കടൽ ഇരമ്പി; തീരം ഭീതിയിൽ
text_fieldsകൊടുങ്ങല്ലൂർ: തീരമേഖലയിൽ ഭീതി വിതച്ച് കടൽക്ഷോഭം. എറിയാട് മേഖലയിൽ ഒാഖിക്ക് സമാനമായ അവസ്ഥയാണ്. പത്തോളം വീടുകൾ തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറി. എറിയാട് കടലോര റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കുടുംബങ്ങളെ ഒഴിപ്പിക്കാൻ അധികൃതരും സന്നദ്ധപ്രവർത്തകരും രംഗത്തിറങ്ങി. വ്യാഴാഴ്ച വൈകുന്നേരത്തോടെ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കാര ഫിഷറീസ് സ്കൂൾ, എറിയാട് ജി.കെ.വി.എച്ച്.എസ്.എസ്, അഴീക്കോട് സൂനാമി ഷെൽട്ടർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ക്യാമ്പ് തുറന്നത്. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് റവന്യു ഉദ്യോഗസ്ഥർ. ഇൗയിടെ സ്ഥാപിച്ച ജിയോബാഗുകൾ കടലാക്രമണത്തിെൻറ ആഘാതം കുറച്ചുവെങ്കിലും ചിലയിടങ്ങളിൽ തടയിണകളുടെ മുകളിലൂടെയാണ് തിരയടിക്കുന്നത്.
എറിയാട്, എടവിലങ്ങ്, പി. വെമ്പല്ലൂർ, കൂളിമുട്ടം എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. അഴീക്കോട് ലൈറ്റ് ഹൗസ്, മണപ്പാട്ട് ചാൽ ഭാഗങ്ങളിലാണ് ഒാഖിയുടെ ഭയാനകത ഒാർമിപ്പിക്കും വിധം കടൽ കരയിലേക്ക് കയറുന്നത്. ഇവിടെ കോസ്റ്റൽ പൊലീസും ഹാർമണി റെസ്ക്യു ടീമും ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരുമെല്ലാം ചേർന്നാണ് ആളുകളെ ഒഴിപ്പിച്ചത്. ഇൗഭാഗത്ത് മുമ്പ് കേടുപാടുകൾ പറ്റിയിരുന്ന തെക്കിനകത്ത് ഷംസു, ഇൗരെഴുത്ത് നൗഷാദ്, രാമത്ത് നീനു എന്നിവരുടെ വീടുകൾ പൂർണമായി തകർന്നു. ലൈറ്റ് ഹൗസിന് സമീപം കല്ലുങ്ങൽ അബ്ദുല്ലക്കുട്ടിയുടെ വീടിനും നാശമുണ്ടായി. എടവിലങ്ങ് കാരയിൽ കടപ്പുറത്ത് കല്ലിശ്ശേരി ലെനിയുടെ വീട് തകർന്നു. കൂളിമുട്ടം പൊക്കളായി ബീച്ചിൽ വില്ലാർവട്ടത്ത് ഷൺമുഖെൻറ വീട് ഭാഗികമായി തകർന്നു. ഭജനമഠം ബീച്ചിൽ കടലാക്രമണ ഭീതിയിൽ താമസം മാറിയ കുടുബത്തിെൻറ വീട് തകർന്നു. നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി.
