ഒറ്റപ്പാലം സ്റ്റാൻഡിൽ സംഘർഷം; ബസുകൾ പണിമുടക്കി
text_fieldsഒറ്റപ്പാലം: വർധിപ്പിച്ച സ്റ്റാൻഡ് ഫീസ് അടക്കാൻ വിസമ്മതിച്ച ബസുകളുടെ സ്റ്റാൻഡ് പ്രവേശനം നഗരസഭ ചെയർമാെൻറയും കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തി ൽ തടഞ്ഞത് സംഘർഷത്തിനിടയാക്കി. നഗരസഭയുടെ നടപടിക്കെതിരെ ബസ് ഉടമകളും ജീവനക്കാരും രംഗത്തുവന്നതാണ് തർക്കത്തിനിടയാക്കിയത്. പുതുക്കിയ ഫീസായ 20 രൂപ കുടിശ്ശികയടക്കം അടക്കാൻ നഗരസഭ ബസുടമകൾക്ക് നൽകിയ നോട്ടീസ് പ്രകാരമുള്ള സമയം തിങ്കളാഴ്ചയോടെ അവസാനിച്ചിരുന്നു. നിർേദശത്തിന് വേണ്ടത്ര പ്രതികരണം ബസുകാരിൽനിന്ന് ഉണ്ടാകാത്ത സാഹചര്യത്തിലാണ് കൗൺസിലർമാരും ജീവനക്കാരും ചൊവ്വാഴ്ച രാവിലെ പ്രതിരോധവുമായി സ്റ്റാൻഡിലെത്തിയത്. നഗരസഭ ആവശ്യപ്പെട്ടതനുസരിച്ച് ഒറ്റപ്പാലം പൊലീസും സ്ഥലത്തെത്തിയിരുന്നു.
10 രൂപ ഉണ്ടായിരുന്ന ഫീസ് ഒറ്റയടിക്ക് 20 രൂപയാക്കിയത് അംഗീകരിക്കാനാവില്ലെന്നും നൂറുശതമാനം വർധനക്കെതിരെ അധികാര സ്ഥാനങ്ങളിൽ പരാതികൾ സമർപ്പിച്ചിട്ടുണ്ടെന്നും അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ഏതാനും ഉടമകൾ വാദിച്ചെങ്കിലും വർധിപ്പിച്ച തുക നൽകാൻ തയാറില്ലാത്തവരുടെ ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കേണ്ടെന്ന നിലപാടിൽ നഗരസഭ അധികൃതർ ഉറച്ചുനിന്നു. എതിർവാദവുമായി നിന്ന അഞ്ച് ബസുടമകളും രണ്ട് ജീവനക്കാരും ഉൾെപ്പടെ ഏഴുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് പ്രവേശന കവാടത്തിൽനിന്ന് 20 രൂപ ഈടാക്കിയാണ് ബസുകളെ സ്റ്റാൻഡിലേക്ക് പ്രവേശിപ്പിച്ചത്. എന്നാൽ, തുടർന്നും വിസമ്മതം അറിയിച്ച ബസുകളെ സ്റ്റാൻഡിൽ പ്രവേശിക്കാൻ അനുവദിക്കാതെ മടക്കി അയച്ചു. ഇതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം ബസുകൾ ഓട്ടം നിർത്തി മിന്നൽ പണിമുടക്ക് ആരംഭിച്ചു.
ഇതോടെ സ്റ്റാൻഡിൽ കാത്തുനിന്ന വിദ്യാർഥികൾ ഉൾെപ്പടെയുള്ള യാത്രക്കാരും വലഞ്ഞു. ബസുകൾ തടഞ്ഞ കൗൺസിലർമാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബസുടമകൾ പൊലീസിൽ പരാതി നൽകി. ജനുവരി ഒന്നുമുതലാണ് സ്റ്റാൻഡ് ഫീസായ 10 രൂപ 20 ആക്കി വർധിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് പകുതിയിലേറെ ബസുകളും സ്റ്റാൻഡ് ഫീസ് നൽകാതെയാണ് സ്റ്റാൻഡിൽ പ്രവേശിച്ചിരുന്നത്. 290 ബസുകൾ ഉള്ളതിൽ നിലവിൽ 270 ബസുകളാണ് സ്റ്റാൻഡിലെത്തുന്നത്. ഇതിൽ 140 ബസുകൾ ഫീസ് നൽകാത്തതാണെന്ന് കരാറുകാരൻ പറഞ്ഞു. 20 രൂപ നിരക്കിൽ ഫീസ് അടിസ്ഥാനപ്പെടുത്തി കരാറെടുത്ത ഇദ്ദേഹത്തിെൻറ നിരന്തര പരാതിയും നടപടിക്ക് നഗരസഭയെ സമ്മർദത്തിലാക്കി. മാർച്ച് 31ന് കരാർ കാലാവധി അവസാനിക്കാനിരിക്കെ അടുത്ത വർഷത്തേക്ക് ടെൻഡർ ക്ഷണിച്ചെങ്കിലും പ്രശ്നം നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടി ആരും പങ്കെടുക്കാതിരുന്നതും നഗരസഭക്ക് ക്ഷീണമുണ്ടാക്കി. 20 രൂപ ഫീസ് നൽകാത്ത ബസുകൾക്ക് തുടർന്നും സ്റ്റാൻഡിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.