ചാന്നാങ്കര, പെരുമാതുറ മേഖലയിലെ കെ.എസ്.ആർ.ടി.സി സർവിസ് മുടങ്ങുന്നു
text_fieldsകഴക്കൂട്ടം: ചാന്നാങ്കര, പെരുമാതുറ പ്രദേശത്തേക്കുള്ള ബസ് സർവിസു കൾ സ്ഥിരം മുടങ്ങുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കണിയാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്നുള്ള ബസുകളാണ് മുടങ്ങുന്നത്. വർഷങ്ങളായി ഉണ്ടായിരുന്ന നിരവധി സർവിസുകൾ അടുത്തിടെയായി ഒാടുന്നില്ല. രാവിലെ ഏഴിന് പെരുമാതുറയിൽനിന്ന് കഠിനംകുളം-ചാന്നാങ്കര-കണിയാപുരം-കഴക്കൂട്ടം-മെഡിക്കൽ കോളജ് വഴി തമ്പാനൂരിലേക്ക് പോകുന്ന സർവിസ് ഒരാഴ്ചയായി നിലച്ചിരിക്കുകയാണ്. പരീക്ഷാസമയമായതിനാൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. വിദ്യാർഥികൾക്ക് കൃത്യസമയത്ത് സ്കൂളിലെത്താൻ കഴിയാത്തത് കാരണം സമയത്ത് പരീക്ഷയെഴുതാൻ പോലും കഴിയാത്ത സാഹചര്യമാണ്. വർഷങ്ങളായി സർവിസ് നടത്തിയിരുന്ന കഠിനംകുളം ക്ഷേത്രം ബസും മാടൻവിള ബസും അപ്രത്യക്ഷമായിട്ട് മാസങ്ങൾ പിന്നിടുകയാണ്.
ഇതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിക്ക് കെ.എസ്.ആർ.ടി.സി അധികൃതർ മറുപടി നൽകിയിട്ടില്ല. കണിയാപുരം ഡിപ്പോക്ക് ഏറെ ലാഭമുണ്ടാക്കി കൊടുക്കുന്ന റൂട്ടാണ് പെരുമാതുറയിലേക്കുള്ളത്. സർവിസുകൾ നിർത്തിയതിന് കാരണം പറയാൻ പോലും അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം രൂക്ഷമാണ്. മരുനാട്, ശാന്തിപുരം, വേട്ടുതുറ, പുത്തൻതോപ്പ്, കഠിനംകുളം, പടിഞ്ഞാറ്റ്മുക്ക്, ചിറ്റാറ്റ്മുക്ക്, മേനംകുളം, പുതുക്കുറിച്ചി, ഒറ്റപ്പന, പ്രദേശങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാരുടെ ഏക ആശ്രയമാണ് കണിയാപുരം ഡിപ്പോയിൽ നിന്നുള്ള സർവിസുകൾ. കെ.എസ്.ആർ.ടി.സി.യുടെ നിരുത്തരവാദ നിലപാടിനെ ഉപയോഗപ്പെടുത്തുന്നത് സ്വകാര്യ സർവിസുകളാണ്. സ്വകാര്യസർവിസുകൾ തമ്മിലെ മത്സര ഓട്ടവും റൂട്ടിൽ വ്യാപകമാണ്. മത്സര ഓട്ടത്തെ ചൊല്ലിയുള്ള തർക്കം കഴിഞ്ഞദിവസം കഠിനംകുളം പൊലീസ് സ്റ്റേഷനിലുമെത്തിക്കഴിഞ്ഞു. കെ.എസ്.ആർ.ടി.സി സർവിസുകൾ പുനരാരംഭിക്കണമെന്ന് നാട്ടുകാരും വിദ്യാർഥികളും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.