പരാധീനത ഒഴിയുന്നില്ല; ഡോക്ടർമാരും ജീവനക്കാരും ആവശ്യത്തിനില്ല
text_fieldsഅടൂർ: രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ ഒ.പി പ്രവർത്തിക്കുന്ന ഏനാദിമംഗലം സാമൂഹി കാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവ് ദൈനംദിന പ്രവർത്തനം താളംതെറ്റിക്കുന്നു . കിടത്തിച്ചികിത്സ പകൽ മാത്രം. രാത്രി ചികിത്സയില്ല. ഒരു സിവിൽ സർജനും ആറ് അസി. സർജനും ഉൾപ്പെടെ ഏഴ് ഡോക്ടർമാരുടെ തസ്തികയാണ് ഉള്ളതെങ്കിലും മൂന്നുപേർ മാത്രമാണ് ഡ്യൂട്ടിക്കുള്ളത്. ചീഫ് മെഡിക്കൽ ഓഫിസർക്ക് ഭരണകാര്യങ്ങളും കോൺഫറൻസുകളുമൊക്കെ ഒഴിഞ്ഞിട്ട് ഒ.പി നോക്കാൻ സമയമില്ല. ഒ.പിയിൽ ദിനവും ഒന്ന്-രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്. ഒരു സിവിൽ സർജൻ മൂന്നര വർഷമായി സ്ഥലംമാറിപ്പോയിട്ട്. ഒരാൾ പ്രസവാവധിയിലാണ്. ഒരാൾ വർക്കിങ് അറേഞ്ച്മെൻറിൽ പള്ളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലും ഒരാൾ ആഴ്ചയിൽ രണ്ടുദിവസം അടൂർ ജനറൽ ആശുപത്രിയിലുമാണ് ജോലി ചെയ്യുന്നത്.
നാല് ഡോക്ടർമാർ മുഴുവൻ സമയവും ഉണ്ടെങ്കിലേ ഒ.പിയും ഐ.പിയും സുഗമമായി പ്രവർത്തിപ്പിക്കാൻ കഴിയൂ. നിലവിലുള്ള മൂന്നു ഡോക്ടർമാരും പരിശീലനങ്ങൾക്കും കുത്തിവെപ്പിനും ഒക്കെ പോയാൽ സ്ഥിതി ആകെ താളംതെറ്റും. ഫിസിഷ്യൻ, ഗൈനക്കോളജിസ്റ്റ്, ശിശുരോഗ വിദഗ്ധൻ, ശസ്ത്രക്രിയ വിദഗ്ധൻ എന്നിവരുൾപ്പെടെ ഏഴ് ഡോക്ടർമാരാണ് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ വേണ്ടത്. എന്നാൽ, നേത്രരോഗ ചികിത്സ വിദഗ്ധൻ മാത്രമാണ് പ്രത്യേക ഡോക്ടർമാരുടെ പട്ടികയിൽ ഉള്ളത്. വർഷങ്ങളായി ഐ.പി വിഭാഗം കാര്യക്ഷമമല്ലാതായിട്ട്. 24 കിടക്കകളുള്ള ഐ.പി വിഭാഗത്തിലെ രോഗികളെ പരിശോധിക്കാൻ രാത്രി ഡോക്ടറില്ല. ഡോക്ടർമാർക്ക് ക്വാർട്ടേഴ്സ് സൗകര്യം ഉണ്ടെങ്കിലും സ്ഥിതി ദയനീയമാണ്. മിക്ക ക്വാർട്ടേഴ്സുകളും ചോർന്നൊലിക്കുന്നവയാണ്.ഇവിടെ ഡോക്ടർമാർ താമസിക്കാറില്ല. 200ലേറെ രോഗികൾ ദിനവും ഒ.പിയിൽ എത്തുന്നുണ്ട്. ജീവനക്കാരുടെ കുറവും ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നു. സ്റ്റാഫ് നഴ്സ് എട്ടുപേർ വേണ്ടിടത്ത് മൂന്നു പേരേയുള്ളൂ. മൂന്നു ദിവസത്തെ രാത്രി ഡ്യൂട്ടി കഴിയുന്നവർക്ക് പകരം ആളില്ലാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.