പാലക്കാടൻ മാങ്ങക്ക് ട്രെയിൻ മാർഗം ഉത്തരേന്ത്യയിലെത്താം
text_fieldsമുതലമട: പാലക്കാടുനിന്ന് ട്രെയിൻ വഴി മാങ്ങ കയറ്റി അയക്കാൻ സംവിധാനം ഒരുക്കുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർ മുതലമടയിലെ മാവ് കർഷകർക്ക് ഉറപ്പുനൽകി. പാ ലക്കാട് മാംഗോ വാലി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് ഭാരവാഹികളായ മുതലമടയിലെ മാവ് കർഷകർ പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർ പ്രതാപ് സിങ് ഷാമിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. മുതലമടയിൽ ഉൽപ്പാദിപ്പിക്കുന്ന മാങ്ങ പാലക്കാട് നിന്ന് ഉത്തരേന്ത്യയിലെ പ്രധാന മാർക്കറ്റുകൾക്ക് റെയിൽ മാർഗം അയക്കാനാണ് സംവിധാനം ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ ജനുവരിയിൽ 10 ടൺ മാങ്ങയും ഫെബ്രുവരിയിൽ 20 ടണ്ണും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പ്രത്യേകം കമ്പാർട്ട്മെൻറും അനുവദിക്കുമെന്ന് ഉറപ്പുനൽകിയതായി പാലക്കാട് മാംഗോ വാലി ഫാർമേഴ്സ് പ്രോഡ്യൂസേഴ്സ് കമ്പനി ഭാരവാഹിയായ താജുദ്ദീൻ പറഞ്ഞു.
ഡൽഹി, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഇൻഡോർ തുടങ്ങിയ പ്രധാന മാർക്കറ്റുകളിലേക്ക് മാങ്ങ കയറ്റി അയക്കുന്നതോടെ നേട്ടമുണ്ടാക്കാനാവുമെന്നാണ് കർഷകർ കരുതുന്നത്. ഡിസംബർ-മേയ് മാസങ്ങളിൽ മാത്രം അമ്പതിനായിരം ടണ്ണിലധികം മാങ്ങ ഉത്തരേന്ത്യയിലേക്ക് മാത്രം ലോറി മാർഗം കയറ്റി അയക്കുന്നതായി കർഷകർ പറഞ്ഞു. ആദ്യഘട്ടത്തിൽ പാലക്കാട്ടും രണ്ടാംഘട്ടം മുതലമട റെയിൽവേ സ്റ്റേഷനിൽനിന്നും മൂന്നാംഘട്ടം കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും കയറ്റി അയക്കും. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷൻ വഴി മാങ്ങ കയറ്റി അയക്കുന്നതിലെ കയറ്റിറക്ക് തൊഴിലാളി പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് റെയിൽവേ ഡിവിഷനൽ മാനേജർ സംഘത്തെ അറിയിച്ചു. പി.കെ. ഹനീഫ ഹാജി, ഫക്കീർ മുഹമ്മദ്, മോഹനൻ, താജുദ്ദീൻ, നിത്യ എന്നിവരടങ്ങുന്ന സംഘമാണ് ഡിവിഷനൽ റെയിൽവേ മാനേജറുമായി ചർച്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.