കതിരല്ല, കരിയുന്ന മോഹമാണ്...
text_fieldsആലത്തൂർ: ഇത് കർഷകർക്ക് നെഞ്ചിൽ കനലൊഴിയാത്ത കാലം. കാലാവസ്ഥക്കനുസരിച്ച് ക്ര മീകരിക്കപ്പെട്ട നമ്മുടെ കാർഷിക വ്യവസ്ഥയാണ് കലി തുള്ളുന്ന കാലവർഷത്തിൽ പ്രതിസന്ധിയിലായത്. കാലാവസ്ഥയും കാലവർഷവും കാലം തെറ്റിയതോടെ ആധിയൊഴിയാതെയായത് കർഷകർക്കാണ്. വർഷങ്ങളായി നെൽകൃഷി പലകാരണങ്ങളാൽ തുടർച്ചയായി നാശത്തിലാണ്. ഒന്നാം വിളയിറക്കൽ കൃത്യമല്ലാത്തതിനാലും രണ്ടാംവിളയ്ക്ക് ആവശ്യമായ ജലസേചനം ലഭിക്കാത്തതുമാണ് കഴിഞ്ഞവർഷം വരെ നാശത്തിന് കാരണമായത്. കാലഭേദമില്ലാതെ മഴ തുടരുന്നതാണ് വിനയാകുന്നത്. ഇത് വിളവെടുപ്പിനെ ബാധിക്കുന്നതിന് പുറമേ കൃഷിഭൂമിയിൽതന്നെ വ്യത്യാസം കണ്ടുതുടങ്ങി. നല്ല വിളവ് ലഭിച്ചിരുന്ന ചേറുനിറഞ്ഞ കൃഷിയിടങ്ങൾ ഇപ്പോൾ മിക്കയിടത്തും വരണ്ട ഭൂമിയായി. സമയം തെറ്റിയുള്ള കൃഷിക്ക് തൊഴിലാളികളെ സമയത്തിന് കിട്ടാത്തതും വരുമാനത്തിനനുസൃതമല്ല കൂലിയെന്നതും കർഷകരെ ദുരിതത്തിലാക്കുന്നു.
കഴിഞ്ഞവർഷം ഒന്നാം വിളക്കാലത്താണ് വെള്ളപ്പൊക്കമുണ്ടായത്. രണ്ടാം വിളക്കാലത്ത് തുലാവർഷം കിട്ടിയതുമില്ല. ഇതോടെ ജലസേചന പദ്ധതികളുടെ വാലറ്റ പ്രദേശങ്ങൾ ഉണങ്ങിനശിച്ചു. ഇത്തവണ ഒന്നാം വിളയിറക്കുന്ന സമയത്ത് മഴയില്ലായിരുന്നു. ഒന്നാം വിളയിൽ പൊടി വിതയാണ് പാലക്കാടൻ കാർഷിക മേഖലയിൽ നടത്തുക. അതിന് ഇടവപ്പാതിയിൽ മഴ ലഭിക്കണം. എന്നാൽ, ഇടവം കഴിഞ്ഞ് മിഥുനത്തിലും ഇത്തവണ മഴ കിട്ടിയില്ല. വിത നടത്തിയ വയലുകളിൽ ചെടികൾക്കൊപ്പം കളനിറഞ്ഞ അവസ്ഥയായിരുന്നു ഒന്നാംവിള. മഴ കിട്ടി വെള്ളം കൂടിയപ്പോഴേക്കും കള പറിച്ചെടുക്കൽ ദുഷ്കരമായി. തൊഴിലാളികൾ ആവശ്യപ്പെടുന്ന കൂലി കൊടുക്കാൻ ചെറുകിട, നാമമാത്ര കർഷകർക്ക് ശേഷിയില്ല. പലരും വയൽ പാകപ്പെട്ടുകിട്ടാത്തതുകൊണ്ട് ഞാറ്റടികൾ തയാറാക്കുകയായിരുന്നു. കാലവർഷ സമയത്ത് മഴ കിട്ടാതാകുകയും പിന്നീട് മഴ അധികരിക്കുകയും ചെയ്യുന്ന അവസ്ഥയാണുണ്ടായത്. ഇപ്പോൾ കൊയ്ത്തിനായപ്പോഴേക്കും മഴവിട്ടുപോകാത്തതും വിനയായി. നെൽകൃഷിയും കാലാവസ്ഥയും ഒത്തുവരുന്നില്ലെന്നതാണ് നെൽകർഷകരുടെ പുതിയ പ്രതിസന്ധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.