മരണം കയറിയിറങ്ങുന്നത് ഇനിയും കണ്ടുനിൽക്കരുത്
text_fieldsഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാൻഡിൽ അപകടവും അപകടമരണങ്ങളും തുടർക്കഥയാകുമ്പോഴും അധികൃതർ പുലർത്തുന്ന നിസ്സംഗതക്കെതിരെ ജനവികാരം ശക്തമാകുന്നു. വ്യാഴാഴ്ച ബസിെൻറ ചക്രങ്ങൾക്കിടയിൽപെട്ട് ജീവൻ പൊലിഞ്ഞ മീറ്റ്ന സ്വദേശി ശോഭാ കൃഷ്ണനാണ് ഇതിലെ അവസാനത്തെ ഇര. ലോട്ടറി വിറ്റ് കുടുംബം പുലർത്തിയിരുന്ന ഇദ്ദേഹത്തിെൻറ വിയോഗത്തോടെ കുടുംബത്തിെൻറ അത്താണിയാണ് നഷ്ടമായത്. കോടികൾ ചെലവിട്ട് പൂർത്തിയാക്കിയ ബസ് സ്റ്റാൻഡ് വികസനം അപകടങ്ങൾക്ക് ആക്കം കൂട്ടുകയാണുണ്ടായത്. വയോധികരും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാരെ മറന്ന് നടത്തിയ ബസ് സ്റ്റാൻഡ് വികസനത്തിൽ നിരവധി മരണങ്ങളും അപകടങ്ങളുമാണ് ഇതിനകമുണ്ടായത്.
അപകടസാധ്യത നിലനിൽക്കുന്നതായി നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെൻറർ (നാറ്റ്പാക്) സംഘം കണ്ടെത്തിയിട്ട് മാസങ്ങൾ പിന്നിടുമ്പോഴും പരിഹാര നടപടിയുണ്ടായിട്ടില്ല. സ്റ്റാൻഡിലെ അശാസ്ത്രീയവും ഇടുങ്ങിയതുമായ കവാടങ്ങളും ബസുകളുടെ അമിത വേഗവുമാണ് പ്രധാന വില്ലൻ. മൂന്ന് കവാടങ്ങളുള്ളതിൽ രണ്ടെണ്ണം ബസുകളുടെ വരവിനും പോക്കിനുമുള്ളതാണ്. ശേഷിക്കുന്നത് ഓട്ടോറിക്ഷകൾക്കായി വിട്ടുകൊടുത്തിരിക്കുകയാണ്. ഇതിനിടയിൽ യാത്രക്കാർക്ക് സ്റ്റാൻഡിലെത്താനും തിരികെ പോകാനും വഴിയില്ല. അര നൂറ്റാണ്ട് മുമ്പ് നിർമിച്ചതും ഞെങ്ങിഞെരുങ്ങി ഒരു ബസിന് കഷ്ടിച്ച് കടന്ന് പോകാവുന്നതുമായ നിർഗമന കവാടത്തിൽ നിരവധി അപകടങ്ങളാണ് ഇതിനകം അരങ്ങേറിയിട്ടുള്ളത്. മനുഷ്യാവകാശ കമീഷനുൾപ്പെടെയുള്ള അധികാരസ്ഥാനങ്ങളിൽ ഇതുസംബന്ധിച്ച നിരവധി പരാതികളാണ് വിവിധ സംഘടനകളും വ്യക്തികളും ഇതിനകം സമർപ്പിച്ചിട്ടുള്ളത്.
യാത്രക്കാരുടെ സുരക്ഷ പ്രശ്നങ്ങൾ ഉയരുന്ന സാഹചര്യത്തിൽ നാറ്റ്പാക് സീനിയർ സയൻറിസ്റ്റ് വി.എസ്. സഞ്ജയ് കുമാറിെൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മാർച്ച് 19ന് ബസ് സ്റ്റാൻഡിൽ പരിശോധനക്കെത്തിയിരുന്നു. ഗതാഗത നിയമങ്ങൾ കൃത്യമായി നടപ്പാക്കുന്നില്ല. സ്റ്റാൻഡ് നടത്തിപ്പിൽ അപാകതകളുണ്ട്. യാത്രികർക്ക് സ്റ്റാൻഡിന് പുറത്തേക്ക് വരുന്നതിന് സുരക്ഷിത മാർഗമില്ല. തുറസായി കിടക്കുന്ന സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ബസുകളുടെ അമിതവേഗം അപകടാവസ്ഥ സൃഷ്ടിക്കുന്നു... തുടങ്ങിയ ന്യൂനതകൾ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ബസുകൾക്കും യാത്രക്കാർക്കും പ്രത്യേകം വഴികൾ ഉണ്ടാകണം. അധിക സമയം പാർക്കിങ് ആവശ്യമില്ലാത്ത ബസുകൾക്ക് പ്രവേശന കവാടത്തിന് സമീപം ട്രാക്ക് നൽകണം. എന്നീ നിർദേശങ്ങളും സംഘം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, നടപടിയൊന്നുമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.