപ്പിെൻറ രേഖകളുടെ മറവിൽ പാറകൾ പൊട്ടിച്ചുകടത്തുന്നതും പതിവാണ്. ഒരു വ്യക്തി വീട് വെക്കാൻ മണ്ണെടുക്കുന്നതിന് നിയമപരമായ നടപടികൾ പൂർത്തിയാകാൻ രണ്ട് മാസത്തിലേറെ സമയമെടുക്കും. എന്നാൽ, മണ്ണ് മാഫിയയുമായി ബന്ധപ്പെട്ടാൽ ദിവസങ്ങൾക്കകം അനുമതി നേടിയെടുക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. മണ്ണെടുപ്പ് നടത്തുന്നത് കൃത്യമായ രേഖകൾ ഉണ്ടാക്കിയാണ്. വില്ലേജ് ഓഫിസറുടെ അംഗീകാരം വാങ്ങിയ ശേഷം മാത്രമേ ജിയോളജി വകുപ്പിനെ സമീപിക്കാവൂ എന്നാണ് ചട്ടം.
വില്ലേജ് ഓഫിസിൽനിന്ന് അളന്ന് തിട്ടപ്പെടുത്തുന്ന കണക്കനുസരിച്ച് ഓരോ ലോഡിനും സർക്കാറിന് റോയൽറ്റി നൽകുകയും വേണം. എന്നാൽ, ആയിരത്തിലധികം ലോഡ് മെണ്ണടുക്കുന്ന സ്ഥലത്ത് സർക്കാർ രേഖകളിൽ നൂറോ ഇരുനൂറോ ലോഡ് മാത്രമാണ് കാണിക്കുന്നത്. കഴക്കൂട്ടത്തിെൻറ പലഭാഗങ്ങളിൽ നിന്നായി ഇത്തരത്തിൽ കുന്നിടിച്ചെടുത്ത മണ്ണ് ശ്രീകാര്യം കരുമ്പുക്കോണം, കഴക്കൂട്ടം കുമിഴിക്കര, വെൺപാലവട്ടം, ആറ്റിപ്ര എന്നിവിടങ്ങളിലെ തണ്ണീർത്തടങ്ങളും നെൽപാടങ്ങളും നികത്താനാണ് ഉപയോഗിച്ചത്. കുന്നിടിച്ച് മണ്ണെടുക്കുന്നതിന് കോർപറേഷൻ അനുമതി നൽകുന്ന അളവ് മണ്ണ് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനാണ് വകുപ്പ് പാസ് അനുവദിക്കുന്നത്. 300 സ്ക്വയർ മീറ്റർ വരെ മണ്ണ് കൊണ്ടുപോകാനാണ് അനുമതി നൽകാറുള്ളത്. കെട്ടിടനിർമാണത്തിനെന്നുപറഞ്ഞ് തെറ്റായ അപേക്ഷ നൽകി മണ്ണെടുത്ത 70 ലേറെ പേർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ടെന്ന് ജില്ല ജിയോളജിസ്റ്റ് രാജ്കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.