Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2019 11:31 PM GMT Updated On
date_range 1 Nov 2019 11:31 PM GMTപത്തനംതിട്ട ലൈവ്-2
text_fieldsbookmark_border
ഇളംകാറ്റിൻ കുളിരുമായി ചതുരക്കള്ളിപ്പാറ ചിറ്റാർ: സദാസമയം വീശിക്കൊണ്ടിരിക്കുന്ന ഇളംകാറ്റ്. നോക്കെത്ത ദൂരത്തോളം പരന്നു കിടക്കുന്ന കാടും മേടും പച്ചപുതച്ച താഴ്വാരം. ചക്രവാളത്തിൽ ചായം ചാലിച്ച് മേഘങ്ങളൊരുക്കുന്ന വർണവിസ്മയം. ചിറ്റാർ ഒന്നാം വാർഡിലെ ചതുരക്കള്ളിപ്പാറയിലെത്തിയാലുള്ള അനുഭവങ്ങളാണിതൊക്കെ. കാനനഭംഗിയാൽ ആകർഷകമാണ് ചതുരക്കള്ളിപ്പാറ. റവന്യൂ, വനം വകുപ്പുകളുടെ അധീനതയിൽ ഏകദേശം 30 ഹെക്ടറിൽ കടൽപോലെ പരന്നുകിടക്കുന്ന അതിവിശാലമായ പാറയാണിത്. സായാഹ്നങ്ങളിൽ ധാരാളം ആളുകൾ ഇവിടെ കുടുംബസമേതം എത്തുന്നുണ്ട്. പടിഞ്ഞാറൻ ചക്രവാളങ്ങളിലേക്ക് സൂര്യൻ മറയുന്ന അസ്തമയ കാഴ്ചകൾ കാണാനാണ് വൈകുന്നേരങ്ങളിൽ ആളുകൾ എത്തുന്നത്. ഐതിഹ്യപ്പെരുമയുള്ള താഴുപൂട്ടു കാനനഗുഹ ഇവിടെയാണ്. ഗുഹയും കൗതുകക്കാഴ്ചയുടെ ഇടമാണ്. പറയുടെ അടിവാരത്ത് വടക്കുഭാഗത്തായാണ് രണ്ട് ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ഗുഹക്കകത്ത് പ്രവേശിച്ചാൽ വിശാലമായ പാറയുടെ ഉൾവശങ്ങൾ കാണാം. കുറച്ചുദൂരം സഞ്ചരിച്ചാൽ പല അറകളായി ഗുഹ തിരിയും. ശിലായുഗ ചരിത്ര ശേഷിപ്പുകളും പേറി സ്ഥിതി ചെയ്യുന്ന താഴുപൂട്ടു കാനകപ്പാറ ഗുഹ കാണാൻ വിദ്യാർഥികളും പുരാവസ്തു ഗവേഷകരും വിനോദസഞ്ചാരികളും ഉൾപ്പെടെ നിരവധിയാളുകളാണ് ദിവസേന എത്തുന്നത്. പാറയുടെ നെറുകയിൽ വരെ വാഹനത്തിൽ പോകാനാകുമെന്ന പ്രത്യേകതയുമുണ്ട്. അതിനാൽ മലകയറാൻ പ്രയാസമുള്ളവർക്കും പാറമുകളിൽനിന്ന് കാഴ്ചകൾ കാണാം. ആദ്യ ഗുഹക്ക് പുറെമനിന്ന് നോക്കിയാൽ വലിയ വ്യാസം തോന്നില്ല. ഇവിടെ കട്ടിൽ പോലെ മനുഷ്യന് കിടക്കാൻ പാകത്തിൽ ശിലകൊണ്ടുള്ള കിടക്ക കാണാൻ കഴിയും. രാജഭരണ കാലത്ത് വനത്തിൽ മൃഗയ വിനോദത്തിനെത്തിയിരുന്ന രാജാവും പരിവാരങ്ങളും ഈ ഗുഹയിൽ വിശ്രമിച്ചിരുന്നതായി പറയുന്നു. രണ്ടാമത്തെ ഗുഹ വലുപ്പമേറിയതാണ്. ഒരാൾക്ക് നിവർന്നു നടന്ന് ഗുഹയിലേക്ക് പ്രവേശിക്കാം. ഉള്ളിലേക്കു ചെല്ലുന്തോറും വിസ്താരം കുറഞ്ഞുവരും. അടുത്തസമയം വരെ സതീശൻ എന്ന നാട്ടുകാരൻ ഈ ഗുഹയിലാണ് താമസിച്ചിരുന്നത്. ചതുരക്കള്ളിപ്പാറ ഉൾപ്പെടുത്തി ചിറ്റാർ-കാരികയം ഇക്കോ ടൂറിസം ഭാഗമായി ഇവിടെ ടൂറിസം പദ്ധതി ആരംഭിക്കാൻ സർക്കാർ അംഗീകാരമായിട്ടുണ്ട്. വനം വകുപ്പിൻെറ നേതൃത്വത്തിലാണ് പദ്ധതി. ഇവിടെ എത്തിച്ചേരാനുള്ള വഴി വടശ്ശേരിക്കര-മണിയാർ റോഡിലൂടെ സഞ്ചരിച്ച് ചിറ്റാർ പൊലീസ് സ്റ്റേഷനു സമീപത്തുനിന്നു ഇടത്തേക്ക് തിരിഞ്ഞ് മുക്കാൽ കിലോമീറ്റർ ചെറിയ കയറ്റം കയറിച്ചെന്നാൽ ചതുരക്കള്ളിപ്പാറയിൽ എത്തിച്ചേരാം. പത്തനംതിട്ട ഭാഗത്തുനിന്ന് 28 കിലോമീറ്റർ സഞ്ചരിച്ച് ഏകദേശം ഒരുമണിക്കൂർകൊണ്ട് ഇവിടെ എത്താനാകും. കോന്നി-തണ്ണിത്തോട് വഴി ചിറ്റാറിൽ എത്തി മൂന്നു കിലോമീറ്റർ സഞ്ചരിച്ചും ഇവിടെ എത്താം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന തീർഥാടകർക്ക് ആങ്ങമൂഴി വഴി ചിറ്റാറിലും പുതുക്കട-മണക്കയം വഴിയും ഇവിടെ എത്താൻ കഴിയും. തയാറാക്കിയത്: തോപ്പിൽ രജി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story