ജനറല്‍ ആശുപത്രിയില്‍ ആദ്യ ആൻജിയോപ്ലാസ്റ്റി വിജയകരം
text_fieldsപത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നെഞ്ചുവേദനയെ തുടര്‍ന്ന ് പ്രവേശിപ്പിച്ച 52കാരന് കാത്ത് ലാബ് തുണയായി. ഹൃദയാഘാതമാണെന്ന് തിരിച്ചറിഞ്ഞ് രോഗി യുടെ അവസ്ഥ ഗുരുതരമാണെന്ന് മനസ്സിലാക്കി ഉടന്‍ കാത്ത് ലാബില്‍ പ്രവേശിപ്പിച്ചു. ഹൃദയ ധമനിയില്‍ നൂറുശതമാനം അടവുണ്ടായിരുന്ന രക്തക്കുഴലില്‍ സ്റ്റെൻറ് നിക്ഷേപിച്ച് ആന്‍ജിയോപ്ലാസ്റ്റി ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി. ഇവിടത്തെ ആദ്യ ആൻജിയോപ്ലാസ്റ്റി ആയിരുന്നു ഇത്. ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധരായ ഡോ. എം.സി. ജോണ്‍, ഡോ. ജോസ് പൈകട, കാത്ത് ലാബ് സ്റ്റാഫ് നഴ്സുമാരായ സൂര്യ, ജോണ്‍, അനീഷ് എന്നിവരാണ് ചികിത്സക്കു നേതൃത്വം നല്‍കിയത്.
പരിമിതികൾക്കു നടുവിലാണ് കാത്ത് ലാബ് പ്രവർത്തനസജ്ജമായത്. രണ്ടാഴ്ചക്കിടെ ഹാർട്ട്അറ്റാക് ഉൾപ്പെടെ ഗുരുതര നെഞ്ചുരോഗം ബാധിച്ച 11 പേർക്ക് കാത്ത് ലാബിലെ ചികിത്സ ലഭ്യമാക്കി. എക്കോ, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയാണ് കാത്ത് ലാബിൽ നടത്തുന്നത്. സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ പരിശോധന ലഭ്യമാണ്. രണ്ട് കാർഡിയോളജിസ്റ്റുകളുടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്. ജനുവരി 26ന് കാത്ത് ലാബ് ഉദ്ഘാടനം ചെയ്തെങ്കിലും നഴ്സുമാരുടെയും ടെക്നീഷ്യൻമാരുടെയും കുറവ് കാരണം ലാബിെൻറ പ്രയോജനം രോഗികൾക്കു ലഭിച്ചിരുന്നില്ല.
തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഒ.പി പരിശോധന. ചൊവ്വ, വെള്ളി ദിവസങ്ങളിൽ എക്കോ ടെസ്റ്റും ബുധൻ, ശനി ദിവസങ്ങളിൽ കാത്ത് ലാബിൽ ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും നടത്തും. കാത്ത് ലാബ് ഐ.സി.യു താൽക്കാലികമായി സജ്ജീകരിച്ച മുറിയിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ ഒരേ സമയം നാലുപേർക്ക് കിടക്കാം. ഇവിടത്തെ ഫീസ് ഇങ്ങനെ. എക്കോ: എ.പി.എൽ 500രൂപ, ബി.പി.എൽ 200രൂപ. ആൻജിയോഗ്രാം: എ.പി.എൽ, ബി.പി.എൽ 5000രൂപ, ആൻജിയോപ്ലാസ്റ്റി: എ.പി.എൽ, ബി.പി.എൽ 10000 രൂപ. ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. ജോസ് തകിടിയിൽ അടക്കം ഡോക്ടർമാരെയും നഴ്സുമാരെയും ജീവനക്കാരെയും വീണ ജോർജ് എം.എൽ.എ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.