ഏനാദിമംഗലത്ത് മുനിയറകളുടെ ചരിത്രം തേടി ഉത്ഖനനം തുടരുന്നു
text_fieldsഅടൂര്‍: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ പൂതങ്കര പാറേക്കടവിനു സ മീപം കണ്ടെത്തിയ മുനിയറകളുടെ ഉത്ഖനനം തുടരുന്നു.
മഹാശിലായുഗ കാലത്ത് നിർമിച്ച ഒറ്റയറയുള്ള കല്ലറകളാണ് മുനിയറകള്‍. മരിച്ചവരുടെ ഓർമക്ക് അവര്‍ ഉപയോഗിച്ച വില പിടിപ്പുള്ള വസ്തുക്കള്‍ ഈ കല്ലറകളില്‍ അടക്കം ചെയ്യുമായിരുന്നു. നാലുവശവും നീളമുള്ള പാറകളാല്‍ നിർമിച്ച രണ്ടു മുനിയറയാണ് ഇവിടെ കണ്ടെത്തിയത്. 2000ലേറെ വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് കരുതുന്ന മുനിയറയുടെ ചരിത്രം തേടുകയാണ് കേരള സര്‍വകലാശാല പുരാവസ്തു വിഭാഗം വിദ്യാര്‍ഥികള്‍. ‘ഏനാദിമംഗലത്തിെൻറ പൈതൃകം’ വിഷയത്തില്‍ കാര്യവട്ടം കാമ്പസിലെ എം.എ ഹിസ്റ്ററി വിഭാഗം വിദ്യാര്‍ഥി ഹരിനാരായണന് സമര്‍പ്പിച്ച പ്രബന്ധത്തിെൻറ അടിസ്ഥാനത്തിലാണ് 13 അംഗസംഘം മേയ് നാലിന് ഖനനം ആരംഭിച്ചത്. ‘കേരള മെഗാലിത്തിക് ഗസറ്റിയര്‍’ പ്രോജക്ടിെൻറ ഭാഗമായാണ് ജപ്പാന് സ്വദേശി അടക്കം 11 പിഎച്ച്.ഡി വിദ്യാര്‍ഥികള്‍ ഇവിടെ പഠനത്തിനെത്തിയത്.
1964ല്‍ ഏനാദിമംഗലത്തെ ഇളമണ്ണൂരിലും പൂതങ്കരയിലും ശിലായുഗശേഷിപ്പ് കണ്ടെത്തിയിരുന്നതായി പഴയതലമുറക്കാരനും സാമൂഹികപ്രവര്‍ത്തകനുമായ ബി.ആര്. നായര്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. കണ്ടെത്തിയ ശേഷിപ്പുകളില്‍ പലതും നശിപ്പിക്കപ്പെട്ടിരുന്നു. മുപ്പതോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് മുനിയറകളിലെ സ്വർണവും മറ്റുവിലപിടിപ്പുള്ള വസ്തുക്കളും തേടി പ്രദേശവാസികള്‍ ഖനനം നടത്തിയിരുന്നതായും പഴമക്കാര്‍ പറയുന്നു. ഐതിഹ്യപരമായി ഏനാദിമംഗലത്തിനു ചരിത്രാതീതകാലത്തോളം പഴക്കമുള്ളതായി വിശ്വസിക്കപ്പെടുന്നു. ചെന്നീര്‍ക്കര രാജവംശത്തിെൻറയും തുടര്‍ന്ന് കായംകുളം രാജവംശത്തിെൻറയും അധീനതയിൽപെട്ട പ്രദേശമായിരുന്നു ഇവിടം. കൊച്ചി രാജാവായിരുന്ന ശക്തന് തമ്പുരാെൻറ കൊട്ടാരമായ തൃപ്പൂണിത്തറ ഹിൽപാലസില്‍ ഏനാദിമംഗലത്തുനിന്ന് കൊണ്ടുപോയ പുരാതന ശിവക്ഷേത്രത്തിെൻറ ഒരുഭാഗം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മുമ്പ് പട്ടാളക്കാരെ പരിശീലിപ്പിച്ചിരുന്നതെന്ന് കരുതുന്ന കളരിയും ക്ഷേത്രവും ചെന്നീര്‍ക്കര രാജവംശത്തിെൻറ തായ്വഴിയെന്ന് കരുതുന്ന ചേന്നായത്ത് കുടുംബത്തിനോട് ചേര്‍ന്ന് ഇപ്പോഴുമുണ്ട്. സമീപത്തെ കുതിരമണ്‍ പാലത്തിനു പടിഞ്ഞാറായി കനാലിനോട് ചേര്‍ന്ന് അടുത്തിടെവരെ വലിയ കോട്ടയുടെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നതായും പഴമക്കാര്‍ പറയുന്നു.ശാസ്ത്രീയ പഠനമാണിപ്പോള്‍ നടക്കുന്നത്. രണ്ട് അറയാണ് പാറേക്കടവിനു സമീപം കണ്ടെത്തിയത്. കല്ലുകള്‍ ഇളക്കി ഉള്ളിലുള്ള ശേഷിപ്പ് കണ്ടെത്താനാണ് ശ്രമം. ഓരോ നിശ്ചിതദൂരം ഖനനം ചെയ്യുമ്പോഴും മണ്ണ് ശേഖരിച്ച് പരിശോധനയും നടത്തുന്നുണ്ടെന്ന് നേതൃത്വം നല്കുന്ന കേരള സര്‍വകലാശാല അസി. പ്രഫസര്‍മാരായ ഡോ. ജി.എസ്. അഭയന്, ഡോ. എസ്.വി. രാജേഷ് എന്നിവര്‍ പറഞ്ഞു. ജപ്പാന് സ്വദേശി അകാനോരി, മുഹമ്മദ് ഫസലു, ആര്. ഹസീന് രാജ, പി. സൂര്യ, എം.എസ്. സുജന്‍പാല്‍, അനന്ദു വി. ദേവ്, എം.എസ്. സാന്ദ്ര, മുഹമ്മദ് മുഹ്സിന്, കുംഭോദരന്‍, കെ.എസ്. അരുണ്‍കുമാര്‍ എന്നിവരാണ് സംഘത്തിലെ വിദ്യാര്‍ഥികള്‍. ഹരിനാരായണനും നേതൃനിരയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.