വെള്ളിയാഴ്ച മുതൽ മൂന്നുനാൾ കുടിവെള്ളമില്ല
text_fieldsതിരുവനന്തപുരം: അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി അരുവിക്കരയിലെ ജലശുദ്ധീകരണ ശാലയുടെ പ്രവർത്തനം രണ്ടുദിവസം പൂർണമായും നിർത്തിവെക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ കുടിവെള്ളമെത്തിക്കാൻ ബദൽ മാർഗങ്ങൾ സ്വീകരിക്കുന്നു. ജലഅതോറിറ്റിക്ക് പുറമെ നഗരസഭ, സൈന്യം, പൊലീസ്, ഫയർഫോഴ്സ് എന്നീ വിഭാഗങ്ങളുടെ ടാങ്കറുകൾ കുടിവെള്ള വിതരണത്തിനായി വിന്യസിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ഇതിന് പുറമെ സ്വകാര്യ ടാങ്കറുകൾ വാടകക്കെടുക്കുകയും ചെയ്യും. അറ്റകുറ്റപ്പണികൾക്കായി ശുചീകരണശാലയുടെ പ്രവർത്തനം നിർത്തുന്നതോടെ വെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെയാണ് നഗരത്തിൽ പൂർണമായും കുടിവെള്ളവിതരണം നിലയ്ക്കുന്നത്. അരുവിക്കരയില്‍നിന്ന് ശുദ്ധ ജലമെത്തിക്കുന്ന 86 എം.എൽ.ഡി, 74 എം.എൽ.ഡി ജലശുദ്ധീകരണശാലകളിലാണ് പമ്പുമാറ്റിവെക്കലും അടിയന്തര ഇലക്ട്രിക് ജോലികളും നടക്കുന്നത്.
ആശുപത്രികളിലേക്ക് ഭാഗിക ജലവിതരണം
ശുദ്ധജലവിതരണം തടസ്സപ്പെടുന്ന ദിവസങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഭാഗികമായി ജലവിതരണം നടത്തും. ആർ.സി.സി, ശ്രീചിത്ര എന്നിവിടങ്ങളിലേക്ക് ടാങ്കര്‍ ലോറികള്‍ വഴി ബദല്‍ സംവിധാനമൊരുക്കും. തൈക്കാട് ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിലും ജലവിതരണം ഭാഗികമായുണ്ടാകും.
150 ടാങ്കുകൾ സ്ഥാപിക്കും
കോർപറേഷനിലെ 57 വാർഡുകളിലാണ് പൂർണമായും കുടിവെള്ളം മുട്ടുന്നത്. സ്വന്തമായി ടാങ്കില്ലാത്തവരും പത്രങ്ങളിലും മറ്റും വെള്ളം മുൻകൂട്ടി കരുതാൻ സൗകര്യങ്ങളില്ലാത്തവരുമായ സാധാരണക്കാർ താമസിക്കുന്ന മേഖലകൾ ഇൗ വാർഡുകളിൽ ഉൾപ്പെടും. ഇൗ സാഹചര്യത്തിൽ 57 വാർഡുകളിലും 12ന് തന്നെ വലിയ താൽക്കാലിക ടാങ്കുകൾ സ്ഥാപിക്കും. 5000 ലിറ്റർ, 3000 ലിറ്റർ എന്നിങ്ങനെ സംഭരണശേഷിയുള്ള 150 ടാങ്കുകളാണ് ഇത്തരത്തിൽ സജ്ജമാക്കുക. ഒാരോ മേഖലയിലും ഉദ്യോഗസ്ഥർക്ക് ചുമതല നൽകും. ഇവരുടെ േഫാൺ നമ്പരുകൾ പ്രസിദ്ധപ്പെടുത്തും. ജല അതോറിറ്റിയുടെ വെള്ളയമ്പലം, അരുവിക്കര, പി.ടി.പി നഗര്‍, ചൂഴാറ്റുകോട്ട, ആറ്റിങ്ങല്‍-വാളക്കാട് എന്നിവിടങ്ങളിലെ വെന്‍ഡിങ് പോയൻറുകളില്‍നിന്ന് ജലവിതരണത്തിന് സംവിധാനം സജ്ജമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.