Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:20 AM GMT Updated On
date_range 15 March 2018 5:20 AM GMTപ്രതി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ചു; പൊലീസ് മർദനമെന്ന് ആരോപണം
text_fieldsbookmark_border
വിഴിഞ്ഞം: വിദേശമദ്യം വിറ്റകേസിൽ പിടിയിലായ പ്രതി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. സംഭവം പൊലീസിെൻറയും നാട്ടുകാരിൽ ചിലരുടെയും മർദനം മൂലമെന്ന് ആരോപണം. വിഴിഞ്ഞം കോട്ടപ്പുറം തുലവിള കോളനിയിൽ സൂസയാണ് (31) മരിച്ചത്. ഒമ്പതിന് അനധികൃതമായി വിദേശ മദ്യം വിൽപന നടത്തുെന്നന്ന വിവിരത്തെ തുടർന്ന് സൂസയെ വിഴിഞ്ഞം പൊലീസ് പിടികൂടിയിരുന്നു. പിടികൂടുന്ന സമയം ഇയാളിൽനിന്ന് വിൽപനക്കായി സൂക്ഷിച്ച മദ്യവും 700 രൂപയും കണ്ടെടുത്തു. 10ന് ഉച്ചയോടെ അബ്‌കാരി ആക്ട് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ സൂസയെ റിമാൻഡ് ചെയ്ത് നെയ്യാറ്റിൻകര സബ് ജയിലിലടച്ചു. ഇവിടെവെച്ച് 13ന് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ ജയിൽ അധികൃതർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധന നടത്തിയ ഡോക്ടർ സൂസക്ക് മാനസികാസ്വാസ്ഥ്യമാണെന്നും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനും നിർദേശം നൽകി. തുടർന്ന് ജയിൽ അധികൃതരുടെ അപേക്ഷയിൽ കോടതിയുടെ അനുമതിയോടെ യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയോടെയാണ് സൂസ മരിച്ചത്. എന്നാൽ, ഒമ്പതിന് പിടികൂടുന്ന സമയം സൂസയെ ഇടവക കമ്മിറ്റിയിലെ ചിലരും സ്റ്റേഷനിൽ പൊലീസും മർദിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം. ആരോപണം പൊലീസ് നിഷേധിച്ചു. സ്റ്റേഷനിലോ, കോടതിക്ക് മുന്നിലോ തന്നെ ആരും മർദിച്ചതായി സൂസ പറഞ്ഞിരുന്നില്ലെന്ന് വിഴിഞ്ഞം സി.ഐ എൻ. ഷിബു പറഞ്ഞു. നിരന്തരം മദ്യപിക്കുന്നവരിൽ ചിലർക്ക് പെട്ടെന്ന് അത് ലഭിക്കാതെ വരുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന വിത്ത്ഡ്രോവൽ സിൻഡ്രം ആണ് സൂസ ജയിലിൽവെച്ചു പ്രകടിപ്പിച്ചത് എന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. പക്ഷേ, അത്തരത്തിൽ ഒരു രോഗലക്ഷണം പ്രകടിപ്പിച്ചയാളിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിന് പകരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ച കാരണം വ്യക്തമല്ല. നെയ്യാറ്റിൻകര പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം തുടർനടപടികൾക്ക് ശേഷം വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടു കൊടുക്കുമെന്നാണ് വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് കോട്ടപ്പുറം പള്ളിക്ക് മുന്നിൽ നാട്ടുകാർ തടിച്ചുകൂടിയത് ചെറിയ രീതിയിൽ ഉന്തും തള്ളിനും ഇടയാക്കി. 'പൊലീസ് മർദനത്തെ തുടർന്നാണ് മരിച്ചത്' എന്ന വിവരണത്തോടെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിലത്ത് കിടക്കുന്ന സൂസയുടെ മൃതദേഹത്തിെൻറ ചിത്രം സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മൃതദേഹത്തിെൻറ കൈയിലും മറ്റും മുറിവുകളുള്ളത് ചിത്രത്തിൽ കാണാൻ സാധിക്കും. നിലത്ത് ചോര ഒലിച്ചു കിടക്കുന്നതും ചിത്രത്തിലുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്തും മൃതദേഹവുമായി റോഡ് ഉപരോധം നടത്താൻ സാധ്യതയുണ്ടെന്ന ഇൻറലിജൻസ് വിവരത്തിെൻറ അടിസ്ഥാനത്തിലും കൂടുതൽ പൊലീസിനെ വിഴിഞ്ഞത്ത് വിന്യസിച്ചിട്ടുണ്ട്. റാണി സുധയാണ് സൂസയുടെ ഭാര്യ. മക്കൾ: ഹർഷ, റോഷൻ, വൈശാഖ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story