Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2017 5:18 AM GMT Updated On
date_range 3 Dec 2017 5:18 AM GMTകടലിൽ നിലവിളി ഉയരുമ്പോൾ കരയിൽ വിശ്രമത്തിൽ കോസ്റ്റൽ ബോട്ടുകൾ
text_fieldsbookmark_border
ചവറ: ആഴക്കടലിൽ ദുരന്തബാധിതരായ മത്സ്യത്തൊഴിലാളികൾ ജീവനുവേണ്ടി നിലവിളിക്കുമ്പോഴും രക്ഷകനാകാൻ കുതിക്കേണ്ട നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷെൻറ ബോട്ടുകൾ തീരത്ത് 'വിശ്രമത്തിൽ'. രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിൽക്കേണ്ട രണ്ടു ബോട്ടുകളാണ് ഒരുവർഷത്തോളമായി കട്ടപ്പുറത്തുള്ളത്. ഇതുകാരണം തീരസുരക്ഷക്ക് നിയോഗിക്കപ്പെട്ട കോസ്റ്റൽ പൊലീസ് കാഴ്ചക്കാരായി മാറിയതാണ് കഴിഞ്ഞ ദിവസം കണ്ടത്. 22ഓളം വള്ളങ്ങളും രണ്ട് ബോട്ടുകളും കടൽക്ഷോഭത്തിൽ കരകയറാനാകാതെ ദിവസങ്ങളായി തിരമാലകളിൽപെട്ട് നട്ടംതിരിയുമ്പോഴും കരയിൽ ഒന്നും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു കോസ്റ്റൽ പൊലീസിന്. 2009ൽ പ്രവർത്തനം തുടങ്ങിയ നീണ്ടകര കോസ്റ്റൽ പൊലീസിന് ആറു കോടിയോളം രൂപ ചെലവിലാണ് ബോട്ടുകൾ അനുവദിച്ചത്. നേത്ര, യോദ്ധ, ദർശന എന്നീ പേരുള്ള ബോട്ടുകളിൽ ദർശന മാത്രമാണ് ഇപ്പോൾ സർവിസിലുള്ളത്. എൻജിനുകൾ തകരാറിലായതോടെ നേത്ര ഒരുവർഷമായും യോദ്ധ അഞ്ചു മാസമായും തെക്കുംഭാഗം പള്ളിക്കൊടി പാലത്തിന് കിഴക്ക് കെട്ടിയിട്ടിരിക്കുകയാണ്. 15,000 മണിക്കൂർ ഓടേണ്ട ബോട്ടുകളാണ് വെറും 4000 മണിക്കൂർ ഓടിയതോടെ കട്ടപ്പുറത്തായത്. അവശേഷിക്കുന്ന ദർശനയാകട്ടെ ഏത് സമയവും കരക്ക് കയറുന്ന സ്ഥിതിയിലും. കടലിൽ എന്തെങ്കിലും അപായമുണ്ടായാൽ കോസ്റ്റ് ഗാർഡിെൻറ ബോട്ട് വരണ്ട സ്ഥിതിയാണന്ന് ജീവനക്കാർ പറയുന്നു. നിരന്തരം കടലിൽ നിരീക്ഷണം നടത്തുന്ന ബോട്ടുകൾ കരയിലെത്തിച്ച് യഥാസമയം അറ്റകുറ്റപ്പണി നടത്തണമെന്നാണ് നിർദേശമെങ്കിലും ഫണ്ട് എഴുതിപ്പോകുന്നതല്ലാതെ കാര്യമായ പണി നടത്താറില്ല. ബോട്ടിനടിയിലെ പ്രൊപ്പല്ലറുകൾ കൃത്യമായി വൃത്തിയാക്കാത്തത് കാരണം മതിയായ വേഗതയും കിട്ടാത്ത സ്ഥിതിയായിരുന്നു. അധികൃതരുടെ അനാസ്ഥയിൽ കരക്ക് കയറിയ ബോട്ടുകൾ നന്നാക്കാനും നടപടിയില്ലാതായതോടെ കോടികളാണ് നഷ്ടമായത്. നിലവിലെ ബോട്ടിന് 35 നോട്ട്സ് സ്പീഡ് മാത്രമാണുള്ളത്. ഇത് കാരണം വലിയ തിരമാലകളെ ഭേദിച്ചുപോകാൻ കഴിയാറിെല്ലന്നും ജീവനക്കാർ പറയുന്നു. കഴിഞ്ഞ ദിവസത്തെ അടിയന്തര സാഹചര്യത്തിൽപോലും കോസ്റ്റൽ ബോട്ട് പോകാതായതോടെ മറ്റ് ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. ബോട്ടുകളില്ലാത്തത് കാരണം 20ഓളം വരുന്ന റെസ്ക്യൂ വളൻറിയേഴ്സിനെയും ഉപയോഗപ്പെടുത്താനായില്ല. കടലിൽ 12 നോട്ടിക്കൽ മൈലിൽ നിരീക്ഷണം നടത്തേണ്ട കോസ്റ്റൽ പൊലീസിനിപ്പോൾ സ്റ്റേഷൻ ഡ്യൂട്ടി മാത്രമാണുള്ളത്. രക്ഷാപ്രവർത്തനം നടത്താത്തതിനെതിരെ തൊഴിലാളികളുടെ ഭാഗത്തുനിന്ന് കടുത്ത അമർഷമാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story