Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:02 AM GMT Updated On
date_range 17 March 2018 5:02 AM GMTഏകാന്തതയുടെ കഥാകാരൻ
text_fieldsbookmark_border
തിരുവനന്തപുരം: സാഹിത്യത്തിൽ ഏകാന്തതയുടെ തുരുത്ത് സൃഷ്ടിച്ച് അതിൽ ഒതുങ്ങിക്കൂടാൻ ശ്രമിച്ച കഥാകാരനാണ് വെള്ളിയാഴ്ച കഥകളൊതുക്കി കടന്നുപോയ എം. സുകുമാരൻ. പട്ടിണി കിടന്നും ഭരണകൂടത്തിെൻറ മർദനമേറ്റും മരിക്കാൻ വിധിക്കപ്പെട്ട സമൂഹത്തിെൻറ ചേരിയിലായിരുന്നു അദ്ദേഹത്തിെൻറ എഴുത്തിടം. പശിയടക്കി കതിരുകൊയ്തവരുടെയും പതിരകറ്റാത്ത പതം വാങ്ങി അരവയർ നിറച്ചവരുടെയും വേദനകൾ കഥകളായി വിടർന്നു. വെടിയുണ്ടക്ക് ഇടനെഞ്ച് കാട്ടിയവരുടെ പോരാട്ടവീര്യത്തിന് അപാരമായ സൗന്ദര്യമുണ്ടെന്ന് രചനകളിലൂടെ തെളിയിച്ചു. സമകാലിക രാഷ്ട്രീയാവസ്ഥയായിരുന്നു രചനകളുടെ കേന്ദ്രപ്രമേയം. ചെറിയ മനുഷ്യരുടെ ദയനീയലോകത്തേക്ക് ആഴ്ന്നിറങ്ങി ഭാവത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു. സമൂഹത്തിലെ ഭിന്നവർഗങ്ങളുടെ ജീവിതം സൂക്ഷ്മ നിരീക്ഷണം നടത്തി. ഭരണവർഗ പാതകങ്ങളെ ലോകത്തിന് മുന്നിൽ കുഴിച്ചുമൂടാൻ ശ്രമിച്ചപ്പോൾ സുകുമാരൻ പാതകങ്ങളെ ലോകത്തിന് മുന്നിൽ വെളിവാക്കി വ്യത്യസ്തനായി. കർഷകത്തൊഴിലാളികളുടെ സ്നേഹത്തിെൻറയും ബഹുമാനത്തിെൻറയും വളക്കൂറിൽ ഒരു ഇൗടുറ്റ കരിമ്പനയായി വളർന്ന ബാർബർ കിട്ടുണ്ണിയായിരുന്നു ശേഷക്രിയയിലെ പ്രധാന കഥാപാത്രം. കിട്ടുണ്ണിയെന്ന ക്ഷുരകയുവാവ് കുഞ്ഞയ്യപ്പെൻറ മനസ്സിൽ വഴികാട്ടിയായി. ദാരിദ്യ്രം രക്തബന്ധംപോലെ കുഞ്ഞയ്യപ്പനിൽ ലയിച്ചു. അധ്വാനിക്കുന്ന വർഗത്തിെൻറ കാൽച്ചങ്ങലകൾ പൊട്ടിച്ചെറിയുന്നതിനെ സ്വപ്നം കണ്ടു. ഭരണകൂടത്തെ തകിടം മറിക്കാനുള്ള സംഘടിതശ്രമം എന്ന കുറ്റമാരോപിച്ച് കുഞ്ഞയ്യപ്പൻ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. ആർത്തലറിക്കൊണ്ടിരുന്ന വർഗബന്ധുക്കളുടെ നടുവിൽ കരിങ്കൽ മനസ്സോടെ കുഞ്ഞയ്യപ്പൻനിന്നു. പിന്നീട് പണക്കാരുടെ ആധിപത്യം വിഷം പോലെ പാർട്ടി നേതൃത്വത്തെ ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. അടിസ്ഥാനവർഗം പാർട്ടിയിൽനിന്ന് അകന്നിരിക്കുന്നുവെന്ന് കുഞ്ഞയ്യപ്പൻ തിരിച്ചറിഞ്ഞു. