Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:20 AM GMT Updated On
date_range 24 Nov 2017 5:20 AM GMTകേരളത്തിെൻറ കരുതലിന് നന്ദി; ഒന്നരവർഷത്തെ കാത്തിരിപ്പിനൊടുവിൽ രാഞ്ചോട് ലാൽ കുടുംബവുമായി മടങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: രാജസ്ഥാനിൽ െട്രയിനിറങ്ങുമ്പോൾ രാഞ്ചോട്ലാൽ ഖാരാടിയയുടെ കാലുകളിൽ പുതുപുത്തൻ ചെരിപ്പുണ്ടാവും. ഒപ്പം ഒന്നരവർഷം മുമ്പ് കാണാതായ ഭാര്യ റമീല ദേവിയും രണ്ടുവയസ്സുകാരൻ മകൻ രവിയും. ഭാര്യയെയും മകനെയും രാഞ്ചോട്ലാൽ കൊലപ്പെടുത്തിയതാണെന്ന് ഗ്രാമമുഖ്യൻ ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തിയപ്പോഴാണ് അവരെ കണ്ടെത്തിയിട്ടേ ചെരിപ്പിടൂയെന്ന് രാഞ്ചോട്ലാൽ ശപഥമെടുത്തത്. കേരളത്തിെൻറ കരുതലിൽനിന്ന് ഭാര്യയെയും മകനെയും സുരക്ഷിതമായി കണ്ടെത്തിയപ്പോൾ രാഞ്ചോട് ലാലിെൻറ കണ്ണുകൾ നിറഞ്ഞു. സ്നേഹത്തിെൻറ കരങ്ങളാൽ ഭാര്യയെയും മകനെയും സംരക്ഷിച്ച കേരളത്തിനും ഒപ്പം തലസ്ഥാനത്തിനും നന്ദി പറഞ്ഞ് അവർ മടങ്ങി. രാജസ്ഥാനിലേക്ക് തിരിച്ചുപോകുന്നതിന് മുമ്പ് ശിശുക്ഷേമ സമിതിപ്രവർത്തകർക്കും സാമൂഹിക നീതി ഉദ്യോഗസ്ഥർക്കുമൊപ്പം രാഞ്ചോട്ലാൽ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി. സംസ്ഥാനം നൽകിയ സ്നേഹത്തിനും സഹായത്തിനും നന്ദി പറഞ്ഞു. 2016 ജനുവരി ഒമ്പതിനാണ് റമീലദേവിയെ വലിയതുറ മേഖലയിൽ അലഞ്ഞുതിരിയുന്നതായി കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അവരെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറി. ഒരുവർഷത്തെ ചികിത്സയെ തുടർന്ന് റമീലദേവിയുടെ രോഗാവസ്ഥ ഭേദപ്പെട്ടു. തുടർന്ന് അവർ നൽകിയ വിവരം അനുസരിച്ച് സംസ്ഥാന പൊലീസ് മേധാവി രാജസ്ഥാൻ പൊലീസുമായി ബന്ധപ്പെട്ടു. ആ അന്വേഷണത്തിലാണ് രാഞ്ചോട് ലാലിനെ കണ്ടെത്തി കേരളത്തിലെത്തിച്ചത്. റമീല ദേവിയുടെ പേരിലുണ്ടായിരുന്ന സ്ഥലം ചിലർ തട്ടിയെടുത്തതിനെ തുടർന്നാണ് ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായതെന്ന് പറയുന്നു. നാട്ടിലേക്ക് മടങ്ങുന്ന ഇവർക്ക് സംരക്ഷണം വേണമെന്ന ആവശ്യം രാഞ്ചോട്ലാൽ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് മുന്നിലും ഇതേ ആവശ്യം ഉന്നയിച്ചു. ജില്ല മജിസ്േട്രറ്റിന് പരാതി നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചു. രാജസ്ഥാൻ സർക്കാറുമായി ബന്ധപ്പെട്ട് വിഷയം ശ്രദ്ധയിൽപ്പെടുത്താമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ കാലിൽ തൊട്ടുതൊഴുതാണ് രാഞ്ചോട്ലാൽ നന്ദി പ്രകടിപ്പിച്ചത്. ഇവരെ നാട്ടിൽ കൊണ്ടുചെന്നാക്കുന്നതിന് കേരളത്തിൽനിന്ന് രണ്ട് ഉദ്യോഗസ്ഥരും പോകുന്നുണ്ട്. വ്യാഴാഴ്ച വൈകീട്ട് 3.45ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ബിക്കാനീർ എക്സ്പ്രസിലാണ് കുടുംബം മടങ്ങിയത്. കൈനിറയെ സമ്മാനങ്ങളും പാഠപുസ്തകങ്ങളുമായാണ് ശിശുക്ഷേമ സമിതിയിൽനിന്ന് രവിയെ യാത്രയാക്കിയത്. നാട്ടിലേക്ക് മടങ്ങുമ്പോൾ രാഞ്ചോട്ലാലിന് ഒരു സങ്കടമേയുള്ളൂ. മകനെ ഉള്ളുനിറഞ്ഞ് കൊഞ്ചിക്കാനാവുന്നില്ല. കാരണം രാഞ്ചോട്ലാൽ പറയുന്നത് രവിക്കും രവി പറയുന്നത് രാഞ്ചോട്ലാലിനും മനസ്സിലാകുന്നില്ല. കേരളത്തിലെ താമസത്തിനിടെ രവി മലയാളം പഠിച്ചു. ഇനി അമ്മ റമീലാദേവി വേണം കുറച്ചുനാളത്തേക്ക് ഇവർക്കിടയിലെ പരിഭാഷകയാകാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story