മുനക്കൽ ബീച്ചിെൻറ വടക്കുവശവും എറിയാട് അറപ്പമുതൽ ആറാട്ട് വഴി വരെയും ശക്തമായി കടൽ കയറിയതിനാൽ നിരവധി വീടുകൾ വെള്ളത്തിലാണ്. എറിയാട് ചന്ത, പേബസാർ തുടങ്ങിയ കടപ്പുറങ്ങളിൽ വേലിയേറ്റം ശക്തമാണ്. കാറ്റും മഴയും കാരണം അഴീക്കോട് - മുനമ്പം ബോട്ട് സർവിസ് നിർത്തി. •ചാവക്കാട്: തീവ്രന്യൂനമർദം ചുഴലിക്കാറ്റായി ആഞ്ഞടിച്ചതോടെ ശക്തമായ കടൽക്ഷോഭത്തിൽ നിരവധി വീടുകൾ വെള്ളത്തിലായി. തീരമേഖലയിലെങ്ങും അശാന്തിയുടെ കടലിരമ്പൽ. ദുരിതത്തിലായ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവ് മുതൽ പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട് പെരിയമ്പലം, ജില്ല അതിർത്തിയായ കാപ്പിരിക്കാട് വരെ പലയിടങ്ങളിലാണ് തിര അടിച്ചുകയറിയത്.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ ആരംഭിച്ച കടൽകയറ്റമാണ് പിന്നീട് തീരമേഖലയാകെ കൂടുതൽ ശക്തിയാർജിച്ചത്. തിര കയറി തീരദേശപാതയായ അഹമ്മദ് കുരിക്കൾ റോഡും കടന്ന് വെള്ളമൊഴുകി. മൂസ റോഡിലും അഞ്ചങ്ങാടി വളവിലും വെളിച്ചെണ്ണപ്പടിയിലും കടൽവെള്ളം റോഡ് കവിഞ്ഞൊഴുകി. തിരകളെ ചെറുക്കാൻ ജിയോ ബാഗ് സ്ഥാപിച്ച മേഖലകളിലും കടൽക്ഷോഭം ശക്തമാണ്. തീരദേശപാതയിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.കടപ്പുറം പഞ്ചായത്ത് പരിധിയിൽ ഇടക്കിടെ ഉണ്ടാകുന്ന കടൽേക്ഷാഭത്തിെൻറ കെടുതിയിൽനിന്ന് തീരം സംരക്ഷിക്കുമെന്ന അധികൃതരുടെ വാഗ്ദാനം പാഴ്വാക്കായതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ബഷീറിെൻറ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു.•വാടാനപ്പള്ളി: തീരദേശത്ത് കടൽക്ഷോഭം രൂക്ഷം. വാടാനപ്പള്ളി, തളിക്കുളം, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിലാണ് വ്യാഴാഴ്ച രാവിലെയും സന്ധ്യക്കും കടൽ ഇരമ്പിയത്. വാടാനപ്പള്ളി പഞ്ചായത്തിൽ പൊക്കാഞ്ചേരി ബീച്ച്, സൈനുദ്ദീൻ നഗർ, ബദർപള്ളി പരിസരം എന്നിവിടങ്ങളിൽ തിരയടിച്ച് കരയിലേക്ക് കയറി. തകർന്ന സീ വാൾ റോഡിലൂടെയും വെള്ളം ഒഴുകുകയാണ്. ഇവിട കടൽഭിത്തികൾ പൂർണമായും തകർന്നു.
വെള്ളം കയറുന്നതോടെ നിരവധി കുടുംബങ്ങൾ ഭീഷണിയിലാണ്. വീടുകൾ തകർന്നതാണ് വീട്ടുകാരെ ഭീതിയിലാക്കുന്നത്. ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ പൊക്കളങ്ങര ബീച്ച്, ഏത്തായ് ബീച്ച്, ചേറ്റുവ അഴിമുഖത്തിന് തെക്ക് മേഖലയിൽ തിരയടിച്ച് വെള്ളം സീ വാൾ റോഡിലൂടെ ഒഴുകി പുഴയിൽ എത്തുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറിയിട്ടും പ്രതിരോധപ്രവർത്തനം നടത്താൻ റവന്യൂ അധികൃതർക്ക് സാധിച്ചിട്ടില്ല. തളിക്കുളം പഞ്ചായത്തിലെ തമ്പാൻ കടവ് ബീച്ച്, ഇടശേരി ബീച്ച്, മേഖലയിലും വെള്ളം കരയിലേക്ക് ഒഴുകുകയാണ്. •കയ്പമംഗലം: കമ്പനിക്കടവ്, വഞ്ചിപ്പുര, ആറാട്ട് കടവ്, കൂളിമുട്ടം ഭജനമഠം എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷം. കടൽ ഭിത്തിക്ക് മുകളിലൂടെ തിര ആഞ്ഞടിക്കുകയാണ്. 20 മീറ്ററോളം കടൽകയറി. ഭജനമഠത്ത് ആൾ താമസമില്ലാത്ത വീട് കടലെടുത്തു. മുന്നറിയിപ്പുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിറങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.