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിെൻറ കൂടാരങ്ങളിൽനിന്ന് പാർട്ടിയെ രക്ഷിച്ചേ മതിയാവൂയെന്ന് കുഞ്ഞയ്യപ്പൻ തീരുമാനിച്ചു. വരാൻപോവുന്ന പാർട്ടി കോൺഗ്രസിൽ ചുഴറ്റിയടിക്കാനിടയുള്ള വിമർശനക്കൊടുങ്കാറ്റിൽ പല വൃദ്ധവൃക്ഷങ്ങളും കടപുഴകുമെന്ന് അയാൾ വിശ്വസിച്ചു; ചിതൽതിന്ന തലച്ചോറുകൾ ചവിട്ടിയരക്കപ്പെടുമെന്നും. ഒടുവിൽ ഒന്നും സംഭവിച്ചില്ല. 'എെൻറ തലമുറക്കതിന് ഭാഗ്യമുണ്ടാവില്ല. നീ വളർന്ന് വലുതാവുമ്പോൾ ഒരുപക്ഷേ, റെഡ് ആർമിയുടെ കമാൻഡർ- ഇൻ ചീഫ് ആയിക്കൂടെന്ന് ആരു കണ്ടു' എന്നാണ് കുഞ്ഞയ്യപ്പൻ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ആവസാനമായി തെൻറ മകനെനോക്കി പറഞ്ഞത്. പാർട്ടിക്ക് പുറത്തേക്ക് നയിച്ച സുകുമാരെൻറ ആത്മാംശമുള്ള കഥാപാത്രമാണ് കുഞ്ഞയ്യപ്പനെന്ന് അദ്ദേഹം പലതവണ ആവർത്തിച്ചു. 'ജനിതക'ത്തിലെ സുചിത്ര മലയാള കഥാലോകത്തെ അസാധാരണ കഥാപാത്രമാണ്. തീവ്രവാദ രാഷ്ട്രീയത്തിെൻറ സ്വപ്നച്ചിറകുകൾ വെറും കിനാവ് മാത്രമാണെന്ന് തിരിച്ചറിഞ്ഞവൾ. 'വിപ്ലവം തോക്കിൻ കുഴലിലൂടെ എന്ന് പറഞ്ഞായിരുന്നല്ലോ നിങ്ങളുടെ തുടക്കം. പിന്നെ ഇന്ത്യയിലാകെ വസന്തത്തിെൻറ ഇടിമുഴക്കമെന്ന് പീക്കിങ്ങിൽ പ്രഖ്യാപനം. ഗ്രാമങ്ങളിലെ കർഷകർ നഗരങ്ങളെ വളയാൻ ആഹ്വാനം. ഉന്മൂലന സമരവും ജനകീയവിചാരണയും തിരുതകൃതിയായി നടത്തി. ഒടുവിൽ വൈറ്റ് ടെററിെൻറ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെവന്നപ്പോൾ ഒളിച്ചുപാർത്ത് സാംസ്കാരികവേദിയുടെ പിറകിൽ. പുൽപ്പള്ളിയും ശ്രീകാകുളവും നക്സൽബാരിയുമൊക്കെ ഇപ്പോൾ പരമശാന്തം. വർഗീസും ചാരുമജുംദാരും മാവോയുമെല്ലാം പരലോകം പൂകുകയും ചെയ്തു. എത്രയെത്ര ചെറുപ്പക്കാരെ നിങ്ങൾ വഴിയാധാരമാക്കിയെന്നാണ് സുചിത്ര വിപ്ലവകാരികളോട് ചോദിച്ചത്. അതുവഴി സുകുമാരനും. ആർ. സുനിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story