87െൻറ നിറവിലും കുട്ടപൊതുവാൾ കൊട്ടിക്കയറുകയാണ്
text_fieldsഒറ്റപ്പാലം: വാർധക്യത്തിെൻറ അവശതയിലും വാദ്യപെരുമയുടെ താളം തെറ്റാത്ത കലാകാരനാ ണ് 87 പിന്നിട്ട പനമണ്ണ കുട്ടപൊതുവാൾ. പത്താം വയസ്സിൽ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം ഇന്നും ചെണ്ടയുടെ നാദവിസ്മയ വലയത്തിലാണ്. പൊതുവാൾ പ്രമാണം വഹിക്കുന്ന തായമ്പക ഫെബ്രുവരി എട്ടിന് ഉച്ചക്ക് 2.30ന് കടമ്പൂർ പനയൂർക്കാവ് ഭഗവതിക്ഷേത്രത്തിൽ അരങ്ങേറും. തായമ്പക, മേളം, പഞ്ചവാദ്യം, ക്ഷേത്രവാദ്യങ്ങൾ എന്നിവയിൽ വഴക്കമുള്ള കുട്ടപൊതുവാളിെൻറ ആദ്യഗുരു പിതാവ് കൃഷ്ണപൊതുവാളാണ്. എട്ടാം ക്ലാസിൽ തോറ്റതോടെ തുടർപഠനം കലാശക്കൊട്ടിലൊതുക്കി ചെണ്ട തോളത്തിട്ടതാണിദ്ദേഹം. ഉപജീവനത്തിന് വേറെ മാർഗവുമില്ലായിരുന്നു. വാദ്യകലാകാരന് ലഭിക്കുന്ന ഉയർന്ന പ്രതിഫലവും അംഗീകാരവും സങ്കൽപിക്കാൻ പോലും ആവാതിരുന്ന പോയകാലത്തിെൻറ പ്രതിനിധികൂടിയാണ് പൊതുവാൾ. വാഹന സൗകര്യങ്ങളില്ലാതിരുന്ന അക്കാലത്ത് ചെണ്ടയും തൂക്കി കാൽനടയായി വേണം എവിടെയുമെത്താൻ.
പാലക്കാടും കൊടുന്തിരപ്പുള്ളിയുമടക്കം പല സ്ഥലങ്ങളിലും പിതാവിെനാപ്പം നടന്നെത്തി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ലഭിക്കുന്ന പ്രതിഫലം 12 അണയായിരുന്നു. ഒരുരൂപക്ക് നാല് പറ നെല്ല് കിട്ടുന്ന കാലമായിരുന്നു അത്. ആലിപ്പറമ്പ് കൃഷ്ണപൊതുവാളിനൊപ്പം മുംബൈ, കൽക്കത്ത, ഡൽഹി, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ തായമ്പക അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. മുംബൈയിലെ രണ്ട് ആൺമക്കളുടെയും ഗുജറാത്തിലെ മകളുടെയും പഠനവും വിവാഹവും എല്ലാം ചെണ്ട സമ്മാനിച്ചതാണെന്ന് കുട്ടപൊതുവാൾ പറയുന്നു. ഭാര്യ ദേവകിയുടെ മരണത്തോടെ കടമ്പൂരിലെ വീട്ടിൽ പൊതുവാൾ ഏകനായി. കേരള കലാമണ്ഡലം മേളാചാര്യ പുരസ്കാരം, പൂക്കാട്ട് രാമപ്പൊതുവാൾ സ്മാരക പുരസ്കാരം, മുതലപ്പാറ ഭഗവതി ക്ഷേത്രം പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ഇതിനകം തേടിയെത്തി. അരങ്ങേറ്റം കുറിച്ച പനമണ്ണ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലും 29ന് പൂരാഘോഷത്തോടനുബന്ധിച്ച് ഇദ്ദേഹം തായമ്പക അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.