വേനല്‍ച്ചൂടിനിടെ വാഴയില വെട്ടി കടത്തുന്നു; അടൂരില്‍ കാര്‍ഷികവിള മോഷണം വ്യാപകം
text_fieldsഅടൂര്‍: വേനലില്‍ കൃഷിയിടങ്ങള്‍ കരിഞ്ഞുണങ്ങുമ്പോള്‍ കാര്‍ഷികവിള മോഷണം കര്‍ഷകര്‍ ക്ക് ഇരുട്ടടിയായി. ജലദൗര്‍ലഭ്യം നിമിത്തം വാഴ ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിക്കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നത് തരണം ചെയ്യാനാകാതെ കര്‍ഷകര്‍ വിഷമിക്കുമ്പോഴാണ് സാമൂഹികവിരുദ്ധരുടെ ഈ പ്രവര്‍ത്തനം. വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും വാഴയില ആവശ്യമായതിനാല്‍ സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തില്‍ അതിക്രമിച്ചുകയറി വാഴയില വെട്ടിവില്‍ക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. വാഴയില ഒന്നിന് അഞ്ചുരൂപയാണ് ഇവര്‍ക്ക് പ്രതിഫലം ലഭിക്കുക. കടമ്പനാട്, ഏനാദിമംഗലം ഗ്രാമപഞ്ചായത്തുകളില്‍ വാഴയില മോഷ്ടാക്കളാല്‍ കര്‍ഷകര്‍ പൊറുതിമുട്ടി. മണ്ണടി നിലമേല്‍ മുതല്‍ താഴത്തുമണ്‍ ഏല വരെയുള്ള നിലങ്ങളില്‍ നാളികേരം, ഏത്തക്കുലകള്‍, വെറ്റില തുടങ്ങിയവ മോഷ്ടിക്കുന്നത് നിത്യസംഭവമാണ്.
അറപ്പുരവിള ശശിധരെൻറ കൃഷിയിടത്തില്‍നിന്ന് നാളികേരം കുലയോടെ മോഷ്ടിക്കുന്നത് പതിവായതോടെ ഏനാത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ല. അടുത്തിടെ ശശിധരന് നായര്‍, ശശാങ്ക മന്ദിരം സന്തോഷ് കുമാര്‍, കൊണ്ടുവിള ശശിധരന്, ജോയീസ് വില്ല ജോയി, പേരൂര്‍ വീട്ടില്‍ സുമ, ശ്രീനിലയത്തില്‍ സുരേന്ദ്രന്, ശ്രീകാര്‍ത്തികയില്‍ സരോജിനി, രാജ്നിവാസില്‍ രാജന്‍പിള്ള, കിഴക്കടത്ത് മാധവന്‍പിള്ള എന്നിവരുടെ ഏത്തവാഴകളുടെ നാമ്പില സഹിതം മുറിച്ചുകൊണ്ടുപോയി. കുറേ ഇല വെട്ടിയത് കൃഷിയിടത്തില്‍ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. ഏനാദിമംഗലത്തും ഇതേ രീതിയില്‍ വാഴയില മോഷണം നടക്കുന്നുണ്ട്. വലിയതോടിനരികിലെ നിലങ്ങളിലും കുതിരമണ്‍ ഏലയിലും മങ്ങാട്, മരുതിമൂട്, പൂതങ്കര, ചാപ്പാലില്‍, ഇളമണ്ണൂര്‍ എന്നിവിടങ്ങളിലെയും കൃഷിയിടങ്ങളിലാണ് പ്രകൃതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനം. മദ്യപിക്കാനും കഞ്ചാവ് തുടങ്ങിയ ലഹരി ഉൽപന്നങ്ങള് വാങ്ങാനുമാണ് വാഴയില മോഷ്ടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.