Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 5:15 AM GMT Updated On
date_range 22 May 2018 5:15 AM GMTകുറിഞ്ഞിപ്രഖ്യാപനത്തിന് ശേഷം നൽകിയ കൈവശരേഖകളും പട്ടയത്തിന് പരിഗണിക്കാൻ ഉത്തരവ്
text_fieldsbookmark_border
തിരുവനന്തപുരം: 2006ലെ കുറിഞ്ഞിസേങ്കതം പ്രഖ്യാപനത്തിന് ശേഷവും സേങ്കതത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കൈവശരേഖ നൽകിയിട്ടുണ്ടെങ്കിൽ അവ സൂക്ഷ്മപരിശോധന നടത്തി പട്ടയം നൽകാനുള്ള നടപടിയെടുക്കാൻ ഉത്തരവ്. സങ്കേതത്തിലെ വനഭൂമിയും പട്ടയഭൂമിയും ഡ്രോൺ അധിഷ്ഠിത ആധുനിക സർവേ സാങ്കേതികവിദ്യ ഉപയോഗിച്ച് ജൂണിന് മുമ്പ് തിട്ടപ്പെടുത്തണമെന്നാണ് ചീഫ് സെക്രട്ടറി പോൾ ആൻറണിയുടെ ഉത്തരവിലെ നിർദേശം. ഇതിനായി സ്പെഷൽ ഓഫിസറെ ചുമതലപ്പെടുത്തി. തിട്ടപ്പെടുത്തുന്ന ഭൂമി വനംവകുപ്പ് ജണ്ടയിട്ട് തിരിക്കണമെന്നും ഉത്തരവിൽ പറയുന്നു. വട്ടവട, കൊട്ടക്കാമ്പൂർ, കാന്തള്ളൂർ, മറയൂർ, കീഴാന്തൂർ വില്ലേജുകളിൽ ഉൾപ്പെടുന്ന അഞ്ചുനാട് പ്രദേശങ്ങളിലെ എല്ലാ അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാൻറീസ് മരങ്ങളും പിഴുത് മാറ്റുന്നതിന് പദ്ധതി തയാറാക്കാൻ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റവന്യൂഭൂമിയിൽ നിൽക്കുന്ന മരങ്ങൾ അടുത്ത അഞ്ചുമാസത്തിനുള്ളിൽ പൂർണമായി പിഴുതുമാറ്റാനാണ് നിർദേശം. പട്ടയഭൂമിയിൽ നിൽക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ് മരങ്ങൾ പട്ടയഉടമ തന്നെ പിഴുതുമാറ്റണം. ഉടമസ്ഥത സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന ഭൂമിയിൽ ഉടമസ്ഥത തെളിയിച്ച് ആറുമാസത്തിനുള്ളിൽ പിഴുതുമാറ്റണം. ഏതെങ്കിലും കാരണവശാൽ കാലപരിധിക്കുള്ളിൽ പിഴുതുമാറ്റിയില്ലെങ്കിൽ അത് മാറ്റുന്നതിന് കലക്ടർക്ക് അധികാരം നൽകി 2005ലെ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെട്ടു. അഞ്ച്നാട് പ്രദേശത്തെ വനഭൂമിയിൽ അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാൻറീസ് മരങ്ങൾ വെച്ചുപിടിപ്പിക്കാൻ പാടില്ലെന്നും നിയമഭേദഗതി നടത്തണം. അഞ്ചുനാട് പ്രദേശത്തെ പട്ടയഭൂമി സംബന്ധിച്ച പരിശോധന നടത്തുമ്പോൾ ഉടമാവകാശം തെളിയിക്കുന്ന യഥാർഥ ഉടമതന്നെ ഹാജരാകണം. അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാൻറീസ് തോട്ടങ്ങളല്ലാത്ത പട്ടയഭൂമിയുടെ പരിശോധനനടത്തുമ്പോൾ യഥാർഥ ഉടമക്ക് ഹാജരാകാൻ കഴിയാതെ വന്നാൽ പഞ്ചായത്ത്/വില്ലേജ് അധികാരികളുടെ ഒപ്പിട്ട രേഖയുമായി അനന്തരാവകാശി ഹാജരായി ഉടമാവകാശം തെളിയിക്കണം. കുറിഞ്ഞിസങ്കേതത്തിനുള്ളിൽ കൈവശാവകാശ രേഖയുള്ളവർക്കും താമസിച്ച് കൃഷി ചെയ്യുന്നവർക്കും പട്ടയം നൽകും. കൊട്ടക്കാമ്പൂർ, വട്ടവട പ്രദേശത്ത് താമസിച്ച് കൃഷി ചെയ്ത് ഉപജീവനം നടത്തുന്നവരുടെ ഭൂവുടമസ്ഥതാപ്രശ്നം പരിഹരിക്കുന്നതിന് പ്രാദേശികമായി താൽക്കാലിക ക്യാമ്പ് ഓഫിസുകൾ തുറന്ന് സെറ്റിൽമെൻറ് ഓഫിസർ അവർക്ക് പറയാനുള്ളത് കേൾക്കണമെന്നും അങ്ങനെ കേസുകൾ തീർപ്പാക്കണമെന്നുമാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം. - ആർ. സുനിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story