കാത്തിരിപ്പിനൊടുവിൽ കടലാമ മുട്ടയിടാനെത്തി
text_fieldsചാവക്കാട്: കാലാവസ്ഥ വ്യതിയാനത്തിെൻറ ആശങ്കയുമായി തീരത്ത് ഉറക്കമൊഴിച്ചുള്ള കാത് തിരിപ്പിനൊടുവിൽ സീസണിലെ ആദ്യ കടലാമ തിരുവത്ര കടപ്പുറത്ത് മുട്ടയിടാനെത്തി. സീസണിലെ ആദ്യ വിരുന്നുകാരി 114 മുട്ടയിട്ടാണ് തിരിച്ചുപോയത്. പതിവായി നവംബറോടെ തീരത്തെത്തുന്ന കടലാമകളെ ഇത്തവണ രണ്ട് മാസമായിട്ടും കാണാതായതോടെ സംരക്ഷണ പ്രവർത്തകരും പ്രകൃതിസ്നേഹികളും ആശങ്കയിലായിരുന്നു. തുടർച്ചയായ കാലാവസ്ഥ വ്യതിയാനവും ന്യൂനമർദവും കാരണം കടലിെൻറയും തീരത്തിെൻറയും താളം മാറിയതിനാലാകാം ആമകൾ വരാത്തതെന്നായിരുന്നു ആശങ്ക. അതിനിടയിലും കടപ്പുറത്ത് എല്ലാ രാത്രിയും ഉറക്കമൊഴിച്ച് അലഞ്ഞ തിരുവത്ര പുത്തൻ കടപ്പുറം ‘സൂര്യ’ കടലാമ സംരക്ഷണ സമിതി പ്രവർത്തകരാണ് സീസണിലെ ആദ്യ വിരുന്നുകാരിയുടെ സാന്നിധ്യമറിഞ്ഞത്. തിരുവത്ര പുത്തൻ കടപ്പുറം തീരത്തിെൻറ വടക്ക് ചീനച്ചോട് കടപ്പുറത്താണ് ആമ മുട്ടയിട്ടത്. കടലാമ സംരക്ഷണ പ്രവർത്തകർ എത്തും മുമ്പേ ആമ മുട്ടയിട്ട് മടങ്ങിയിരുന്നു.
മുൻ കാലുകൾകൊണ്ട് ആഴത്തിൽ കുഴിതുറന്ന് മുട്ടകളിട്ട് അത് നികത്തി ആർക്കും ശ്രദ്ധയിൽപെടാത്ത വിധം പിൻകാലുകൾ കൊണ്ട് നിരപ്പാക്കിയാണ് കടലമാകൾ തിരിച്ചുപോകാറ്. പേക്ഷ, കടൽത്തിരകൾ ഇരച്ചെത്തുന്ന ഭാഗം വരെ ആമകൾ വന്നുപോയ കാലടയാളമുണ്ടാകും. രണ്ട് മാസമായി സമിതി പ്രവർത്തകർ തീരത്ത് നിരീക്ഷണം നടത്തുന്നതിനിടെ ആദ്യമായാണ് ഈ അടയാളം ശ്രദ്ധയിൽപെടുന്നത്. സൂര്യ കടലാമ സംരക്ഷണ സമിതി പ്രസിഡൻറ് പി.എ. സെയ്തുമുഹമ്മദിെൻറ നേതൃത്വത്തിൽ അംഗങ്ങളായ പി.എ. നസീർ, ഷാനു അസീസ്, പി.എ. ഫൈസൽ, പി.ജെ. ജംഷീർ, ഷജീർ, പി.എ. നജീബ് എന്നിവർ ചേർന്ന് മുട്ടകൾ ഹാച്ചറിയിലേക്ക് മാറ്റി സുരക്ഷിതമാക്കി. ഇനി 45 മുതൽ 60 ദിവസം വരെ വേണം മുട്ടകൾ വിരിയാൻ. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ മുട്ട വിരിഞ്ഞ് കടലിലിറക്കിയത് സൂര്യ കടലാമ സംരക്ഷണ പ്രവർത്തകരായിരുന്നു. പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട്, കുമാരൻപടി, പാപ്പാളി, കിണർ, പുന്നയൂർ പഞ്ചായത്തിലെ മന്ദലാംകുന്ന്, അകലാട്, എടക്കഴിയൂർ, ചാവക്കാട് നഗരസഭയിലെ തിരുവത്ര, കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് എന്നീ തീരങ്ങളിലാണ് ജില്ലയിൽ കടലാമകൾ അധികമെത്തുന്നത്. ഇവിടങ്ങളിൽ രാത്രികളിൽ കടലാമ സംരക്ഷണ പ്രവർത്തകരുടെ സാന്നിധ്യം സജീവമാണ്. കടൽഭിത്തി കാരണം കടലാമകൾക്ക് തീരത്ത് കയറാനാവാത്ത സാഹചര്യമാണിപ്പോൾ. കടൽ ഭിത്തിയില്ലാത്തതിനാലാണ് ഈ പ്രദേശത്ത് ആമകൾ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.