Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:23 AM GMT Updated On
date_range 28 April 2018 5:23 AM GMTശാസ്ത്രീയ തെളിവുകൾ അനുകൂലം, മുഖ്യപ്രതി ഉൾപ്പെടെ സംഘത്തിെൻറ അറസ്റ്റ് ഉടൻ
text_fieldsbookmark_border
കോവളം: വിദേശ വനിത ലിഗ സ്ക്രോമേനിയുടെ (32) കൊലപാതകത്തിൽ പിടിയിലായവരുടെ അറസ്റ്റ് ഉടൻ. യോഗ അധ്യാപകനടക്കം കൊലപാതകത്തിൽ ഇയാളെ സഹായിച്ച നാലോളം പേരുടെ അറസ്റ്റ് രണ്ടുദിവസത്തിനുള്ളിൽ ഉണ്ടാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ 'മാധ്യമ'ത്തോട് പറഞ്ഞു. പ്രതികളിലേക്ക് വിരൽ ചൂണ്ടുന്ന ശാസ്ത്രീയ തെളിവുകൾ മൃതദേഹം കിടന്ന വള്ളിപ്പടർപ്പുകളിൽനിന്ന് ഫോറൻസിക് സംഘത്തിന് ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതോടെ ലിഗയുടെ മരണം ക്രൂരമായ കൊലപാതകമാണെന്ന സഹോദരി ഇൽസിയുടെ വാദം അന്വേഷണസംഘം ശരിവെച്ചിരിക്കുകയാണ്. വള്ളിപ്പടർപ്പുകളിൽനിന്ന് ലഭിച്ച സ്രവം പ്രതികളുടേതാണെന്ന് ഉന്നതതല മെഡിക്കൽ ബോർഡ് വെള്ളിയാഴ്ച രാത്രിയോടെയാണ് സ്ഥിരീകരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ചെന്ന് സംശയിക്കുന്ന വള്ളിയിൽനിന്നും നിർണായക തെളിവുകൾ ലഭിച്ചിരുന്നു. ഇതിെൻറ ശാസ്ത്രീയ പരിശോധനാ ഫലവും കൂടി ലഭിക്കുന്നതോടെ അറസ്റ്റ് രേഖപ്പെടുത്തും. കോവളത്തെ ടൂറിസ്റ്റ് ഗൈഡും യോഗ അധ്യാപകനുമായ യുവാവാണ് കേസിലെ മുഖ്യപ്രതിയെന്നാണ് വിവരം. ലിഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്. ഇതിെൻറ പകർപ്പ് സഹോദരി ഇൽസിക്കും കൈമാറിയിട്ടുണ്ട്. ഇയാളുമായി ലിഗ കോവളത്തുെവച്ചാണ് പരിചയത്തിലാകുന്നത്. ഈ സൗഹൃദത്തിലാണ് ലിഗ ലഹരിമരുന്നിന് അടിമയായ ഇയാൾക്കൊപ്പം പൂനതുരുത്തിലേക്ക് എത്തിയത്. പൂനംതുരുത്തിൽ ലിഗ ഇയാൾക്കൊപ്പം നിൽക്കുന്നത് പരിസരവാസികളിൽ ചിലർ കണ്ടിട്ടുണ്ട്. ഇവിടെയുള്ള ചില ചെറുപ്പക്കാരുടെ സഹായത്തോടെ കഞ്ചാവും മയക്കുമരുന്നും വിദേശികൾക്ക് വിതരണം ചെയ്യുന്നതും ഇയാളാണ്. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച സിഗരറ്റ് പാക്കറ്റുകളും യോഗ അധ്യാപകേൻറതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം കണ്ടതുമുതൽ ഒളിവിൽ പോയ ഇയാളെ ദിവസങ്ങൾക്കു മുമ്പ് സാഹസികമായാണ് പിടികൂടിയത്. മലയാളവും ഇംഗ്ലീഷും എഴുതാനറിയാത്ത ഇയാൾക്ക് പക്ഷേ, ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാൻ അറിയാം. ഇതുവഴിയാണ് വിദേശികളെ ഇയാൾ പാട്ടിലാക്കുന്നതെന്നും പൊലീസ് പറയുന്നു. ഇയാളും കസ്റ്റഡിയിലുള്ള മറ്റു നാലുപേരും ചേർന്നാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും. അന്വേഷണം ശരിയായ ദിശയിലാണെന്നും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ അറസ്റ്റുണ്ടാകൂവെന്നും സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് പറഞ്ഞു. പടം: tvg liga search ലിഗയുടെ മൃതദേഹം ലഭിച്ച പൂനംതുരുത്തിൽ മെഡിക്കൽ സംഘംപരിശോധന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story