Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:17 AM GMT Updated On
date_range 9 Nov 2017 5:17 AM GMTആർത്തവദിനങ്ങളെ കുറിച്ച് ആശങ്ക വേണ്ട; സ്കൂളിൽ കൂട്ടായി ഷീ പാഡ്
text_fieldsbookmark_border
തിരുവനന്തപുരം: വിദ്യാർഥിനികൾക്ക് ആശങ്കരഹിതമായ ആർത്തവദിനങ്ങൾ ഉറപ്പുവരുത്തുന്നത് ലക്ഷ്യമാക്കി സ്കൂളുകളിൽ ഷീ പാഡ് പദ്ധതിക്ക് തുടക്കമായി. ആറു മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥിനികൾക്ക് സൗജന്യമായി നൽകുന്നതിന് ഗുണമേന്മയുള്ള സാനിട്ടറി നാപ്കിനുകൾ, അവ സൂക്ഷിക്കുന്നതിന് അലമാരകൾ, ഉപയോഗിച്ച പാഡുകൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ഇൻസിനറേറ്ററുകൾ എന്നിവ വിതരണം ചെയ്യുന്ന പദ്ധതിക്കാണ് തുടക്കമായത്. ഒറ്റശേഖരമംഗലം ജനാർദനപുരം ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി കെ.കെ. ശൈലജ പ്രിൻസിപ്പൽ വി. ശ്രീകലക്ക് ഇൻസിനറേറ്റർ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ തികച്ചും ശാസ്ത്രീയമായി ആവിഷ്കരിച്ച പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. ചില സ്കൂളുകളിൽ പദ്ധതി ആവിഷ്കരിച്ചെങ്കിലും ചില പോരായ്മകളുണ്ടായിരുന്നതായി കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു. ഇവ പരിഹരിച്ചശേഷമാണ് വനിത വികസന കോർപറേഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. 144 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 300 സ്കൂളുകളിൽ പദ്ധതി നടപ്പാക്കും. തുടർന്ന്, എല്ലാ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. ആർത്തവം ജൈവശാസ്ത്രപരമായ ഒരു ശാരീരിക പ്രക്രിയ മാത്രമാണെന്നും അതിനെ അശുദ്ധമായി കാണേണ്ടതില്ലെന്നും രഹസ്യമാക്കി വെക്കേണ്ടതില്ലെന്നും മന്ത്രി കുട്ടികളെ ഓർമിപ്പിച്ചു. ആർത്തവ ശുചിത്വ അവബോധം നൽകുന്നതിന് എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് തയാറാക്കിയ ലഘുലേഖ ഹെഡ്മാസ്റ്റർ യു. മധുസൂദനൻ നായർക്ക് നൽകി പ്രകാശനം ചെയ്തു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വനിത വികസന കോർപറേഷൻ ചെയർപേഴ്സൺ കെ.എസ്. സലീഖ, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൽ.വി. അജയകുമാർ, പഞ്ചായത്തംഗം ശ്രീകല എസ്, വനിത വികസന കോർപറേഷൻ ഡയറക്ടർ ബിന്ദു വി.സി, എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് ഡയറക്ടർ ടി. രാജശേഖർ, വനിതവികസന കോർപറേഷൻ മെംബർമാരായ ഗീനാകുമാരി, അന്നമ്മ പൗലോസ്, ടി.വി. മാധവിയമ്മ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story