Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതലശ്ശേരി ജനറല്‍...

തലശ്ശേരി ജനറല്‍ ആശുപത്രിയിൽ ഡോക്​ടറെ കൈയേറ്റം ചെയ്​തു; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. രാജീവ് രാഘവനെ രോഗിയുടെ ബന്ധുക്കള്‍ ൈകയേറ്റം ചെയ്തതായി പരാതി. വ്യാഴാഴ്ച ഉച്ച 12ഒാടെ ഓപറേഷന്‍ തിയറ്ററിനകത്താണ് അതിക്രമം നടന്നത്. കൈക്കും വയറിനും പരിേക്കറ്റ ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധസൂചകമായി ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ഒ.പി ബഹിഷ്കരിച്ചു. സംഭവത്തിൽ രണ്ടുപേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. സർജിക്കൽ വാർഡിൽ ചികിത്സയിൽ കഴിയുന്ന കതിരൂര്‍ അഞ്ചാം മൈല്‍ തരുവണത്തെരുവിലെ ചേമ്പത്തി നാരായണിയുടെ (78) മകൻ രമേഷ് ബാബു (35), മകളുടെ മകന്‍ രജീഷ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്. നടുവേദനയെ തുടര്‍ന്ന് ഒരാഴ്ചമുമ്പാണ് നാരായണി ഡോ. രാജീവ് രാഘവനെ വീട്ടില്‍ സമീപിച്ചത്. പരിശോധിച്ചശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടർ നിര്‍ദേശിച്ചു. കഴിഞ്ഞദിവസം രോഗിയെ സ്കാൻ ചെയ്തു. രോഗിയുടെ നില കൂടുതല്‍ വഷളായതോടെ ബന്ധുക്കൾ വാർഡിൽ ബഹളംവെച്ചു. ഇതറിഞ്ഞതിനെ തുടർന്ന് കാര്യങ്ങൾ അന്വേഷിക്കാൻ നഴ്സിനെ വിട്ട് ബന്ധുക്കളെ വിളിപ്പിച്ചതായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. അവർ കൊണ്ടുവന്ന സ്കാനിങ് റിപ്പോർട്ട് പരിശോധിച്ചു. രോഗിക്ക് ശാരീരികാസ്വസ്ഥത ഏറെ ഉള്ളതിനാല്‍ ജനറല്‍ വിഭാഗത്തിലെ ഫിസിഷ്യനെ കാണിക്കാന്‍ നിര്‍ദേശിച്ചു. തുടർന്നാണ് ബന്ധുക്കള്‍ തന്നെ കൈയേറ്റം ചെയ്തത്. ട്രോളിയിലിരിക്കുകയായിരുന്ന തന്നെ താഴത്ത് വലിച്ചിടുകയും വയറ്റത്തും കാലിനും ചവിട്ടുകയും ദേഹമാസകലം അടിക്കുകയും ചെയ്തതായി ഡോ. രാജീവ് രാഘവന്‍ പറഞ്ഞു. കഴിഞ്ഞ ഒമ്പതു ദിവസവും നാരായണിക്ക് വിദഗ്ധചികിത്സ നല്‍കിയതായും ഡോക്ടര്‍ പറഞ്ഞു. അതേസമയം, ആശുപത്രിയിൽ അഡ്മിറ്റാക്കിയശേഷം പലതവണ ആവശ്യപ്പെട്ടിട്ടും സ്കാൻ ചെയ്യാൻ ഡോക്ടര്‍ തയാറായില്ലെന്നും ഒടുവിൽ ഏഴാമത്തെ ദിവസമാണ് സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിച്ചതെന്നും നാരായണിയുടെ ബന്ധുക്കൾ പറഞ്ഞു. സ്‌കാനിങ് റിപ്പോര്‍ട്ടുമായി പലതവണ ഡോക്ടറെ സമീപിച്ചെങ്കിലും കാണാന്‍ കഴിഞ്ഞില്ല. വ്യാഴാഴ്ച ഉച്ചയോടെ ഡോക്ടർ വിളിപ്പിച്ചതി​െൻറ അടിസ്ഥാനത്തിലാണ് സ്കാനിങ് റിപ്പോർട്ടുമായി കാണാൻ പോയത്. തിയറ്ററിനടുത്ത് എത്തിയപ്പോള്‍ ഡോക്ടര്‍ പുറത്തേക്കുവരുകയായിരുന്നു. കൈയിലുള്ള സ്‌കാനിങ് റിപ്പോര്‍ട്ട് ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടര്‍ ത​െൻറ ചികിത്സ കഴിഞ്ഞെന്നും മെഡിക്കല്‍ ഡോക്ടറെ കാണിക്കണമെന്നും പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ഒമ്പതു ദിവസത്തെ ചികിത്സകൊണ്ട് രോഗി വളരെ അവശനിലയിലാണെന്ന് പറഞ്ഞപ്പോള്‍ അതൊന്നും തനിക്കറിയേണ്ട ആവശ്യമില്ലെന്നുപറഞ്ഞ് ക്ഷുഭിതനാകുകയായിരുന്നുവെന്നും അല്ലാതെ ഡോക്ടറെ കൈയേറ്റം ചെയ്തിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഒ.പി ബഹിഷ്കരിച്ച ഡോക്ടർമാരും ജീവനക്കാരും ആശുപത്രി പരിസരത്ത് പ്രതിഷേധയോഗം ചേര്‍ന്നു. സംഭവമറിഞ്ഞ് നഗരസഭ ചെയർമാന്‍ സി.കെ. രമേശന്‍, ആശുപത്രി വികസനസമിതിയംഗവും കൗൺസിലറുമായ എം.പി. അരവിന്ദാക്ഷന്‍ തുടങ്ങിയവർ ആശുപത്രിയിലെത്തി. പരിക്കേറ്റ ഡോക്ടറെയും ചികിത്സയിലുള്ള നാരായണിയെയും സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെ മൂന്നുപേർക്ക് ശസ്ത്രക്രിയ നടത്തിയശേഷമാണ് ഡോക്ടർക്ക് നേരെ കൈയേറ്റമുണ്ടായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നാലാമത്തെ രോഗിക്ക് അനസ്േതഷ്യ നൽകിയിരുന്നു. ഇതേത്തുടർന്ന് ശബരിമല ഡ്യൂട്ടിക്കായി അവധിയിലായിരുന്ന ഡോ. ബിജുമോഹൻ എത്തിയാണ് ഇവരുടെ ശസ്ത്രക്രിയ നടത്തിയത്. വ്യാഴാഴ്ച നടത്തേണ്ടിയിരുന്ന മറ്റു ശസ്ത്രക്രിയകൾ മാറ്റിവെച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story